കോട്ടയം: ചേനപ്പാടി സ്വദേശിയായ പൂജാരിക്ക് കഴിഞ്ഞ ദിവസം പരിചിതമല്ലാത്ത നമ്പരിൽ നിന്ന് വാട്സാപ്പിൽ വീഡിയോ കോൾ വന്നു. അറ്റൻഡ് ചെയ്തപ്പോൾ സ്ക്രീനിൽ ഒന്നും കാണാൻ കഴിഞ്ഞില്ല. കോൾ കട്ടായതിന് പിന്നാലെ യുവാവിന്റ ഫോട്ടോയും മറുതലയ്ക്കൽ ഒരു യുവതിയുടെ നഗ്ന ദൃശ്യവും ചേർത്തുള്ള വീഡിയോ ആണ് വാട്സാപ്പിലെത്തിയത്. ഒപ്പം പതിനായിരം രൂപ നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ ഫേസ് ബുക്കിലെ സുഹൃത്തുക്കൾക്ക് അയച്ചു നൽകുമെന്ന് ഹിന്ദിയിലുള്ള ഭീഷണിയും. ഇതോടെ പൂജാരി ആകെ മാനസിക സമ്മർദ്ദത്തിലായി.
സമാന അനുഭവമുണ്ടായ മറ്റൊരു യുവാവ് മാനഹാനി ഭയന്ന് കോടിമത പാലത്തിൽ നിന്ന് ചാടി ആത്മഹത്യക്കൊരുങ്ങി. പൊലീസിന്റെ സമയോചിത ഇടപെടലാണ് രക്ഷയായത്. രാത്രിയിൽ വീട്ടിൽ ഷർട്ട് ധരിക്കാതിരുന്നപ്പോൾ വന്ന വീഡിയോ കോൾ അറ്റൻഡ് ചെയ്ത ഒരു മാദ്ധ്യമ പ്രവർത്തകനും ഈ തട്ടിപ്പിന് ഇരയായി.
തട്ടിപ്പ് കൊവിഡിന് ശേഷം
കൊവിഡ് മഹാമാരി തുടങ്ങിയതോടെയാണ് 'ന്യൂഡ് വാട്‌സാപ് കോൾ' കേസുകൾ വ്യാപകമായത്. തട്ടിപ്പുകാർ ഇരകളുടെ നമ്പറിൽ വീഡിയോ കോൾ നടത്തും. കോൾ എടുക്കുമ്പോൾ നഗ്‌നയായ യുവതി സ്‌ക്രീനിൽ സംസാരിക്കാൻ തുടങ്ങും. എന്താണ് സംഭവിക്കുന്നതെന്ന് ഇരകൾക്ക് മനസിലാക്കാൻ കഴിയുന്നതിനുമുൻപ്, തട്ടിപ്പുകാർ സ്‌ക്രീൻ റെക്കോഡർ ആപ്ലിക്കേഷൻ ഉപയോഗിച്ച് ചാറ്റ് റെക്കോഡുചെയ്യും. ഈ ചിത്രമോ വീഡിയോയോ കാട്ടി പിന്നീട് പണം ആവശ്യപ്പെടുന്ന സന്ദേശങ്ങൾ ഇരകളുടെ നമ്പറിലേക്ക് അയച്ചുകൊണ്ടിരിക്കും. പണം കൊടുത്തില്ലെങ്കിൽ റെക്കോഡുചെയ്ത വീഡിയോ ഇന്റർനെറ്റിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പങ്കിടുമെന്ന് ഭീഷണിപ്പെടുത്തും. ഇതാണ് പൊതു രീതി.
മുന്നറിയിപ്പ്
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സ്വകാര്യ വിവരങ്ങൾ സുരക്ഷിതമാക്കണം
അജ്ഞാത നമ്പറുകളിൽ നിന്ന് വരുന്ന വിഡിയോ കോളുകൾ സ്വീകരിക്കരുത്
വ്യക്തിപരമായ ഫോട്ടോകളോ വീഡിയോകളോ അപരിചിതരുമായി പങ്കിടരുത്
''ഇത്തരംകേസുകളിൽ ജാഗ്രത പാലിക്കുക മാത്രമാണ് മാർഗം. ബീഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള സൈബർ ക്രൈം സംഘങ്ങളാണ് പിന്നിൽ. അക്കൗണ്ട് നമ്പർ പരിശോധിച്ചാൽ പോലും പ്രതികളിലേയ്ക്ക് എത്താൻ കഴിയില്ല''
-എം.ജെ.അരുൺ, സൈബർ സെൽ എസ്.എച്ച്. ഒ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |