ഇന്ത്യൻ വനിതാ ബോക്സർ ലവ്‌ലീന ബോർഗോഹയ്ൻ ഇന്ന് സെമിഫൈനലിനിറങ്ങുന്നു
സെമി ജയിച്ചാൽ സ്വർണമെഡൽ സാദ്ധ്യത, തോറ്റാൽ വെങ്കലത്തിളക്കത്തിലേക്ക്
സെമി ഫൈനൽ ഇന്ത്യൻ സമയം രാവിലെ 11ന്
ടോക്യോ :എതിരാളി ലോക ചാമ്പ്യനും ഒന്നാം നമ്പരുമൊക്കെയായിരിക്കാം, പക്ഷേ ചരിത്രത്തിന്റെ വാതിൽ നമുക്ക് മുന്നിൽ തുറക്കാൻ തയ്യാറാണെങ്കിൽ നമ്മളെന്തിന് ഭയപ്പെടണം. ഇന്ന് തുർക്കിക്കാരി ബുസെനാസ് സുമനേലിക്കെതിരെ സെമിഫൈനലിനിറങ്ങുമ്പോൾ ഇന്ത്യൻ വനിതാ ബോക്സർ ലവ്‌ലീന ബോർഗോഹയ്ന്റെ മനസിൽ നിറയേണ്ടത് ഈ ചിന്തകളാണ്. എതിരാളിയുടെ വലിപ്പംകണ്ട് ഭയക്കാതെ സ്വന്തം കഴിവുപുറത്തെടുക്കാനായാൽ ഒളിമ്പിക്സ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരിയായി ലവ്‌ലിന ചരിത്രത്തിൽ ഇടംനേടും. സെമിയിൽ വീണുപോയാലും അസാമിൽ നിന്നുള്ള 23കാരിയുടെ തിളക്കം മങ്ങുന്നില്ല,ഒളിമ്പിക്സ് ബോക്സിംഗിൽ വെങ്കലം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയായി മാറും.
ഒൻപതുപേരുമായി ടോക്യോയിലെത്തിയ ഇന്ത്യൻ ബോക്സിംഗ് സംഘത്തിലെ ഏകമെഡലാണ് ലവ്‌ലിന.ഇതിഹാസതാരം മേരികോം പ്രീ ക്വാർട്ടറിൽ നാടകീയമായി തോൽവി വഴങ്ങിയിരുന്നു. പൂജാറാണിയും സതീഷ് കുമാറും ക്വാർട്ടറിന്റെ കടമ്പയിൽത്തട്ടി വീണിരുന്നു. പ്രീ ക്വാർട്ടറിൽ പറ്റിയ പരിക്കാണ് സതീഷിന് വിനയായത്.
സെമിയിലിറങ്ങുമ്പോൾ സ്വർണത്തിൽ കുറഞ്ഞൊന്നും ചിന്തിക്കുന്നില്ലെന്ന് ലവ്‌ലിന പറയുന്നു.കൊടും ചൂടുള്ള ജപ്പാനിൽ ഉച്ചയ്ക്കാണ് മത്സരമെന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇതേസമയത്തായിരുന്നു പരിശീലനമെന്ന് ദേശീയ കോച്ച് മുഹമ്മദ് അലി ഖമർ പറഞ്ഞു. മത്സരത്തിന്റെയോ എതിരാളിയുടേയോ വലിപ്പം ലവ്‌ലിനയെ ഭയപ്പെടുത്തുന്നില്ലെന്നും കോച്ച് പറഞ്ഞു.
ആദ്യ മത്സരത്തിൽ ജർമ്മനിയുടെ നാദീൻ അപെറ്റ്സിനെ 3-2ന് ഇടിച്ചിട്ടാണ് ടോക്യോയിൽ ലവ്‌ലിന വരവറിയിച്ചത്. ക്വാർട്ടറിൽ ചെെനീസ് തായ് പേയ്‌യുടെ ചെൻ നിയെൻ ചിന്നിനെ 4-1ന് കീഴടക്കിയതോടെ മെഡലുറപ്പിച്ച് സെമിയിലെത്തി.
പ്രീ ക്വാർട്ടറിലും ക്വാർട്ടറിലും എതിരാളികളെ ചുരുട്ടിക്കൂട്ടിയാണ് സുമനേലി സെമിയിലേക്ക് എത്തിയിരിക്കുന്നത്. പ്രീ ക്വാർട്ടറിൽ സെർബിയൻ താരം കരോളിന കൊസേവ്സ്കയ്ക്ക് എതിരെയും ക്വാർട്ടറിൽ ഉക്രൈന്റെ അന്ന ലിസെങ്കോയ്ക്ക് എതിരെയും വിജയം നേടിയത് 5-0ത്തിന്.
ഇതേവരെ ലവ്‌ലിനയും സുമനേലിയും റിംഗിൽ പരസ്പരം ഏറ്റുമുട്ടിയിട്ടില്ല.
രണ്ട് തവണ (2018,2019) ലോകചാമ്പ്യൻഷിപ്പുകളിൽ വെങ്കലം നേടിയ താരമാണ് ലവ്‌ലിന
2017ലെയും 2021ലെയും ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിലും വെങ്കലം നേടി.
2019ൽ റഷ്യയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലെ ജേതാവാണ് സുമനേലി.
യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ വെള്ളിയും വെങ്കലവും നേടിയിട്ടുണ്ട്.
23
രണ്ടുപേർക്കും ഏറെക്കുറെ ഒരേ പ്രായം. നാലുമാസത്തിന്റെ മൂപ്പ് സുമനേലിക്ക്.
2
വിജേന്ദർ കുമാറും എം.സി മേരികോമുമാണ് ഇതിന് മുമ്പ് ഒളിമ്പിക്സ് മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |