കണ്ണൂർ: കൊവിഡിന്റെ പശ്ചാത്തലത്തിൽ വകുപ്പുതല പരീക്ഷകൾ നിർത്തിവച്ചത് ജീവനക്കാരുടെ ഉദ്യോഗക്കയറ്റത്തെ അനിശ്ചിതത്വത്തിലാക്കുമ്പോഴും സർവീസിൽ രണ്ടു നീതിയെന്ന് ആക്ഷേപം. വകുപ്പ്തല പരീക്ഷകൾ നിർത്തിവച്ചതോടെ നേരിട്ട് ഉയർന്ന തസ്തികകളിൽ നിയമനം ലഭിച്ചവരുടെ ഉദ്യോഗക്കയറ്റവും ലഭിക്കേണ്ട അർഹതപ്പെട്ട ആനുകൂല്യങ്ങളുമാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്.
അതേ സമയം വകുപ്പ്തല പരീക്ഷകളിൽ നിന്നും ഒഴിവാക്കപ്പെട്ട ജീവനക്കാർക്ക് ഇപ്പോഴും ഉദ്യോഗക്കയറ്റമുൾപ്പെടെയുള്ളവ നൽകുന്നുണ്ട്. പട്ടികജാതിവർഗ വിഭാഗം ജീവനക്കാരുടെ ഉദ്യോഗക്കയറ്റം സംബന്ധിച്ച കാര്യങ്ങളിൽ വകുപ്പ് തല പരീക്ഷ പരിഗണിക്കാതെ താത്കാലിക ഇളവ് അനുവദിച്ചിട്ടുണ്ട്. ഇതാണ് ആക്ഷേപത്തിന് ഇടയാക്കിയിരിക്കുന്നത്. പരീക്ഷകളിൽ നിന്നും ഒഴിവാക്കപ്പെട്ട വിഭാഗങ്ങൾക്ക് ഉദ്യോഗക്കയറ്റം ഉൾപ്പെടെ ലഭിക്കുമ്പോഴും തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ സർക്കാർ സർവീസിൽ അർഹമായ ഉദ്യോഗക്കയറ്റം നഷ്ടപ്പെടുകയാണെന്ന് വലിയ ഒരു വിഭാഗം ജീവനക്കാർ പരാതിപ്പെടുന്നു. ഈ കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് ജീവനക്കാർ വകുപ്പ് തലവൻമാർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
സർക്കാർ ഉത്തരവിറക്കണം
കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ വകുപ്പ് തല പരീക്ഷകൾ ഇനി എന്ന് നടത്തുമെന്ന കാര്യത്തിലും സർക്കാരും പരീക്ഷ നടത്തേണ്ട പി.എസ് .സിക്കും വ്യക്തമായ മറുപടി നൽകാനും കഴിയുന്നില്ല. നിലവിലെ സാഹചര്യം പരിഗണിച്ച് വകുപ്പ് തല പരീക്ഷകളിൽ താത്കാലിക ഇളവ് പ്രഖ്യാപിച്ച് അർഹതപ്പെട്ട പ്രാമോഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |