പൊന്നാനി: നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് പൊന്നാനിയിൽ നടന്ന പ്രതിഷേധ പ്രകടനത്തെ കുറിച്ച് അന്വേഷിക്കുന്ന സി.പി.എം കമ്മിഷൻ തെളിവെടുപ്പിനായി പൊന്നാനിയിലെത്തി. സംസ്ഥാന കമ്മിറ്റി അംഗം പി.കെ. സൈനബ, ജില്ല സെക്രട്ടേറിയറ്റ് അംഗം വി. പി. അനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പൊന്നാനിയിലെത്തിയത്. ഏരിയ കമ്മിറ്റി ഓഫീസിൽ കാലത്ത് ഒമ്പതുമുതൽ ആരംഭിച്ച ചർച്ചകൾ രാത്രി വരെ നീണ്ടു.
തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കായി രൂപവത്കരിച്ച സി.പി.എം പൊന്നാനി മണ്ഡലം കമ്മിറ്റി അംഗങ്ങളിൽ നിന്നാണ് ആദ്യം വിവരങ്ങൾ ചോദിച്ചറിഞ്ഞത്. പൊന്നാനി ഏരിയയും എടപ്പാൾ ഏരിയ കമ്മിറ്റിയുടെ ഭാഗമായ ആലങ്കോട്, നന്നംമുക്ക് പഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് പൊന്നാനി മണ്ഡലം. പൊന്നാനി എരിയ കമ്മിറ്റിക്ക് പുറമെ ആലങ്കോട്, നന്നംമുക്ക് മേഖലകളിൽ നിന്നുള്ളവർ കൂടി ഉൾകൊള്ളുന്നതാണ് മണ്ഡലം കമ്മിറ്റി. കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങളെയും വിളിച്ചു വരുത്തി പ്രത്യേകമായാണ് വിവരങ്ങൾ തേടിയത്. പൊന്നാനിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിന്റെ സ്വഭാവത്തെ കുറിച്ചാണ് പ്രധാനമായും അന്വേഷിച്ചത്. പ്രകടനത്തിൽ പങ്കെടുത്തവർ ആരൊക്കെയെന്നും ഏതെങ്കിലും തരത്തിലുള്ള ആസൂത്രണം ഇതിനു പിന്നിൽ ഉണ്ടായതായി അറിയാമൊ എന്നും മണ്ഡലം കമ്മിറ്റി അംഗങ്ങളോട് ആരാഞ്ഞു.
ഉച്ചയ്ക്കു ശേഷം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരിൽ നിന്നാണ് വിവരങ്ങൾ തേടിയത്. ഈഴുവത്തിരുത്തി, പൊന്നാനി, പൊന്നാനി നഗരം, മാറഞ്ചേരി, വെളിയങ്കോട്, പെരുമ്പടപ്പ്, നന്നംമുക്ക്, ആലങ്കോട് മേഖലകളിൽ നിന്നുള്ള ലോക്കൽ സെക്രട്ടറിമാരെയാണ് തെളിവെടുപ്പിനായി വിളിച്ചത്. ഓരോരുത്തർക്കും പ്രത്യേക സമയം നൽകിയാണ് വിളിപ്പിച്ചത്.
പ്രതിഷേധത്തിന്റെ ഭാഗമായി പരസ്യമായി രംഗത്തുണ്ടായിരുന്ന ഡി.വൈ.എഫ്.ഐ കമ്മിറ്റികളെ കുറിച്ച് കമ്മിഷൻ അംഗങ്ങൾ നേരത്തെ വിവരങ്ങൾ തേടിയിരുന്നു. ഡി.വൈ.എഫ്.ഐ ജില്ല ഭാരവാഹികളെ സി.പി.എം ജില്ല ഓഫീസിലേക്ക് വിളിച്ചു വരുത്തിവിവരങ്ങൾ അന്വേഷിച്ചു. പ്രധാനമായും മൂന്ന് മേഖല കമ്മിറ്റികൾക്കെതിരെയാണ് വിവരങ്ങൾ ആരാഞ്ഞത്.
പൊന്നാനിയിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങളിൽ പാർട്ടിക്കുള്ളിൽ വിഭാഗീയതയുണ്ടായെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് സി.പി.എം അന്വേഷണം ആരംഭിച്ചത്. ടി.എം. സിദ്ദിഖിനെ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങളും തുടർന്നുണ്ടായ സംഭവങ്ങളുമാണ് അന്വേഷിക്കുന്നത്.
പി. നന്ദനകുമാറിനെ സ്ഥാനാർത്ഥിയാക്കാൻ പരിഗണിച്ചതോടെയാണ് പൊന്നാനിയെ ആകെ ഇളക്കി മറിച്ചുകൊണ്ട് സി.പി.എമ്മിനുളളിൽ നിന്ന് ടി.എം. സിദ്ദിഖിനു വേണ്ടി പ്രതിഷേധപ്രകടനം നടന്നത്. നൂറു കണക്കിനു പേർ ജില്ല സെക്രട്ടേറിയറ്റ് അംഗമായ ടി.എം. സിദ്ദീഖിന്റെ പേരെടുത്തു പറഞ്ഞ് പ്രകടനത്തിൽ പങ്കാളികളായി. പി. ശ്രീരാമകൃഷ്ണനാണ് സിദ്ദീഖിനെതിരെ നിലപാട് എടുത്തതെന്ന പ്രചാരണത്തിനു പിന്നിലും പാർട്ടിക്കുളളിൽ തന്നെയുളളവരാണന്ന വിലയിരുത്തലിലാണ് അന്വഷണം.
സ്ഥാനാർത്ഥിയായി പി. നന്ദകുമാർ ഉറപ്പായ ശേഷവും സിദ്ദിഖിനു വേണ്ടി പല സ്ഥലത്തും ഉയർത്തിയ ഫ്ളക്സ്ബോർഡുകൾ എടുത്തു മാറ്റാൻ തയാറാവാത്തത് ബോധപൂർവമാണന്നാണ് ആക്ഷേപം. ടി.എം. സിദ്ദീഖിന് സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു ബസ് നിറയെ പാർട്ടി പ്രവർത്തകർ പൊന്നാനിയിൽ നിന്ന് മലപ്പുറത്തേക്ക് പുറപ്പെട്ടെങ്കിലും വഴിയിൽ വച്ച് സിദ്ദിഖ് തന്നെ മടക്കി അയക്കുകയായിരുന്നു. സ്ഥാനാർത്ഥി നിർണയത്തിനെതിരെ 12 സി.പി.എം ഭാരവാഹികൾ രാജി സമർപ്പിച്ചതും പാർട്ടിയെ വെട്ടിലാക്കിയിരുന്നു. പൊന്നാനിയിലെ സ്വാധീനമുളള നേതാക്കൾ തന്നെ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിതോടെ തിരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ നേതൃത്വം നിസഹായതയിലായന്നും വിലയിരുത്തുന്നു. സി.പി.എമ്മിനുളളിലെ പ്രശ്നങ്ങൾക്കിടയിലും പൊന്നാനിയിൽ 17043 വോട്ടിന് പി. നന്ദകുമാറിന് ജയിക്കാനായത് സി.പി.എമ്മിന് നേട്ടമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |