കൊവിഡ് വൈറസിന് പിന്നാലെ ആരോഗ്യമേഖലയെ വീണ്ടും ആശങ്കയിലാക്കി പുതിയൊരു വൈറസ് കൂടിയെത്തിയിരിക്കുകയാണ്, സിക്ക. ഈഡിസ് കൊതുകുകളിൽ നിന്നാണ് രോഗം പ്രധാനമായും പകരുന്നത്. പരിസര ശുചിത്വവും കൊതുകുകടി ഏൽക്കാതിരിക്കലുമാണ് പ്രധാനമായും സിക്കയെ പ്രതിരോധിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ.
എന്താണ് സിക്കാ വൈറസ് രോഗം?
ഫ്ളേവി വൈറസ് എന്ന വർഗത്തിൽപ്പെട്ട സിക്കാ വൈറസ് മൂലമുണ്ടാവുന്ന രോഗമാണിത്. ഉഗാണ്ടയിലെ സിക്കാ കാട്ടിൽ നിന്നാണ് ഈ രോഗം 1947ൽ ഏറ്റവുമാദ്യം കണ്ടുപിടിച്ചത്. ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം 86 രാജ്യങ്ങളിൽ ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ ഏറ്രവുമാദ്യം സിക്കാ വൈറസ് രോഗിയെ കണ്ടെത്തിയത് ജനുവരി 17ൽ അഹമ്മദാബാദിലാണ്. അതിനുശേഷം ജൂലായ് 2017ൽ തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലും ഈ രോഗം റിപ്പോർട്ട് ചെയ്തിരുന്നു.
പകരുന്നതെങ്ങനെ?
ഈഡിസ് വർഗത്തിൽപ്പെട്ട കൊതുകുകളാണ് ഈ രോഗം പരത്തുന്നത്. ഇതേ കൊതുകുകൾ തന്നെയാണ് ചിക്കൻഗുനിയയും മഞ്ഞപ്പനിയും പരത്തുന്നത്. സിക്കാ വൈറസ് രോഗമുള്ള രോഗിയെ കടിക്കുന്ന കൊതുകിന്റെ ശരീരത്തിൽ വൈറസ് കയറിക്കൂടുന്നു. അതേ കൊതുക് രോഗമില്ലാത്ത വ്യക്തികളെ കടിക്കുമ്പോൾ അവരിലേക്കും രോഗം പകരുന്നു. ഈഡിസ് കൊതുകുകൾ സാധാരണയായി പകൽസമയത്താണ് കടിക്കുന്നത്. എങ്കിലും രാത്രികാലത്തും ഇത്തരം കൊതുകുകൾ മനുഷ്യരെ കടിക്കാറുണ്ട്. സിക്കാവൈറസ് ലൈംഗികബന്ധത്തിലൂടെയും പകരുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഗർഭിണികളിൽ നിന്ന് ഗർഭസ്ഥശിശുവിലേക്ക് സിക്കാവൈറസ് വ്യാപിക്കുകയും അതിന്റെ ഫലമായി ശിശുവിന് പല വൈകല്യങ്ങളും രോഗങ്ങളും ഉണ്ടാവുകയും ചെയ്യാൻ സാദ്ധ്യതയുണ്ട്.
ലക്ഷണങ്ങൾ എന്തൊക്കെയാണ് ?
സിക്കാവൈറസ് അണുബാധമൂലം അധികം ഗൗരവമില്ലാത്ത തരം രോഗമാണ് സാധാരണ ഉണ്ടാവുന്നത്. പൊതുവേ ഡെങ്കിപ്പനിയുടേതുപോലുള്ള ലക്ഷണങ്ങൾ കാണാം. പല രോഗികൾക്കും രോഗലക്ഷണങ്ങൾ കാണാറില്ല. വൈറസുള്ള കൊതുകിന്റെ കടിയേറ്റ് മൂന്നുദിവസം മുതൽ 12 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ കാണാം. ഈ ലക്ഷണങ്ങൾ രോഗം തുടങ്ങി രണ്ടുദിവസം മുതൽ ഏഴ് ദിവസം വരെ നീണ്ടുനിൽക്കാറുണ്ട്. പനി, തലവേദന, മാംസപേശികളിൽ വേദന, ചെങ്കണ്ണ്,സന്ധികളിൽ വേദന, ക്ഷീണം, ചർമ്മത്തിൽ തിണർപ്പ് എന്നിവ ഉണ്ടാവാം. പൊതുവേ രോഗിയെ ആശുപത്രിയിൽ കിടത്തി ചികിത്സിക്കേണ്ട ആവശ്യം വരാറില്ല. പക്ഷേ രോഗിയുടെ സ്ഥിതി മോശമാവുകയാണെങ്കിൽ വിദഗ്ദ്ധചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടു പോകേണ്ടിവരും. രോഗികൾ മരിക്കാനുള്ള സാദ്ധ്യത കുറവാണ്. ഒരുപ്രാവശ്യം സിക്കാവൈറസ് ബാധിച്ച വ്യക്തിക്ക് ഭാവിയിൽ അതേ രോഗം ഉണ്ടാവാനുള്ള സാദ്ധ്യത കുറവായിരിക്കും.
രോഗം നിർണയിക്കുന്നതെങ്ങനെ?
രോഗിയുടെ ലക്ഷണങ്ങൾ രോഗത്തിന്റെ ചരിത്രം (കൊതുകുകടി, സിക്കാവൈറസ് രോഗമുള്ള രാജ്യത്തിലേക്ക് യാത്ര ചെയ്തത്, രോഗമുള്ള വ്യക്തിയുമായി ലൈംഗികബന്ധം തുടങ്ങിയവ) എന്നിവയെല്ലാം മനസിലാക്കിയശേഷം ഡോക്ടർ രോഗിയെ പരിശോധിക്കുന്നു. തുടർന്ന് വിവിധ പരിശോധനകൾ നിർദ്ദേശിക്കുന്നു. രക്തത്തിൽ സിക്കാവൈറസ് കണ്ടെത്താവുന്നതാണ്. അതിനു പുറമേ രോഗിയുടെ മൂത്രം, ശുക്ളം, ഉമിനീർ, തലച്ചോറിലെയും സുഷുമ്നാനാഡിയിലെയും ദ്രവങ്ങൾ എന്നിവയിലും ഗർഭിണിയാണെങ്കിൽ ഗർഭപാത്രത്തിനുള്ളിൽ ശിശുവിനു ചുറ്റുമുള്ള ആമ്നിയോട്ടിക്ക് ദ്രാവകത്തിലും സിക്കാവൈറസിനെ കണ്ടെത്താൻ കഴിയും.
സങ്കീർണതകൾ എന്തൊക്കെയാണ് ?
സ്ത്രീകൾക്ക് ഗർഭാവസ്ഥയിൽ സിക്കാവൈറസ് രോഗമുണ്ടായാൽ ഗർഭസ്ഥ ശിശുവിന് തലച്ചോറിന്റെയും തലയുടെയും വളർച്ച മുരടിപ്പിക്കുന്ന ഒരുതരം ജന്മനാ ഉണ്ടാവുന്ന വൈകല്യം ഉണ്ടാവുന്നതായി തെളിഞ്ഞിട്ടുണ്ട്. ഈ വൈകല്യം (സിക്കാവൈറസ് രോഗത്തിനു ശേഷം) ആദ്യമായി കണ്ടെത്തിയത് 2015ൽ ബ്രസിലീലാണ്. അതിനുപുറമേ ശിശുവിന് കാഴ്ചയ്ക്കും കേൾവിക്കും തകരാറുകൾ, വളർച്ച മുരടിക്കുക എന്നിവയും കാണാം. കുട്ടി വലുതാവുമ്പോൾ യൗവനാവസ്ഥയ്ക്ക് ശേഷം കാണാനിടയുള്ള മറ്റൊരു സങ്കീർണതയാണ് ശില്ലൻ ബാരി സിൻഡ്രോം. നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഈ രോഗം പക്ഷാഘാതം ഉണ്ടാക്കാനും ചിലപ്പോൾ മരണത്തിലേക്ക് നയിക്കാനുമിടയുണ്ട്.
ചികിത്സാരീതി എങ്ങനെയാണ്?
സിക്കാവൈറസ് രോഗത്തിന് പ്രത്യേക ചികിത്സയില്ല. ലക്ഷണങ്ങളനുസരിച്ചാണ് ചികിത്സ നിർണയിക്കുന്നത്. രോഗി നന്നായി വിശ്രമിക്കണം. ധാരാളം വെള്ളം കുടിക്കണം. നിർജ്ജലീകരണം ഉണ്ടാവാതെ ശ്രദ്ധിക്കുക. പനിയും ശരീരവേദനയും കുറയാനായി പാരസെറ്റമോൾ ഗുളിക കൊടുക്കാറുണ്ട്. ഒരിക്കലും ആസ്പിരിനോ അതുപോലുള്ള വേദനസംഹാര ഗുളികകളോ കഴിക്കരുത്. മറ്റേതെങ്കിലും രോഗങ്ങൾക്കായി ചികിത്സ നടക്കുന്നുണ്ടെങ്കിൽ ആ വിവരം ഡോക്ടറോട് പറഞ്ഞിരിക്കണം.
രോഗം എങ്ങനെ തടയാം?
കൊതുകുകടി ഒഴിവാക്കുക എന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. ഈ രോഗം കൊതുകുകടി മൂലം ഉണ്ടാവുന്നതിനാൽ കൊതുക് കടിയേൽക്കാതെ നോക്കുക എന്നതാണ് ഏറ്രവും പ്രധാനം. വീട്ടിനുള്ളിൽ: കൊതുകുകൾ വീട്ടിനുള്ളിൽ കയറുന്നത് തടയാനായി ജനലുകളിൽ കമ്പിവലകൾ പിടിപ്പിക്കുക. സന്ധ്യാനേരത്ത് വാതിലുകളും ജനലകളും അടച്ചിടുകയും പുറത്തിറങ്ങുന്നത് ഒഴിവാക്കുകയും ചെയ്യുക. എ.സി മുറികളും സുരക്ഷിതമാണ്. വീട്ടിൽ കമ്പിവലയോ എ.സിയോ ഇല്ലെങ്കിൽ അഥവാ വീട്ടിനു പുറത്ത് കിടക്കുകയാണെങ്കിൽ കൊതുകുവല കെട്ടി അതിനുള്ളിൽ കിടന്നുറങ്ങുക. രണ്ടുമാസത്തിൽ പ്രായം കുറഞ്ഞ കുഞ്ഞുങ്ങളെ സംരക്ഷിക്കാനായി അവരെ കൊണ്ടുപോകുന്ന വണ്ടികൾ കിടത്തുന്ന കിടക്ക, തൊട്ടിൽ എന്നിവ കൊതുകുവല കൊണ്ട് മൂടിയിരിക്കണം.
വീട്ടിന് പുറത്ത്: കൊതുകു പെരുകാനിടയുള്ളതിനാൽ വീട്ടിന് ചുറ്റും കെട്ടികിടക്കുന്ന വെള്ളം കളയുക. വാട്ടർ കൂളറുകളിലെ വെള്ളം ഇടയ്ക്കിടെ കളഞ്ഞ് ഉണക്കുക. മഴവെള്ളം ശേഖരിക്കാനിടയുള്ള പാത്രങ്ങൾ, ചിരട്ടകൾ, പൊട്ടിയ മൺപാത്രകഷണങ്ങൾ തുടങ്ങിയവ നീക്കം ചെയ്യുക. കെട്ടിക്കിടക്കുന്ന വെള്ളത്തിലെ കൂത്താടികളെ നശിപ്പിക്കാനായി മരുന്ന് ഒഴിക്കുക. ഏറ്റവുമധികം കൊതുകുകൾ പുറത്തുണ്ടാവുന്ന സമയങ്ങളിൽ (അതിരാവിലെയും സന്ധ്യാസമയത്തും) പുറത്തിറങ്ങാതെ വീട്ടിനുള്ളിൽ കഴിച്ചുകൂട്ടുക. ഈഡിസ് കൊതുകുകൾ പകൽസമയത്ത് കടിക്കുന്നതിനാൽ കൊതുകുകടിയിൽ നിന്നു രക്ഷപ്പെടാനുള്ള മാർഗങ്ങൾ സ്വീകരിക്കുക. പുറത്തുപോവുമ്പോൾ ഷൂസും, കാലുകളും കൈകളും മൂടുന്ന നീളൻ കൈയുള്ള ഷർട്ട്, പാന്റ്സ് എന്നിവയും ധരിക്കുക. സ്ത്രീകളും അതുപോലെ ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക. ഡോക്ടറുമായി ചർച്ച ചെയ്തശേഷം വിശ്വാസയോഗ്യമായ മരുന്നുകൾ കൊതുകിനെ അകറ്റാനായി ഉപയോഗിക്കുക. (കൈകാലുകളിലും വസ്ത്രങ്ങളിലും പുരട്ടുക) Environmental Protection Agency(EPA) അംഗീകരിച്ച രാസവസ്തുക്കളടങ്ങിയ മരുന്നുകൾ മാത്രമേ ഉപയോഗിക്കാവൂ. ഇവ പൊതുവേ രണ്ടുതരത്തിലാണുള്ളത്. പെർമിത്രിൻ എന്ന രാസവസ്തു അടങ്ങിയ മരുന്നുകൾ വസ്ത്രങ്ങളിൽ പുരട്ടാനുള്ളതാണ്. ഇവ നേരിട്ട് ചർമ്മത്തിൽ പുരട്ടരുത്. ഇവ വസ്ത്രങ്ങൾക്കുള്ളിൽ ശരീരത്തിലേക്ക് സ്പ്രേ ചെയ്യുകയോ പുരട്ടുകയോ ചെയ്യാതെ നോക്കുക. DEET, Picaridin, Oil of lemon, enequalityplus, IR3535 എന്നിങ്ങനെയുള്ള രാസവസ്തുക്കളടങ്ങിയ മരുന്നുകൾ ശരീരത്തിൽ പുരട്ടാൻ ഉപയോഗിക്കുന്നു. എപ്പോഴും മരുന്നിനു പുറത്തെഴുതിയ നിർദ്ദേശങ്ങൾ പാലിക്കുക. സൺസ്ക്രീൻ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് പുരട്ടിയശേഷം മാത്രം കൊതുകിനെ അകറ്റാനുള്ള മരുന്നു ഉപയോഗിക്കുക. ശിശുക്കൾക്ക് ഈ മരുന്നുകൾ പുരട്ടരുത്.
ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ
* സിക്കാവൈറസ് പകരുന്നതു തടയാനായി പ്രതിരോധമരുന്നുകളോ വാക്സിനോ ഒന്നുമില്ല.
* സിക്കാവൈറസ് രോഗമുണ്ടെങ്കിൽ അത് മറ്റുള്ളവരിലേക്ക് പകരാതിരിക്കാനായി കൊതുകുകടി ഒഴിവാക്കുക. സിക്കാവൈറസ് രോഗബാധയുള്ള രാജ്യങ്ങളിലേക്കും പ്രദേശങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കുക.
*സിക്കാവൈറസ് രോഗമുള്ള സ്ഥലത്ത് പോയി വന്നവർ നാല് ആഴ്ചയെങ്കിലും രക്തദാനം ചെയ്യുന്നത് ഒഴിവാക്കണം.
* സിക്കാവൈറസ് രോഗബാധയുള്ള സ്ഥലത്തുനിന്നുമടങ്ങി വന്നവർ എട്ട് ആഴ്ചക്കാലത്തേക്ക് ലൈംഗികബന്ധം ഒഴിവാക്കുകയോ സുരക്ഷാ മുൻകരുതലുകളെടുക്കുകയോ വേണം.
ഗർഭിണികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സിക്കാവൈറസ് രോഗം ബാധിച്ച പുരുഷനുമായി ലൈംഗികബന്ധം നടത്തുന്ന സ്ത്രീകൾക്കും രോഗം പകരാനിടയുണ്ട്. രോഗം ബാധിച്ച പുരുഷന് ലക്ഷണങ്ങൾ തുടങ്ങുന്നതിനുമുമ്പും ലക്ഷണങ്ങളുള്ളപ്പോഴും ലക്ഷണങ്ങൾ മാറിയശേഷവും അയാളിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാം. സിക്കാവൈറസ് രക്തത്തിനേക്കാൾ കൂടുതൽ കാലത്തോളം ശുക്ളത്തിൽ നിലനിൽക്കാറുണ്ട്. അതുകൊണ്ട് ഗർഭിണി തന്റെ ഭർത്താവിന് സിക്കാവൈറസ് രോഗബാധയുണ്ടെങ്കിൽ അയാളുമായി ലൈംഗികബന്ധം നടത്താതിരിക്കുക. ഗർഭിണികൾ സിക്കാവൈറസ് രോഗബാധയുള്ള രാജ്യങ്ങളിലേക്കും പ്രദേശങ്ങളിലേക്കും യാത്രപോകുന്നത് ഒഴിവാക്കണം. ഗർഭിണികൾക്ക് സിക്കാവൈറസ് രോഗത്തിന്റെ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉടനെ ഡോക്ടറെ കാണിക്കേണ്ടതാണ്. കൊതുകുകടി ഒഴിവാക്കാൻ ഗർഭിണികൾ പ്രത്യേകം ശ്രദ്ധിക്കുക.
സിക്ക വൈറസ് രോഗം
*സിക്കാവൈറസ് രോഗം ഏറ്റവുമാദ്യം കണ്ടെത്തിയത് 1947ൽ ഉഗാണ്ടയിലെ സിക്കാ കാടുകളിലെ കുരങ്ങുകളിലാണ്. ഈ രോഗത്തിന്റെ പേരും ഇങ്ങനെ കിട്ടിയതാണ്.
* ഈ രോഗം മനുഷ്യരിൽ ഏറ്രവുമാദ്യം കണ്ടെത്തിയത് 1954 ൽ നൈജീരിയയിലാണ്.
* 2015 മേയ് മാസം സിക്കാവൈറസ് രോഗം, ബ്രസീലിലെ ജനങ്ങളിൽ വളരെവേഗം പടർന്നുപിടിച്ചു. സഞ്ചാരികളിലൂടെ മറ്റു രാജ്യങ്ങളിലും പടർന്നു. രണ്ടുലക്ഷത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തു.
* 2016 ൽ ലോകാരോഗ്യസംഘടന സിക്കാ വൈറസ് രോഗബാധയെ അന്തർദ്ദേശീയ ആശങ്കയുളവാക്കുന്ന പൊതുജനാരോഗ്യ എമർജൻസിയായി പ്രഖ്യാപിച്ചു.
* 2021 ജൂലായ് മാസം തിരുവനന്തപുരത്ത് പാറശാലയിൽ 24 വയസുള്ള ഒരു ഗർഭിണിക്ക് ഈ രോഗം സ്ഥിരീകരിച്ചു. 2021 ജൂലായ് 13 ആവുമ്പോഴേക്കും 18ലേറെ പേർക്ക് ഈ രോഗം ബാധിച്ചു.
* കേന്ദ്രഗവൺമെന്റ്, ആരോഗ്യവിദഗ്ദ്ധരുടെ ആറ് അംഗങ്ങളടങ്ങിയ സംഘം കേരളത്തിലേക്കയച്ചു. ഈ രോഗത്തിനെതിരെ കേരള ആരോഗ്യവകുപ്പും കൂടുതൽ ജാഗ്രതപുലർത്താൻ ആഹ്വാനം ചെയ്തു.
* പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിലേക്കയച്ച സാമ്പിളുകളാണ് സിക്കാ വൈറസ് രോഗം ഇപ്പോൾ സ്ഥിരീകരിച്ചത്.
* ഈ രോഗത്തിനെതിരെയുള്ള വാക്സിനുകളോ ആന്റി വൈറൽ മരുന്നുകളോ ഇല്ല.
* രോഗബാധിതരുടെ രക്തം, ബീജം, അവയവങ്ങൾ, സെല്ലുകൾ എന്നിവ ദാനം ചെയ്യുമ്പോഴും ലൈംഗികവേഴ്ചയിൽ ബീജം, യോനിദ്രവം, രക്തം എന്നിവ വഴിയും ഗർഭിണികളിൽ നിന്നും ശിശുക്കളിലേക്കും പകരാറുണ്ട്.
കരുതലും പ്രതിരോധവും
* കൊതുക് കടിയേൽക്കാതിരിക്കാൻ ശ്രദ്ധിക്കുക.
* കൊതുക് നാശിനി തളിക്കുകയോ, ഗുഡ്നൈറ്റ്, മോർട്ടിൻ തുടങ്ങിയവ ഉപയോഗിക്കുകയോ ചെയ്യുക. സന്ധ്യാസമയത്ത് കൊതുക് കടിയേൽക്കാതിരിക്കാൻ വേണ്ടതുപോലെ വസ്ത്രധാരണം ചെയ്യുക.
* രാത്രി ഉറങ്ങുമ്പോൾ കൊതുക് ശല്യമുണ്ടെങ്കിൽ കൊതുക് വല ഉപയോഗിക്കുക.
* ലൈംഗിക വേഴ്ചയിൽ കോണ്ടം ഉപയോഗിക്കുക.
* രോഗബാധയുണ്ടെന്ന് സംശയം തോന്നിയാൽ ഡോക്ടറെ കാണിച്ച് രക്തം, മൂത്രം, ഉമിനീർ എന്നിവ പരിശോധിക്കുക.
* രോഗബാധിതരുടെ രക്തം, ശരീരദ്രവങ്ങൾ തുടങ്ങിയവ തൊടാതിരിക്കുക.
* കൈകളും വസ്ത്രങ്ങളും നന്നായി കഴുകണം.
* ധാരാളം വെള്ളം കുടിക്കുക.
* പനിയും വേദനയും കുറക്കാനാവശ്യമായ എസറ്റാമിനോഫെൻ പോലുള്ള മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഉപയോഗിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |