ചെന്നൈ: കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കേരളത്തിൽനിന്നുള്ളവർക്ക് തമിഴ്നാട്ടിൽ പ്രവേശിക്കാൻ വ്യാഴാഴ്ച മുതൽ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. യാത്രയ്ക്ക് 72 മണിക്കൂർ മുൻപുള്ള ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റാണ് കെെയിൽ കരുതേണ്ടത്. പുതിയ നിബന്ധന വിമാനയാത്രക്കാർക്കും ബാധകമാണ്. എന്നാൽ വാക്സിനേഷൻ കഴിഞ്ഞവർക്ക് ഇതിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്.
രണ്ടു ഡോസ് കൊവിഡ് വാക്സിൻ എടുത്ത് പതിനാല് ദിവസം പൂർത്തിയായവർക്കാണ് ഇളവുകൾ അനുവദിച്ചിരിക്കുന്നത്. ഇവർ വാക്സിനേഷൻ സർട്ടിഫിക്കറ്റ് കാണിച്ചാൽ മതിയാകും. വിമാനയാത്രക്കാരുടെ ശരീര താപനില വിമാനത്താളവത്തിൽ പരിശോധിക്കും. ഉയർന്ന താപനിലയുള്ളവരെ റാപ്പിഡ് ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് വിധേയരാക്കും. ഇതിനായി പതിമൂന്ന് മിനിട്ടിനുള്ളിൽ ഫലം ലഭിക്കുന്ന പരിശോധനാ സംവിധാനം തിരുച്ചിറപ്പള്ളി, ചെന്നൈ തുടങ്ങിയ വിമാനത്താവളങ്ങളിൽ ഒരുക്കിയിട്ടുണ്ട്.
അതേസമയം, റോഡ് മാർഗമുളള യാത്രക്കാരെ അതിർത്തിയിൽ വാഹനം തടഞ്ഞു പരിശോധിക്കും. കേരളവുമായി അതിർത്തി പങ്കിടുന്ന എല്ലാ ജില്ലകൾക്കും പ്രത്യേക ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. നേരത്തെതന്നെ, കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് വരുന്നവർക്ക് നെഗറ്റിവ് ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് ഈ മാസം അഞ്ചുമുതൽ നിർബന്ധമാക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. നിലവിൽ അതിർത്തിജില്ലകളിൽ തമിഴ്നാട് കർശന പരിശോധന നടത്തിവരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |