ന്യൂഡൽഹി: ആറ് വർഷം മുമ്പ് സുപ്രീംകോടതി റദ്ദാക്കിയ വിവരസാങ്കേതികവിദ്യ നിയമത്തിലെ 66എ വകുപ്പ് പ്രയോഗിക്കുന്നതിൽ വിശദീകരണം തേടി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും ഹൈക്കോടതി രജിസ്ട്രാർമാർക്കും നോട്ടീസ് അയച്ച് സുപ്രീംകോടതി. ഇല്ലാത്ത വകുപ്പ് പ്രയോഗിക്കുന്നതിനെതിരെ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ ആർ.എഫ്. നരിമാൻ, ബി.ആർ. ഗവായി എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ നടപടി. നാലാഴ്ചയ്ക്കുള്ളിൽ മറുപടി സമർപ്പിക്കണം.
'ജുഡിഷ്യറിയും പൊലീസും ഒരുപോലെ ഇടപെട്ട പ്രശ്നമായതിനാൽ ഇവ ഒരുമിച്ച് പരിഗണിക്കണം. ഇനി ഈ നിയമത്തിൽ കേസെടുക്കുന്നത് അനുവദിക്കാനാകില്ലെന്ന് ' ബെഞ്ച് നിരീക്ഷിച്ചു. റദ്ദാക്കിയ 66എ വകുപ്പ് പ്രയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സർക്കാരുകളാണെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ വ്യക്തമാക്കി. പൊലീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസ്ഥാനത്തിന്റെ പരിധിയിലുള്ള വിഷയമാണ്. റദ്ദാക്കിയ വകുപ്പ് പ്രകാരം കേസെടുക്കരുതെന്ന് അഭ്യർത്ഥിച്ച് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തു നൽകിയെന്നും കേന്ദ്രം അറിയിച്ചിരുന്നു.
കമ്പ്യൂട്ടർ വഴിയോ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഏതെങ്കിലും ഇലക്‌ട്രോണിക് ഉപകരണം വഴിയോ മറ്റൊരു വ്യക്തിയെ സംബന്ധിച്ച അപകീർത്തികരമായ സന്ദേശമോ ചിത്രമോ വ്യാജമായ കാര്യങ്ങളോ പ്രചരിപ്പിച്ചാൽ 3 വർഷം വരെ തടവും പിഴയും ലഭിക്കുന്ന വകുപ്പായിരുന്നു 66എ. അഭിപ്രായ സ്വാതന്ത്യ്രത്തിന് മേലുള്ള കടന്നുകയറ്റവും അവ്യക്തവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2015ൽ സുപ്രീംകോടതി ഈ വകുപ്പ് റദ്ദാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |