SignIn
Kerala Kaumudi Online
Friday, 26 April 2024 8.31 PM IST

നെല്ലിയോട് പറഞ്ഞു, 'ഗുരുദേവൻ, ഗുരുദേവൻ തന്നെ'

nelli

തൃശൂർ: 'ഞാൻ ആരാധിക്കുന്ന മൂന്ന് പേരിൽ ഒരാൾ ശ്രീനാരായണ ഗുരുവാണ്.' ആലുവ അദ്വൈതാശ്രമത്തിലിരുന്ന് നെല്ലിയോട് വാസുദേവൻ നമ്പൂതിരി പറഞ്ഞു.

തൃപ്രയാർ കളിമണ്ഡലത്തിന്റെ 'ഗുരുദേവമാഹാത്മ്യം' കഥകളി അവതരണത്തെക്കുറിച്ചുളള ചർച്ചാവേളയിലായിരുന്നു ഗുരുദേവനോടുളള നെല്ലിയോടിൻ്റെ ആരാധന തുറന്നുപറഞ്ഞത്. ആചാര്യസ്ഥാനീയനായി മേൽനോട്ടം വഹിച്ച് 'ഗുരുദേവമാഹാത്മ്യം'കഥകളിയുടെ ചിട്ടയും പരമ്പരാഗത ശൈലികളും നിലനിറുത്തി ഉപദേശം നൽകിയത് നെല്ലിയോടായിരുന്നു. ആട്ടക്കഥ ഒരുക്കിയ കലാമണ്ഡലം ഗണേശനും നെല്ലിയോടും ഒന്നിച്ചുളള ചർച്ചകളിലും ഗുരുദേവൻ നിറഞ്ഞു നിന്നു.

'ഗുരുദേവമാഹാത്മ്യം' കഥകളിയിലെ പ്രധാന പ്രശ്‌നം ഗുരുവിന് എന്ത് വേഷം കൊടുക്കും എന്നായിരുന്നു. 'ഗുരുദേവൻ, ഗുരുദേവൻ തന്നെ'യെന്നായിരുന്നു ഗണേശൻ ചിന്തിച്ചതും ആചാര്യനായ നെല്ലിയോട് ഇച്ഛിച്ചതും. തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ ഗുരുദേവ മാഹാത്മ്യം കഥകളിയുടെ അവതരണാനുമതി ക്ഷേത്രം തന്ത്രി നിഷേധിച്ചപ്പോൾ, നെല്ലിയോട് വിമർശനവുമായി രംഗത്തെത്തി. കേരളത്തിലെ പല ക്ഷേത്രങ്ങളിലും തന്ത്രി സ്ഥാനമുള്ള നെല്ലിയോട് പറഞ്ഞത്, ' തൃപ്രയാറിലെ തന്ത്രി ഗുരുദേവകൃതികൾ വായിച്ചിട്ടുണ്ടാകില്ലെന്നും ഗുരുദേവകൃതികൾ വായിച്ച ഒരാൾക്ക് ഗുരുദേവ മാഹാത്മ്യം കഥകളി നിഷേധിക്കാൻ കഴിയില്ലെന്നും' ആയിരുന്നു.


ഗുരുദേവമാഹാത്മ്യം മേജർ സെറ്റ് കഥകളി കേരള സംഗീതനാടക അക്കാഡമിയിൽ അരങ്ങേറിയപ്പോൾ അയ്യാഗുരുസ്വാമിയുടെ വേഷം സ്വീകരിച്ച് മറ്റൊരു അഭിനയമേഖലയാണ് നെല്ലിയോട് കാഴ്ച വെച്ചത്. തൃശൂരിലെ കഥകളിപ്രേമികളുടെ അഭിനന്ദനം ഏറ്റുവാങ്ങിയ ഈ വേഷം തുടർന്ന് ദൂരദർശനും സംപ്രേഷണം ചെയ്തു. കുചേല വൃത്തത്തിലെ കുചേലനും ബകവധത്തിലെ ആശാരിയും പോലെ മറക്കാനാവാത്ത കഥാപാത്രമായിരുന്നു അയ്യാഗുരുവിന്റേതെന്ന് കളിമണ്ഡലം ചെയർമാൻ സദു ഏങ്ങൂർ അനുസ്മരിച്ചു.


ഒടുവിൽ, കളിമണ്ഡലത്തിന് അയച്ച കുറിപ്പിൽ നെല്ലിയോട് എഴുതി, 'ധർമ്മമാകുന്ന പീഠത്തിന്റെ നാലു കാലുകൾ പോലെയാണ് ആദിശങ്കരൻ, സ്വാമി വിവേകാനന്ദൻ, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ എന്നിവർ. ഇവരെ സ്മരിച്ചുളള പ്രവർത്തനം സഫലമാകും. ഗുരുദേവമാഹാത്മ്യം വെറും വാക്കിലൂടെ പറയേണ്ടതല്ല. തികഞ്ഞ ഗൗരവവും പിടിച്ചിരുത്തി ആസ്വദിപ്പിക്കാനുമുളള കഴിവുമുളള കഥകളിയിലൂടെയാണ് ഗുരുവിനെ പരിചയപ്പെടുത്തേണ്ടത്. അത് ഗുരു നിയോഗിച്ചതാകാനേ തരമുളളൂ.'

കളിമണ്ഡലം പുരസ്‌കാരം നൽകി 2012 ൽ നെല്ലിയോടിനെ ആദരിച്ചിരുന്നു. അതും ഗുരു നിയോഗിച്ചതാകാമെന്ന് വിശ്വസിക്കുന്നു, കളിമണ്ഡലത്തിൻ്റെ അണിയറപ്രവർത്തകർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, GURUDEVAN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.