തിരുവനന്തപുരം: കേന്ദ്രം സംസ്ഥാനത്തിന് നൽകുന്ന പദ്ധതികൾ പെരുവഴിയിലാകുന്നത് തടയാൻ പുതിയ സംവിധാനമൊരുങ്ങി. അമൃത് പദ്ധതിക്കായി ഏർപ്പെടുത്തിയ സംസ്ഥാന സംവിധാനം ഇനി എല്ലാ കേന്ദ്രാവിഷ്കൃത പദ്ധതികളുടെയും നോഡൽ ഏജൻസിയാകും. പദ്ധതി നിർവ്വഹണവും വിലയിരുത്തലും ഫണ്ട് കൈമാറ്റവും പ്രവർത്തനറിപ്പോർട്ട് സമർപ്പണവും എല്ലാം ഇതുവഴി നടക്കും. രാജ്യത്താദ്യമായാണ് ഇത്തരം സംവിധാനം.
കേന്ദ്രാവിഷ്കൃത പദ്ധതികൾ നടപ്പാക്കുന്നതിന് ഡിജിറ്റൽ അനുബന്ധ സംവിധാനമൊരുക്കണമെന്ന് ഇൗ വർഷം ജനുവരിയിലാണ് കേന്ദ്രമന്ത്രിസഭ തീരുമാനിച്ചത്. ആറുമാസത്തിനകം തന്നെ അതിന് അനുസൃതമായ സംവിധാനമൊരുക്കിയത് കേരളം മാത്രമാണ്.
നഗരവികസനത്തിനായി 2015ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന പദ്ധതിയാണ് 'അമൃത്". കിസാൻ ക്രെഡിറ്റിന്റെ മാതൃകയിൽ നേരിട്ട് ഫണ്ട് കൈമാറുന്ന രീതിയാണിതിന് അവലംബിച്ചത്. ജലവിതരണം, മലിനജല നിർമ്മാർജ്ജന സംവിധാനം, നഗരങ്ങളിലെ ഗതാഗതസംവിധാനം, നഗരജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതികൾ എന്നിവയാണ് അതിന്റെ ഭാഗമായി നടപ്പാക്കിയത്. ഇതിനായി പബ്ളിക് ഫിനാൻഷ്യൽ മാനേജ്മെന്റ് സിസ്റ്റം എന്ന ഡിജിറ്റൽ പ്ളാറ്റ്ഫോമിലുളള ബാങ്കിംഗ് സോഫ്റ്റ് വെയർ സൊല്യൂഷൻ ആണ് ഉപയോഗിച്ചത്.
ഇതിന് കേന്ദ്രസർക്കാരിലെ ഭവന-നഗരവികസന മന്ത്രാലയത്തിന്റെ അനുമോദനം ലഭിച്ചതായി അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |