കേന്ദ്ര വിദഗ്ദ്ധ സമിതി ശുപാർശ
സെക്ടർ പ്രതിരോധം ഫലിച്ചില്ല
ന്യൂഡൽഹി: കേരളത്തിൽ ടി.പി.ആർ അടിസ്ഥാനത്തിൽ സെക്ടറുകൾ തിരിച്ചുള്ള പ്രതിരോധം ഫലം ചെയ്തില്ലെന്നും രോഗവ്യാപനം തടയാൻ സമ്പർക്കപട്ടിക കൃത്യമായി നിർണയിച്ച് ആർ.ടി.പി.സി.ആർ പരിശോധനയുടെ എണ്ണം കൂട്ടണമെന്നും കേന്ദ്ര വിദഗ്ദ്ധ സമിതി ശുപാർശ ചെയ്തു.
കൂടുതൽ കേസുകളുള്ള മലപ്പുറം അടക്കമുള്ള ജില്ലകൾ സന്ദർശിച്ച ശേഷമാണ് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ മേധാവി ഡോ. സുജിത് കുമാറിന്റെ ആറംഗ സംഘം ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയത്. കേരളത്തിൽ 80ശതമാനം ആന്റിജൻ പരിശോധനയും 20ശതമാനം ആർ.ടി.പി.സി.ആർ പരിശോധനയുമാണ്. ആർ.ടി.പി.സി.ആർ വർദ്ധിപ്പിക്കണം.
സമിതി ശുപാർശകൾ ലക്ഷണങ്ങൾ ഉള്ളവരെ മാത്രം പരിശോധിക്കുന്നത് മാറ്റണം.
കൂടുതൽ കേസുകളുള്ള സ്ഥലങ്ങളിൽ കണ്ടെയ്ൻമെന്റ് സോണുകളും അതിനു വെളിയിൽ ബഫർ സോണുകളും രൂപീകരിച്ച് വീടുകൾ സന്ദർശിച്ച് പരിശോധന നടത്തണം.
ടി.പി.ആർ അടിസ്ഥാനത്തിൽ എ, ബി, സി,ഡി വിഭാഗങ്ങളായി തിരിച്ചുള്ള പ്രതിരോധ നടപടികൾ ഫലിച്ചില്ല. പകരം കണ്ടെയ്ൻമെന്റ് രീതി ഫലപ്രദമായി നടപ്പാക്കണം.
ഒരു രോഗിയുമായി ബന്ധപ്പെട്ട അഞ്ച് പേരുടെ സമ്പർക്കപട്ടിക മാത്രമാണ് ഇപ്പോൾ തയ്യാറാക്കുന്നത്. അതിന് പകരം 20പേരുടെ പട്ടിക തയ്യാറാക്കണം.
വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവരിൽ നിന്ന് രോഗം പടരുന്നില്ലെന്ന് ഉറപ്പാക്കണം.
രോഗവ്യാപനം കൂടുന്ന സ്ഥലങ്ങളിൽ ഐ.സി.യു, വെന്റിലേറ്റർ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം.
17.2 ശതമാനം ടി.പി.ആർ ഉള്ള മലപ്പുറത്ത് കർശനമായ പ്രതിരോധം നടപ്പാക്കണം.
രാജ്യത്തെ കൊവിഡ് കേസുകളിൽ 49.85ശതമാനവും റിപ്പോർട്ട് ചെയ്യുന്ന കേരളത്തിലെ സാഹചര്യം അതീവ ഗൗരവതരമാണെന്ന് നീതി ആയോഗിലെ ആരോഗ്യ പ്രതിനിധി ഡോ. വി.കെ.പോൾ ചൂണ്ടിക്കാട്ടി.
കൊവിഡ് കേരളം ഇങ്ങനെ:
കേസുകൾ കൂടുന്ന രാജ്യത്തെ18 ജില്ലകളിൽ കേരളത്തിലെ 10 എണ്ണം ( മലപ്പുറം, തൃശൂർ, കോഴിക്കോട്, എറണാകുളം, കോട്ടയം, ആലപ്പുഴ, കാസർഗോഡ്, പത്തനംതിട്ട, വയനാട്, ഇടുക്കി)
ഒരു ലക്ഷത്തിന് മുകളിൽ ആക്ടീവ് കേസുകൾ ഉള്ളത് കേരളത്തിൽ മാത്രം (1,65,834), മഹാരാഷ്‌ട്രയിൽ 78,700.
10ശതമാനത്തിൽ കൂടുതൽ ടി.പി.ആർ ഉള്ള 44ജില്ലകളിൽ 10ഉം കേരളത്തിൽ
ഒരു രോഗിയിൽ നിന്ന് വൈറസ് മറ്റൊരാളിലേക്ക് പകരുന്നതിന്റെ തോത് വ്യക്തമാക്കുന്ന ആർ ഫാക്‌ടർ കേരളം അടക്കം എട്ട് സംസ്ഥാനങ്ങളിൽ കൂടുന്നു
ഇന്ത്യ: 1.2 (0.88 ആയിരുന്നത് കൂടി),
ഹിമാചൽ പ്രദേശ്, ജമ്മുകാശ്മീർ: 1.4
ലക്ഷദ്വീപ്: 1.3
കേരളം: 1
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |