തൃക്കാക്കര: തൃക്കാക്കര നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ കൗൺസിലർമാരുടെ വാർഡുകളിലെ 17 വർക്കുകൾ അജണ്ടയിൽ നിന്നും നീക്കം ചെയ്തതിൽ പ്രതിഷേധിച്ചു എൽ.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധവുമായി രംഗത്തെത്തി. ഇന്നലെ രാവിലെ 11ന് പ്രതിപക്ഷ കൗൺസിലർമാരായ ഉഷ പ്രവീൺ, ജയകുമാരി, അനിത ജയചന്ദ്രൻ,സുബൈദ റസാക്ക്, സുനി കൈലാസൻ,ആര്യ ബിബിൻ, എം.ജെ ഡിക്സൻ,കെ.എക്സ് സൈമൺ,സ്വതന്ത്ര കൗൺസിലർ പി.സി മനൂപ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി ചെയർപേഴ്സന്റ കാബിനിലെത്തി.
പ്രതിഷേധം ശക്തമായതോടെ ചെയർപേഴ്സൻ അജിത തങ്കപ്പൻ കാബിൻ വിട്ട് പുറത്തിറങ്ങാനുള്ള ശ്രമം പ്രതിപക്ഷത്തെ വനിത കൗൺസിലർമാർ തടയാൻ ശ്രമിച്ചു. ഇതിനിടയിൽ നഗരസഭ മുൻ ചെയർപേഴ്സൻ ഉഷ പ്രവീണിന്റെയും അജിത തങ്കപ്പന്റെയും കൈക്ക് പരിക്കേറ്റു. ഉഷ പ്രവീൺ കാക്കനാട് സഹകരണ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. പുറത്തിറങ്ങി ചെയർപേഴ്സന്റെ വാഹനത്തിൽ കയറാൻ ശ്രമിച്ചെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് മറ്റൊരു വാഹനത്തിൽ കയറിപോകേണ്ടിവന്നു. കഴിഞ്ഞ 26 ന് ഓൺലൈൻ വഴി ചേർന്ന കൗൺസിൽ യോഗത്തിൽ അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്ന വർക്കുകളാണ് പ്രതിപക്ഷ കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ പങ്കെടുത്തില്ലെന്നാരോപിച്ച് കൗൺസിൽ പരിഗണിക്കാതിരുന്നത്.
നഗരസഭയിൽ ഒരു വിഭാഗം ഭരണ-പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടിട്ടും കൗൺസിൽ ഹാളിൽ യോഗം വിളിക്കാതെ സ്ഥിരമായി ഓൺലൈൻ കൗൺസിൽ വിളിക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു 18 പ്രതിപക്ഷ കൗൺസിലർമാരുടെ കൗൺസിൽ ബഹിഷ്ക്കരണം.
പുതിയ ഭരണ സമിതി അധികാരത്തിലെത്തി എട്ടുമാസമായിട്ടും പ്രതിപക്ഷ കൗൺസിലർമാരുടെ വാർഡുകളിൽ നിർമ്മാണങ്ങൾക്ക് അനുമതി നൽകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് എം.കെ ചന്ദ്രബാബു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |