പൊൻകുന്നം: ചിറക്കടവ് കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളുടെ സംഗമസ്ഥാനത്ത് വിനോദസഞ്ചാരികളുടെ മനംകവരുന്ന ദൃശ്യങ്ങളൊരുക്കി മേലരുവി വെള്ളച്ചാട്ടം പതഞ്ഞൊഴുകുമ്പോഴും അധികൃതരുടെ വീഴ്ചമൂലം ഇവിടെ വികസനം മുരടിക്കുന്നു.കുന്നുംഭാഗത്ത് താലൂക്കിന്റെ ഹൃദയഭൂമിയിലെ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച വിസ്മയക്കാഴ്ചയായ മേലരുവിയിൽ വികസനസാധ്യത ഏറെയാണ്. തടാകംപോലെ നിശ്ചലമായ മേൽത്തട്ടിൽ നിന്നും മെല്ലെ ഒഴുകിയെത്തുന്ന നീർച്ചാലുകൾ കുത്തനെയുള്ള പാറക്കെട്ടുകളിൽ തട്ടിത്തെറിച്ച് മുത്തുമണികൾപോലെ ചിതറി പതഞ്ഞൊഴുകുന്ന കാഴ്ച പ്രകൃതിസ്‌നേഹികൾക്ക് എന്നും വിരുന്നാണ്. പക്ഷേ ഇത് പുറംലോകം അറിയുന്നില്ല. അറിയിക്കാൻ ആരും ശ്രമിക്കുന്നുമില്ല. ദേശീയപാതയിൽ നിന്ന് കാണാവുന്ന ദൂരത്താണ് മേലരുവി വെള്ളച്ചാട്ടം. ഒരു കിലോമീറ്ററിൽ താഴെയാണ് ഇവിടേയ്ക്കുള്ള ദൂരം. പൊട്ടിപ്പൊളിഞ്ഞ വഴി നനന്നാക്കിയെടുത്താൽ അഞ്ചുമിനിട്ടുകൊണ്ട് മേലരുവിയിലെത്താം. തേക്കടി,വാഗമൺ,പാഞ്ചാലിമേട് തുടങ്ങി ഹൈറേഞ്ചിലെ വിനേദസഞ്ചാരകേന്ദ്രങ്ങളിലേക്കെത്തുന്ന വിദേശികളടക്കമുള്ള വിനോദസഞ്ചാരികൾക്ക് മനംകവരുന്ന ദൃശ്യാനുഭവമാണ് മേലരുവി വെള്ളച്ചാട്ടം.
സജീവം, എട്ടുമാസക്കാലം
മെയ് മുതൽ ഡിസംബർ വരെയുള്ള എട്ടുമാസക്കാലം ഇവിടെ ശക്തമായ ഒഴുക്കുണ്ടാകും. ഇതൊരു വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റാൻ പഞ്ചായത്തിന് പദ്ധതിയുണ്ടെങ്കിലും നടപടികൾ ഒന്നും തുടങ്ങിയിട്ടില്ല. ആകെ ഒരു സൂചനാബോർഡ് മാത്രമാണ് ഉള്ളത്. ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കാൻ ദേശീയപാതയിൽ നിന്ന് തിരിയുന്നിടത്തും മറ്റ് ജംഗ്ഷനുകളിലും സൂചനാബോർഡുകൾ സ്ഥാപിക്കുകയും ടൂറിസം വികസനത്തിന് വേണ്ട നടപടികൾ ഉണ്ടാവുകയും വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |