കാബൂൾ: അഫ്ഗാനിസ്ഥാന്റെ തലസ്ഥാന നഗരമായ കാബൂളിലെ അതീവസുരക്ഷാ മേഖലയായ ഗ്രീൻ സോണിൽ ആക്രമണം അഴിച്ച് വിട്ട് ഭീകരസംഘടനയായ താലിബാൻ. കഴിഞ്ഞ ദിവസം രാത്രി എട്ടിന് അഫ്ഗാൻ പ്രതിരോധ മന്ത്രി ബിസ്മില്ലാഹ് ഖാൻ മുഹമദിയുടെ വസതിക്ക് നേരെ താലിബാൻ കാർബോംബ് ആക്രമണം നടത്തി. ആക്രമണത്തിൽ നിന്ന് മന്ത്രിയുടെ കുടുംബാംഗങ്ങൾ അത്ഭുതകരമായി രക്ഷപെട്ടു. സംഭവസമയത്ത് അദ്ദേഹം വീട്ടിൽ ഉണ്ടായിരുന്നില്ല.സ്ഫോടനം നടത്തിയ ശേഷം നാല് ഭീകരർ വെടിയുതിർത്തു. ഇവരെ കൊലപ്പെടുത്തിയതായി സുരക്ഷാസേന അറിയിച്ചു.
സംഭവത്തില്‍ നാല് സുരക്ഷാഭടൻമാരും കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കേറ്റെന്നും റിപ്പോർട്ടുണ്ട്. മന്ത്രിവസതിക്കു സമീപം പാർലമെന്റ് അംഗം താമസിച്ച വീടും ആക്രമിക്കപ്പെട്ടു. ഇവിടെയും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.ഇതിന് ശേഷമാണ് കാബൂൾ നഗരത്തിൽ താലിബാൻ ആക്രമണം നടത്തിയത്. നിരവധി പേർക്ക് പരിക്കേറ്റു. താലിബാൻ കൂടുതൽ മേഖലകളിൽ പിടിമുറുക്കുന്നതിനിടെ ആദ്യമായാണ് തലസ്ഥാന നഗരത്തിൽ ആക്രമണം നടത്തുന്നത്. കാബൂൾ പിടിച്ചടക്കാൻ താലിബാൻ ഒരുങ്ങുന്നതിന്റെ സൂചനയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. ആക്രമണത്തെ അപലപിച്ച യു.എസ് ഇത്തരം പ്രവര്‍ത്തികള്‍ താലിബാന്റെ മുഖമുദ്രയാണെന്ന് ആരോപിച്ചു.
അഫ്ഗാനിലെമ്പാടും താലിബാൻ ആക്രമണം നടത്തുകയാണ്. കഴിഞ്ഞ ദിവസം അഫ്ഗാനിലെ യു.എൻ ഓഫീസിനു നേരെ നടത്തിയ ആക്രമണത്തിൽ സുരക്ഷാജീവനക്കാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അഫ്ഗാനിൽ നിന്ന് യു.എസ് സൈനിക പിൻമാറ്റം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഭരണം പിടിച്ചടക്കാൻ താലിബാൻ ആക്രമണം ആരംഭിച്ചത്. രാജ്യത്തെ പകുതിയോളം പ്രവിശ്യകളും താലിബാന്റെ നിയന്ത്രണത്തിലാണെന്നാണ് റിപ്പോർട്ടുകൾ.അതേസമയം, ഇന്ത്യ ഹെറാത്ത് പ്രവിശ്യയിൽ നിർമ്മിച്ച സൽമ ഡാം തകർക്കാനുള്ള താലിബാന്റെ ശ്രമം തകർത്തെന്നും
നിരവധി താലിബാൻ ഭീകരർക്ക് പരിക്കേറ്റെന്നും അഫ്ഗാൻ സേന അറിയിച്ചു.
@ താലിബാനെതിരെ ജനങ്ങൾ രംഗത്ത്
താലിബാന്റെ ആക്രമണം കൂടുതൽ ശക്തമായതോടെ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് ജനങ്ങൾ തെരുവിലുണ്ട്. വൈകുന്നേരമായാൽ തെരുവുകളിലും വീടുകളുടെ മുകളിൽ കയറിയും
അല്ലാഹു അക്ബർ എന്ന് ഉറക്കെ വിളിച്ചാണ്ജനങ്ങൾ താലിബാനെതിരെ പ്രതിഷേധം അറിയിക്കുന്നത്. എന്നാല്‍ ഇത് തങ്ങൾക്കുള്ള പിന്തുണ പ്രഖ്യാപിക്കൽ ആണെന്നാണ് താലിബാന്റെ അവകാശവാദം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |