പാലക്കാട്: സപ്ലൈകോ വഴി നൽകുന്ന ഇത്തവണത്തെ ഓണക്കിറ്റിൽ മധുരം വിതരണം ചെയ്ത് കുടുംബശ്രീ. ശർക്കരവരട്ടിയും കായവറുത്തതുമാണ് വിതരണം ചെയ്യുന്നത്. പാലക്കാട്, മണ്ണാർക്കാട്, ഒറ്റപ്പാലം, ആലത്തൂർ തുടങ്ങിയ ജില്ലയിലെ സപ്ലൈകോയുടെ നാല് ഡിപ്പോകളിലേക്കാണ് വിതരണം.
കിറ്റിലേക്കായി ജില്ലയിൽ ഇതുവരെ ഓർഡർ ലഭിച്ച 2,59,175 പായ്ക്കറ്റുകളുടെ രൂചിക്കൂട്ടുകൾ തയ്യാറാക്കുന്ന പ്രവർത്തനം വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ പുരോഗമിച്ചു വരുകയാണ്. നിലവിൽ 1,10,898 പായ്ക്കറ്റുകൾ വിതരണം ചെയ്തു കഴിഞ്ഞു. ഇനി 1,48,277 പായ്ക്കറ്റുകളുടെ വിതരണം പൂർത്തിയാകാനുണ്ട്. ഒറ്റപ്പാലം ഡിപ്പോയ്ക്കാണ് കൂടുതൽ പായ്ക്കറ്റുകളുടെ ഓർഡർ ലഭിച്ചത്.
അട്ടപ്പാടിയിലെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട മൂന്ന് യൂണിറ്റ് ഉൾപ്പെടെ ജില്ലയിൽ 14 കുടുംബശ്രീ യൂണിറ്റുകളാണ് ഇവ തയ്യാറാക്കി സപ്ലൈകോയുടെ ഡിപ്പോകളിൽ എത്തിക്കുന്നത്. ഏത്തക്കായ അരിയുന്നതു മുതൽ രുചികരമായ ഉപ്പേരിയും ശർക്കര വരട്ടിയും തയ്യാറാക്കി പായ്ക്ക് ചെയ്യുന്നതു വരെയുള്ള ജോലികളാണ് ഇവർ ചെയ്യുന്നത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് അധികൃതർ പറഞ്ഞു. പാചക മുറിയിലും പാക്കിംഗ് കേന്ദ്രങ്ങളിലും കുടുംബശ്രീ ഉദ്യോഗസ്ഥരുടെയും സപ്ലൈകോ അധികൃതരുടെയും നിരീക്ഷണവും ഉണ്ടാകും. 100 ഗ്രാം വീതമുള്ള പായ്ക്കറ്റുകളാണ് കിറ്റിൽ. ഒരു പായ്ക്കറ്റിന് കുടുംബശ്രീയ്ക്ക് 26 രൂപ ലഭിക്കും. നിലവിലെ കൊവിഡ് സാഹചര്യത്തിൽ സാമ്പത്തിക ആശ്വാസം കൂടിയാണ് കുടുംബശ്രീ അംഗങ്ങൾക്ക് ഈ പ്രവർത്തനം.
1.ഒറ്റപ്പാലം- 91000
2.പാലക്കാട്- 67500
3.ആലത്തൂർ- 64675
4.മണ്ണാർക്കാട്- 36000
നിലവിൽ 50 ശതമാനം പായ്ക്കറ്റുകളുടെ വിതരണം പൂർത്തിയായി. ഉത്പന്നങ്ങളുടെ ഗുണമേന്മ പരിശോധിച്ചാണ് വിതരണം ചെയ്യുന്നത്. ഇനി ഓഡർ ലഭിച്ചാലും യൂണിറ്റുകൾ വിതരണം ചെയ്യാൻ തയ്യാറാണ്. പായ്ക്കറ്റുകൾ ഡിപ്പോകളിൽ എത്തുന്ന മുറയ്ക്ക് സപ്ലൈകോ നേരിട്ട് തുക സംരംഭകരുടെ അക്കൗണ്ടുകളിലേക്ക് ഇടും.
- പി.സെയ്തലവി, ജില്ലാ കോ- ഓർഡിനേറ്റർ, പാലക്കാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |