ന്യൂഡൽഹി: രാജ്യത്തിന്റെ അധികാരപരിധി വർദ്ധിപ്പിക്കാൻ ചൈന നടത്തുന്ന വിവിധ ശ്രമങ്ങൾ ലോകമാകെ ആശങ്കയോടെ കാണുന്നവയാണ്. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഭൂമിയിൽ അവകാശം സ്ഥാപിക്കാനും ദക്ഷിണ ചൈനാ കടലിലെ വിവിധ ഭാഗങ്ങളിൽ അധികാരം ഉറപ്പിക്കാനും മറ്റ് രാജ്യങ്ങളുടെ പ്രശ്‌നങ്ങളിൽ കടന്ന് ഇടപെടാനും അവർ നടത്തുന്ന ശ്രമങ്ങൾ ഇത്തരത്തിലുളളതാണ്.
ഇങ്ങനെ ചൈനയിൽ നിന്ന് എതിർപ്പ് നേരിടുന്ന രാജ്യങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കാൻ മുന്നിട്ടിറങ്ങുകയാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി ഈ മാസം തന്നെ ദക്ഷിണ ചൈന കടലിലേക്ക് ഇന്ത്യ നാവികസേനയെ അയക്കാൻ ഒരുങ്ങുകയാണ്. ചൈനയുടെ അധിനിവേശ ശ്രമത്തെ ശക്തമായി ചെറുക്കാൻ ഇനി ഇന്ത്യയുമുണ്ടാകുമെന്ന് വ്യക്തമായ സൂചനയാണ് ഇന്ത്യ നൽകുന്നത്.
ഒരു നാവിക സേനാ സംഘത്തെയാണ് ദക്ഷിണ ചൈനാ കടലിലേക്ക് ഇന്ത്യ അയക്കുക. ഒരു ഗൈഡൻസ് മിസൈൽ പ്രതിരോധ സംവിധാനം, ഒരു മിസൈൽ ഫ്രിഗൈറ്റ് എന്നിവയടങ്ങിയ നാല് യുദ്ധകപ്പലുകളാണ് ഇന്ത്യ ചൈനീസ് ഭീഷണിയുളളയിടങ്ങളിൽ വിന്യസിക്കുക. തെക്കു കിഴക്കൻ ഏഷ്യ,ദക്ഷിണ ചൈനാ കടൽ, പടിഞ്ഞാറൻ പസഫിക് ഭാഗങ്ങളിലാണിത്.
സൗഹൃദരാജ്യങ്ങളുമായി സമാധാനപരമായ സാന്നിദ്ധ്യമായും അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മേഖലയിൽ സമാധാനത്തിനുമാണ് ഇന്ത്യൻ സേന ഇതിലൂടെ ശ്രമിക്കുന്നതെന്ന് നാവികസേന അറിയിച്ചു. പ്രധാനമായും അമേരിക്കയുമായി ചൈനയുടെ അതിർത്തി തർക്കങ്ങൾ നിലനിൽക്കുന്ന ഭാഗമാണ് ദക്ഷിണ ചൈനാ കടൽ മേഖല.
ചൈനയുടെ അവകാശവാദം നിലനിൽക്കെ തന്നെ അമേരിക്കയുടെ യുദ്ധകപ്പലായ യുഎസ്‌എസ് റൊണാൾഡ് റീഗൻ ജൂൺ മാസത്തിൽ ഈ മേഖലയിൽ പ്രവേശിച്ചു. ബ്രിട്ടീഷ് യുദ്ധകപ്പൽ ഇവിടെ ഫിലിപ്പൈൻ കടലിൽ സൈനിക അഭ്യാസം നടത്താൻ ഒരുങ്ങുകയാണ്. ഗുവാം തീരത്ത് അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളോടൊപ്പം ഇന്ത്യയും വാർഷിക യുദ്ധാഭ്യാസം നടത്താനിരിക്കുകയാണ്. ഈ നാല് രാജ്യങ്ങളും ചേർന്ന ക്വാഡ് എന്ന അനൗദ്യോഗിക സംഘമാണ് മേഖലയിൽ ചൈനയുടെ ഭീഷണിയെ എതിർക്കുന്നത്.
അതേ സമയം മേഖലയിൽ വിവിധ രാജ്യങ്ങൾ നടത്തുന്ന സൈനികാഭ്യാസത്തെ ചൈന മുൻപ് തന്നെ വിമർശിച്ചിരുന്നു. എന്നാൽ ഇത് വകവയ്‌ക്കാതെ മേഖലയിൽ സാന്നിദ്ധ്യമുറപ്പിക്കാൻ തന്നെയാണ് ഈ നാല് രാജ്യങ്ങളുടെയും തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |