തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിന് കീഴിലുള്ള മൂന്ന് നീതി മെഡിക്കൽ സ്‌റ്റോറുകളിലേക്ക് വാങ്ങിയ ഒരു കമ്പനിയുടെ മരുന്നിന്റെ പേരിൽ 1.15 കോടിയുടെ നഷ്ടമുണ്ടായതായി വിവരം.
രജിസ്ട്രാറുടെ വിലക്ക് മറികടന്ന് ഈ കമ്പനിയുടെ ഗുണനിലവാരമില്ലാത്ത മരുന്നിനങ്ങൾ വാങ്ങാനായി 91.43 ലക്ഷം രൂപ അഡ്വാൻസ് കൊടുത്തു. എല്ലാ മരുന്നും കാലപ്പഴക്കം കാരണം വിൽക്കാനായില്ല. വിറ്റയിനത്തിൽ 24.87 ലക്ഷം രൂപ കിട്ടാനുമുണ്ട്. ഈ തുക വാങ്ങിയെടുക്കാൻ ശ്രമമുണ്ടായില്ല.
മരുന്നുകൾ വിറ്റഴിച്ചിരുന്ന ബാങ്കിന്റെ മൂന്ന് നീതി സ്‌റ്റോറുകളിൽ 2019 - 20 ൽ മാത്രം 10. 28 ലക്ഷം രൂപയുടെ വസ്തുക്കൾ കാണാനില്ലാതായി. ഈ തുക ചാർജുള്ള ജീവനക്കാരിൽ നിന്ന് ഈടാക്കണമെന്ന ഓഡിറ്റ് ശുപാർശയും ഗൗനിച്ചില്ല. നീതി സ്‌റ്റോറിന് പുറമേ ബാങ്കിന്റെ വളം വിൽപ്പന, റബ്‌കോ ഉൽപ്പന്ന കേന്ദ്രങ്ങളിലും , ഹാർഡ് വെയർ ഗ്യാസ് ഏജൻസി സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിലുമായും സ്‌റ്റോക്കിൽ കാണാനില്ലാത്തത് 1.69 കോടിയുടെ വസ്തുക്കളാണ്. ഇവ കണ്ടെത്താനായില്ലെങ്കിൽ ചുമതലയുള്ള ജീവനക്കാരിൽ നിന്ന് ഈടാക്കണമെന്ന ശുപാർശയും ബാങ്ക് ഭരണസമിതി പരിഗണിച്ചില്ല.
ബാങ്കിന്റെ നടത്തിപ്പിനായി,കുടിശ്ശിക വരുത്തിയ സ്വർണ്ണപ്പണയ വായ്പകൾ തിരിച്ചു പിടിക്കാനാണ് അഡ്മിനിസ്‌ട്രേറ്റീവ് സമിതിയുടെ നീക്കം. ചട്ടം ലംഘിച്ച് നൽകിയ വായ്പകളുടെ രേഖകൾ പരിശോധിക്കും.
നിക്ഷേപം തിരികെ കിട്ടാൻ സ്‌കൂളും
കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപത്തിന് പലിശ കൂടുതൽ കിട്ടുമെന്ന് കരുതി കാരമുക്കിലെ ഒരു സ്‌കൂളും ഒരു കോടി രൂപ നിക്ഷേപിച്ച് വെട്ടിലായി .സ്‌കൂൾ ഭരണസമിതിയിലുള്ള പ്രവാസിയാണ് ഇതിന് മുന്നിട്ടിറങ്ങിയത്. ഇതിന്റെ ബലത്തിൽ പ്രവാസി കോടികൾ വായ്പയെടുത്തെന്നും സൂചനയുണ്ട്. വിദേശത്ത് വിപുലമായ ബന്ധങ്ങളുള്ള ഈ പ്രവാസി, വിദേശ മലയാളികളുടെ നിക്ഷേപവും കരുവന്നൂർ ബാങ്കിലേക്ക് നൽകി വൻ തുക വായ്പയെടുത്തതായും പറയുന്നു.
തെറ്റു ചെയ്തവർക്ക് മതിയായ ശിക്ഷ നൽകണമെന്ന് കേരള ബാങ്ക്
തിരുവനന്തപുരം: ജനങ്ങൾക്ക് സഹകരണ മേഖലയിലുള്ള വിശ്വാസം കണക്കിലെടുത്ത് നിക്ഷേപകരുടെ ഒരു രൂപ പോലും നഷ്ടപ്പെടാതെ സംരക്ഷിക്കണമെന്ന് കേരള ബാങ്ക് ഡയറക്ടർ ബോർഡ് യോഗം നിർദ്ദേശിച്ചു. പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ അദ്ധ്യക്ഷത വഹിച്ചു. കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നടന്നതുപോലുള്ള ക്രമക്കേടുകൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും തെറ്റു ചെയ്തവർക്ക് മതിയായ ശിക്ഷ നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
നിക്ഷേപകരുടെ താല്പര്യ സംരക്ഷണത്തിന് സഹകരണമേഖല ഒറ്റക്കെട്ടായി നിൽക്കണം. അതിനുള്ള കരുത്തു സഹകരണ സംഘങ്ങളുടെയും കേരള ബാങ്കിന്റെയും കൂട്ടായ്മക്കുണ്ട്. സഹകരണ പ്രസ്ഥാനം ഇന്ത്യയ്ക്ക് തന്നെ മാതൃകയാണ്. സംസ്ഥാനത്ത് പ്രബലമായ സാമ്പത്തിക മേഖലയായി വളർന്ന സഹകരണ മേഖല സംശുദ്ധമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോഴാണ് ഒറ്റപ്പെട്ട സംഭവം ഉണ്ടായിരിക്കുന്നത്.
കരുവന്നൂർ സഹകരണ ബാങ്കിൽ ക്രമക്കേട് കാണിച്ച ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കാതെ മാതൃകാപരമായി ശിക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഈ പ്രശ്നം മുൻനിർത്തി ജനങ്ങളെ ഭയപ്പെടുത്തി നിക്ഷേപങ്ങൾ പിൻവലിപ്പിച്ച് സഹകരണ സ്ഥാപനങ്ങളെ അപകടത്തിലാക്കാൻ ദുഷ്ടലാക്കോടെ ചില കേന്ദ്രങ്ങളിൽ നിന്നുണ്ടാകുന്ന പ്രവർത്തനങ്ങളിൽ ഉത്കണ്ഠ രേഖപ്പെടുത്തുന്ന പ്രമേയം ഐക്യകണ്ഠേന ഡയറക്ടർ ബോർഡ് യോഗം പാസാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |