കുറ്റ്യാടി: സേവന വഴിയിൽ മികവിന്റെ പര്യായമാണ് ഹിമാനി. കാലിക്കറ്റ് സർവകലാശാലയുടെ 2020-21 ലെ ഇന്ദിരാഗാന്ധി എൻ.എസ്.എസ് അവാർഡ് നാലാം തവണയും നേടി കോഴിക്കോട് മുന്നിലെത്തിയപ്പോൾ മികച്ച വോളണ്ടിയറായി തിരഞ്ഞെടുക്കപ്പെട്ട ഹിമാനി എഴുതിയത് നന്മയുടെ മറ്റൊരു ചരിത്രം കൂടി. കോഴിക്കോട് ശ്രീ ഗുരുവായൂരപ്പൻ കോളേജിലെ മൂന്നാംവർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിനിയുടെ ഈ നേട്ടം മലയോര ഗ്രാമമായ കായക്കൊടിക്കും അഭിമാനമാണ്.
കായക്കൊടി എ.എം യു.പി സ്‌കൂൾ പഠിക്കുമ്പോൾ കലാ-കായിക രംഗത്തെ മികവിന് നിരവധി അംഗീകാരങ്ങൾ നേടിയ ഹിമാനി വട്ടോളി സംസ്‌കൃതം ഹൈസ്‌കൂളിലും, മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിലും എൻ.എസ്. എസ് വോളണ്ടിയറായിരുന്നു. തമിഴ്നാട്ടിലെ തിരുച്ചിറപളളിയിൽ നടന്ന പ്രീ റിപ്പബ്ളിക്ക് ഡേ പരേഡിലും ബംഗളൂരു ദേവനഹള്ളിയിൽ നടന്ന എൻ.എൻ.എസ് നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിലും കാലിക്കറ്റ് സർവകലാശാലയെ പ്രതിനിധീകരിച്ചത് ഹിമാനിയായിരുന്നു.
ഗായിക കൂടിയായ ഹിമാനി സ്വകാര്യ ചാനലുകളിലെ റിയാലിറ്റി ഷോകളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
പാലിയേറ്റീവ് പ്രവർത്തനങ്ങളിലും രക്തദാന സംഘടനകളിലും നിറ സാന്നിദ്ധ്യമാണ് ഈ വിദ്യാർത്ഥിനി. കായക്കൊടി സഹകരണ ബാങ്ക് ജീവനക്കാരൻ എം.കെ ശശിയുടെയും സ്മിത ആയാടത്തിലിന്റയും മകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |