ടോക്യോ: മാനസിക സമ്മർദ്ദം അതിജീവിക്കാനാവാതെ നിരവധി മത്സരങ്ങളിൽ നിന്ന് പിന്മാറിയ അമേരിക്കൻ ജിംനാസ്റ്റിക്‌സ് താരം സിമോൺ ബൈൽസ് ഒടുവിൽ വീണ്ടും കളത്തിലിറങ്ങിയെങ്കിലും സ്വർണം ലഭിച്ചില്ല. ഇന്നലെ നടന്ന ബാലൻസ് ബീം ഫൈനലിൽ മാറ്റുരച്ച സിമോൺ വെങ്കലംകൊണ്ട് തൃപ്തിപ്പെടുകയായിരുന്നു.ചൈനയുടെ ഗുവാൻ ചെൻ ചെൻ സ്വർണം നേടി. വെല്ലുവിളിയെ അതിജീവിച്ച് മെഡൽ നേടിയ സിമോണിനെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി തലവൻ തോമസ് ബാച്ച് അടക്കമുള്ളവർ അഭിനന്ദിച്ചു.
അഞ്ച് സ്വർണ മെഡലുകൾ പ്രതീക്ഷിച്ചാണ് സിമോൺ ടോക്യോയിലെത്തിയത്. അഞ്ച് വ്യക്തിഗത ഇനങ്ങളിലും ഒരു ടീം ഇനത്തിലും ഫൈനലിലെത്തുകയും ചെയ്തു. എന്നാൽ മാനസികസമ്മർദ്ദം താരത്തെ തളർത്തി. ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ് ടീം ഫൈനലിൽ നിന്നാണ് താരം ആദ്യം പിന്മാറിയത്. ഇതോടെ ആ ഇനത്തിൽ അമേരിക്കയെ പിന്തളളി റഷ്യൻ വനിതകൾ സ്വർണം നേടി.
പിന്നാലെ ആൾ എറൗണ്ട്, ഫ്‌ളോർ എക്‌സർസൈസ്, വോൾട്ട്, അൺഇവൻ ബാർസ് ഫൈനലുകളിൽ നിന്നും പിന്മാറി. ആള്‍ എറൗണ്ടിൽ സഹതാരം സുനി ലീയാണ് സ്വർണം നേടിയത്. 2016-ലെ റിയോ ഒളിമ്പിക്സിൽ നാല് സ്വർണവും ഒരു വെങ്കലവും നേടിയ താരമാണ് സിമോൺ ബൈൽസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |