അഭിപ്രായങ്ങളിൽ സ്ഥൈര്യം പുലർത്തുക എന്നത് സവിശേഷമായ ഒരു സ്വഭാവഗുണമാണ്. പെട്ടെന്ന് കേൾക്കുമ്പോൾ വളരെ നിസാരമെന്നോ ലളിതമെന്നോ തോന്നാം. പക്ഷേ, മിക്കവരും മറ്റുള്ളവർ എന്തുപറയും എന്നുകരുതി സ്വന്തം ചിന്തയെയും പ്രവർത്തനങ്ങളെയും എപ്പോഴും മാറ്റിമറിച്ചുകൊണ്ടിരിക്കുന്നരാണ്. മറ്റുള്ളവരുടെ മുമ്പിൽ നല്ലപിള്ള ചമയുമ്പോൾ സ്വന്തം ആശയദർശങ്ങളും ധാരണകളുമാണ് ബലികൊടുക്കുന്നത് എന്ന് ഇവർ മനസിലാക്കുന്നില്ല.
മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് വില കൊടുക്കേണ്ട എന്ന് ഇതിനർത്ഥമില്ല. ക്രിയാത്മക വിമർശനങ്ങളോട് ക്രിയാത്മകമായിതന്നെ പ്രതികരിക്കുകയും വേണം. എന്നാൽ കളിക്കളത്തിലെ ഫുട്ബോൾ പോലെ മറ്റുള്ളവർക്ക് തട്ടിക്കളിക്കാനുള്ള ഉപകരണമായി മാറാൻ പാടില്ല. പണ്ടേക്കുപണ്ടേ നാം കേട്ടിട്ടുള്ള നാടോടിക്കഥയിലും ഇതുതന്നെയാണ് പറയുന്നത്. സ്വയം ചിന്തിച്ചുറപ്പിച്ച് അഭിപ്രായ സ്ഥിരത ഉണ്ടാക്കിയില്ലെങ്കിൽ മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കനുസരിച്ച് മാറിക്കൊണ്ടിരിക്കേണ്ടിവരും. ആ പഴയകഥ ഓർമ്മയില്ലേ.
ഒരു കുട്ടിയും വൃദ്ധനും കഴുതയും കൂടി പട്ടണത്തിലേക്ക് പോവുകയായിരുന്നു. കുട്ടിയെ കഴുതപ്പുറത്തിരുത്തി വൃദ്ധൻ മെല്ലെ നടന്നു. അവർ അങ്ങനെ മുന്നോട്ട് പോയപ്പോൾ ഒരു വഴിപോക്കാൻ പറഞ്ഞ കമന്റിങ്ങനെയായിരുന്നു.
''കഷ്ടം! വൃദ്ധനെ നടത്തിയിട്ട് ആ പയ്യൻ കഴുതയുടെ പുറത്ത് ഞെളിഞ്ഞിരിക്കുന്നതു കണ്ടില്ലേ, പ്രായമായവരെ മാനിക്കാൻ അറിയാത്ത പയ്യൻ!""
വൃദ്ധനും കുട്ടിയ്ക്കും ആ കമന്റ് കേട്ടപ്പോൾ അത് ശരിയാണെന്നു തോന്നി. ഉടൻതന്നെ കുട്ടി കഴുതപ്പുറത്തു നിന്നു താഴെയിറങ്ങി. വൃദ്ധനെ കഴുതപ്പുറത്ത് കയറ്റി. കുറെ ദൂരം മുൻപോട്ട് പോയപ്പോൾ അതാവരുന്നു അടുത്ത കമന്റ്.
''കൊള്ളാം! എന്തൊരു കഷ്ടമാ ഇത് ! ഇത്തിരിയില്ലാത്ത ഒരു പയ്യനെ നടത്തിച്ചുകൊണ്ട് അയാൾ കഴുതപ്പുറത്തിരുന്നു സുഖിക്കുന്നു. നാണമില്ലല്ലോ ഇയാൾക്ക്.""
ചെയ്തത് അബദ്ധമായിപ്പോയെന്ന് അവർക്ക് തോന്നി. എന്നാൽ പിന്നെ രണ്ടുപേരും നടന്നു പോവുകതന്നെ എന്നു തീരുമാനിച്ചു. അങ്ങനെ കഴുതയും അവർ രണ്ടുപേരും നടന്നുപൊയ്ക്കൊണ്ടിരുന്നപ്പോൾ ഒരു പരിഹാസച്ചിരി അവരുടെ നേർക്കുവന്നു. കൂടെ ഒരു കമന്റും.
''എന്തൊരു വിഡ്ഢികളാണിവർ. ആരോഗ്യവും പ്രസരിപ്പുമുള്ള ഒരു കഴുതയുണ്ടായിട്ടും നടന്നു വലഞ്ഞുപോകുന്ന ഇവർ എന്തൊരു മണ്ടന്മാരാണ്. ""
അപ്പറഞ്ഞതിൽ കാര്യമുണ്ടെന്നു തോന്നിയ അവർ രണ്ടുപേരും കൂടി കഴുതപ്പുറത്ത് ചാടിക്കയറി. അങ്ങനെ ഉല്ലസിച്ച് കുറേദൂരം പോയപ്പോൾ ഒരു വഴിപോക്കൻ അവരെ തടഞ്ഞുനിറുത്തി. എന്നിട്ട് പറഞ്ഞു.
''നിങ്ങൾ ഇത്ര ക്രൂരഹൃദയം ഉള്ളവരാണോ? ഈ പാവം കഴുതയുടെ പുറത്ത് നിങ്ങൾ രണ്ടുപേരും കൂടി ഇരുന്നാൽ അതിന്റെ നട്ടെല്ല് ഒടിഞ്ഞുപോകില്ലേ. നോക്കൂ അത് തളർന്ന് അവശനായിരിക്കുന്നു. ദയവായി ഈ പാവം കഴുതയെ ബുദ്ധിമുട്ടിക്കാതെ. അത് ഉടൻ കുഴഞ്ഞുവീഴും.""
അവർ പെട്ടെന്ന് തന്നെ കഴുതപ്പുറത്തുനിന്ന് താഴെയിറങ്ങി. പാവം കഴുത, നടക്കാൻ വയ്യെന്ന് തോന്നുന്നു.
അവർ നടക്കാൻ പാടുപെടുന്ന ആ കഴുതയെ എടുത്ത് കൊണ്ടുപോവാൻ തീരുമാനിച്ചു. ഇരുവരും കൂടി കഴുതയെ പൊക്കി തോളിലേറ്റി. വളരെ ബുദ്ധിമുട്ടി അവർ മുന്നോട്ട് പോയപ്പോൾ ഒരു ഇടുങ്ങിയ പാലം കണ്ടു. പാലത്തിൽ കയറിയപ്പോൾ കഴുത ഒന്ന് പുളഞ്ഞു. ഇരുവരുടെയും പിടിവിട്ടു. കഴുതയും കുട്ടിയും വൃദ്ധനും പാലത്തിൽനിന്ന് നദിയിലേക്ക് വീണു. അധികം വൈകാതെ മുങ്ങിത്താഴുകയും ചെയ്തു.
ഇതാണ് വല്ലവരും പറയുന്നത് കേട്ട് സ്വന്തം അഭിപ്രായങ്ങൾ മാറ്റിക്കൊണ്ടിരിക്കുന്നവരുടെ ഗതി. ഒരു കാര്യത്തിന്റെ എല്ലാവശങ്ങളും ആലോചിച്ച് തീരുമാനമെടുക്കുക. അതായത് സുചിന്തിതമായ തീരുമാനം. പിന്നെ ആ തീരുമാനത്തിൽ നിന്ന് മാറാൻ പാടില്ല.
നാം ഒരു കാര്യം ചെയ്യുന്നതിന്റെ ഉദ്ദേശശുദ്ധി എല്ലാവരും മനസിലാക്കികൊള്ളണമെന്നില്ല. എല്ലാവരെയും അതു ബോദ്ധ്യപ്പെടുത്താൻ സാധിക്കണമെന്നുമില്ല. ഓരോരുത്തരും അവരവരുടെ കാഴ്ചപ്പാടനുസരിച്ചാണ് കാര്യങ്ങൾ മനസിലാക്കുന്നതും പ്രതികരിക്കുന്നതും. എല്ലാ പ്രതികരണങ്ങളോടും നമുക്ക് പ്രതികരിക്കേണ്ട ബാദ്ധ്യതയില്ല. അഭിപ്രായം ഇരുമ്പുലക്കയല്ല. പക്ഷേ, അത് വാഴപ്പിണ്ടിപോലെ ആർക്കും വെട്ടിമുറിക്കാൻ പാകത്തിലുള്ളതായിരിക്കരുത്. ആർക്കും തട്ടിക്കളിക്കാൻ കഴിയുന്നതായിരിക്കരുത് നമ്മുടെ വ്യക്തിത്വം. അല്ലെങ്കിൽ നദിയിലേക്ക് വീണ കഴുതയുടെയും കൂട്ടുകാരുടെയും കഥ ഓർക്കേണ്ടി വരും!
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |