പത്തനംതിട്ട : വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഒന്നാംഘട്ട വികസനം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്ത സുബല പാർക്കിൽ വീണ്ടും കാടുകയറി. രണ്ടാംഘട്ടം വികസനം തുടങ്ങാനാവാതെ പാർക്ക് പൂട്ടി. പഴയതുപോലെ പാമ്പുകൾക്കും കുറുക്കൻമാർക്കും താവളമായും പശുക്കളുടെ മേച്ചിൽസ്ഥലമായും മാറി ജില്ലാ ആസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രം. സുബല പാർക്കിന്റെ സൗന്ദര്യവൽക്കരണത്തിനായി കവയിത്രി സുഗതകുമാരിയുടെ പേരിൽ സ്മൃതിവനം പദ്ധതിയിൽ നട്ട വൃക്ഷത്തൈകളെ പാഴ് വള്ളികൾ വിഴുങ്ങി. ജില്ലാ പട്ടികജാതി വികസന വകുപ്പിന് കീഴിലാണ് സുബലപാർക്ക്.
ഒാഡിറ്റോറിയത്തിന് സമീപത്തായി കുളത്തിന്റെയും കനാലിന്റെയും മതിലുകളുടെയും നിർമ്മാണം രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, നവീകരണം മുന്നോട്ടു പോയില്ല. കുട്ടികൾക്ക് കളിക്കാനുള്ള പാർക്കും കുളത്തിൽ ബോട്ട് സർവീസും ആരംഭിക്കുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു. പ്രവേശന കവാടത്തിന് സമീപത്തെ കെട്ടിടത്തിൽ ലഘുഭക്ഷണ ശാല ഒരുക്കാനുള്ള പദ്ധതിയും എങ്ങുമെത്തിയില്ല.
കനാലിന്റെ കരയിലൂടെ പ്രഭാത, സായാഹ്ന സവാരിക്കുള്ള നടപ്പാതയാണ് മൂന്നാംഘട്ടത്തിൽ ഉൾപ്പെടുത്തിയത്. മൂന്ന് ഘട്ടവും പൂർത്തിയായാൽ മാത്രമേ പാർക്കായി ഉപയോഗിക്കാൻ കഴിയുകയുള്ളൂ. ജില്ലാ നിർമിതി കേന്ദ്രത്തിനാണ് നിർമാണച്ചുമതല.
ഉദ്ഘാടന ശേഷം അനാഥം
ഒന്നാംഘട്ടത്തിൽ ഒാഡിറ്റേറായം നവീകരിച്ചും അടുക്കളയും ടോയ്ലറ്റ് കോംപ്ളക്സും നിർമിച്ചും ഉദ്ഘാടനം ചെയ്ത സുബലപാർക്ക് പൊതുപരിപാടികൾക്കും കല്യാണങ്ങൾക്കും വിട്ടു നൽകാനായിരുന്നു തീരുമാനം. എന്നാൽ, ഇതുവരെ കല്യാണങ്ങളോ പരിപാടികളോ നടന്നില്ല. കൊവിഡ് രണ്ടാം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഒാഡിറ്റോറിയം അനാഥമായി. സംരക്ഷണത്തിന് ആളില്ല. കവാടത്തിൽ പുതിയ ഗേറ്റ് സ്ഥാപിച്ചിട്ടുള്ളതിനാൽ സാമൂഹ്യ വിരുദ്ധരുടെയും മദ്യപാനികളുടെയും ശല്യം തൽക്കാലമില്ലെന്നു മാത്രം. ഒന്നാംഘട്ടം വികസനം പൂർത്തിയാക്കി ഇക്കഴിഞ്ഞ ഫെബ്രുവരി 17ന് അന്നത്തെ മന്ത്രി എ.കെ.ബാലനാണ് പാർക്ക് തുറന്നുകൊടുത്തത്. ഒരു മാസത്തിനുള്ളിൽ പാർക്ക് പൂർണതോതിൽ പ്രവർത്തന സജ്ജമാകുമെന്നായിരുന്നു പ്രഖ്യാപനം.
പൂർത്തിയാകാതെ രണ്ട് പതിറ്റാണ്ട്
വെട്ടിപ്രത്ത് അഞ്ചേക്കറിൽ 20 വർഷം മുൻപ് ആവിഷ്കരിച്ച സുബല പാർക്ക് പദ്ധതിയാണ് പൂർത്തിയാകാതെ കിടക്കുന്നത്. പട്ടികജാതി വികസന വകുപ്പ് പദ്ധതി തയ്യാറാക്കുമ്പോൾ 4.5 കോടിയായിരുന്നു നിർമാണച്ചെലവ്. പദ്ധതി തുടങ്ങാതിരുന്നതിനാൽ അനുവദിച്ച പണം തിരിച്ചെടുത്തു.
ആദ്യഘട്ടത്തിൽ ചെലവിട്ടത് : 1.5 കോടി
രണ്ടാംഘട്ടത്തിൽ
1. കുളത്തിന്റെയും കനാലിന്റെയും മതിലുകളുടെ നിർമ്മാണം
2. കുട്ടികൾക്ക് കളിക്കാനുള്ള പാർക്കും കുളത്തിൽ ബോട്ട് സവാരിയും
3. പ്രവേശന കവാടത്തിൽ ലഘുഭക്ഷണശാല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |