അഞ്ചൽ: അഞ്ചലിൽ കൊവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി ഉയരുകയാണ്. ഇന്നലെ 145 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പിന്റെ പിടിപ്പുകേടാണ് ഇതിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. പഞ്ചായത്ത് തലത്തിൽ ജില്ലയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ളതും ഈ മേഖലയിലാണ്. കഴിഞ്ഞ നാല് ദിവസങ്ങളായി അഞ്ചൽ, ഇടമുളയ്ക്കൽ, ഏരൂർ, അലയമൺ പഞ്ചായത്തുകളിലായി 395 ൽ അധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇടമുളയ്ക്കൽ പഞ്ചായത്തിൽ നാല് ദിവസങ്ങളിലായി 142 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തടിക്കാട് , തേവർതോട്ടം, മതുരപ്പ, ആയൂർ, നടുക്കുന്ന്, പുത്താറ്റ് തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതൽ രോഗികളുള്ളത്.
നടപടിയെടുക്കാതെ അധികൃതർ
കൊവിഡ് രോഗികൾ വർദ്ധിച്ചിട്ടും ചില പഞ്ചായത്തുകളിൽ ആരോഗ്യവകുപ്പ് അധികൃതർ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. മേഖലയിൽ കൊവിഡ് നിയന്ത്രണത്തിന് നേതൃത്വം നൽകേണ്ടത് അഞ്ചൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററാണ്. എന്നാൽ ഇവിടെ എത്തുന്ന ആളുകൾക്ക് അസുഖം സ്ഥിരീകരിച്ചാലും പിന്നീട് വീടുകളിൽ എത്തിയ്ക്കുന്നതിനോ ചികിത്സാ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനോ വേണ്ട സൗകര്യങ്ങൾ ആരോഗ്യവകുപ്പ് ഒരുക്കുന്നില്ലെന്നും പരാതിയുണ്ട്. കൊവിഡ് ബാധിതരെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടാനും അധികൃതർ തയ്യാറാകുന്നില്ല. ഇടമുളയ്ക്കൽ പഞ്ചായത്തിലെ ആറാം വാർഡിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് കൊവിഡ് ബാധിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും ആരോഗ്യ പ്രവർത്തകർ ഇവിടെ എത്തുകയോ വിവരങ്ങൾ അന്വേഷിക്കുകയോ ചെയ്തില്ല.
കൊവിഡ് വ്യാപകമാകുന്നതിന് മുഖ്യകാരണം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ആലസ്യവും നിസംഗതയുമാണ്. ചില വാർഡുകളിൽ ആശാവർക്കർമാർ പോലും തിരിഞ്ഞ് നോക്കുന്നില്ല. വാക്സിൻ നൽകുന്ന കാര്യത്തിലാണ് ഉദ്യോസ്ഥർ തമ്മിൽ മത്സരം. വാക്സിൻ നൽകുന്നതിൽ വ്യാപകമായ അട്ടിമറിയാണ് ഇവിടെ നടക്കുന്നത്.
എസ്. ഉമേഷ് ബാബു
(ബി.ജെ.പി. പുനലൂർ മണ്ഡലം പ്രസിഡന്റ്)
ഏരൂർ പഞ്ചായത്തിന്റെ കൂട്ടായ പ്രവർത്തനം ഒരു പരിധിവരെ കൊവിഡ് വ്യാപനം തടയുന്നതിന് കാരണമായി. ആദ്യഘട്ടത്തിൽ തന്നെ വാർഡുതല ജാഗ്രതാസമിതിക്ക് രൂപം നൽകുകയും അവരുടെ സഹകരണം എല്ലാകാര്യത്തിലും ഉറപ്പാക്കുകയും ചെയ്തു. പ്രാഥമികാ ചികിത്സാ കേന്ദ്രം ഒരുക്കി കൊവിഡ് ബാധിതരെ പെട്ടെന്നുതന്നെ അങ്ങോട്ട് മാറ്റുകയും അവർക്ക് ആവശ്യമായ പരിചരണം നൽകുകയും ചെയ്തു.
ടി. അജയൻ
(ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ഏരൂർ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |