ടോക്യോ: ഒളിമ്പിക്‌സ് ഹോക്കി വെങ്കല മെഡലിനായുള്ള മത്സരത്തിൽ ഇന്ത്യയുടെ വനിതാ ടീമിന് പരാജയം. മൂന്നിനെതിരേ നാലുഗോളുകള്‍ക്ക് ബ്രിട്ടനാണ് ഇന്ത്യയെ കീഴടക്കിയത്. ഇന്ത്യന്‍ പുരുഷ ടീമിന് പിന്നാലെ വെങ്കലമെഡല്‍ സ്വപ്നം കണ്ടിറങ്ങിയ ഇന്ത്യൻ വനിതകൾ അവിശ്വസനീമായി മത്സരത്തിലേക്ക് തിരിച്ചുവന്ന് ലീഡെടുത്തെങ്കിലും അവസാന നിമിഷം മത്സരം കൈവിടുകയായിരുന്നു.
ബ്രിട്ടന് വേണ്ടി സിയാന്‍ റായെര്‍, പിയേനി വെബ്, ഗ്രേസ് ബാല്‍സ്ഡണ്‍, സാറ റോബേര്‍ട്സണ്‍ എന്നിവര്‍ സ്‌കോര്‍ ചെയ്തു. ഇന്ത്യയ്ക്കായി ഗുര്‍ജിത് കൗര്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ വന്ദന കടാരിയ മൂന്നാം ഗോള്‍ നേടി.
രണ്ടാം ക്വാർട്ടറിൽ 2–0ന് മുന്നിലെത്തിയ ബ്രിട്ടനെതിരെ ഇന്ത്യ മൂന്നു ഗോൾ തിരിച്ചടിച്ച് മുന്നിലെത്തിയിരുന്നു. എന്നാൽ മൂന്നും നാലും ക്വാർട്ടറുകളിൽ ഓരോ ഗോൾ കൂടി നേടി റിയോയിലെ സ്വർണ ജേതാക്കളായ ബ്രിട്ടൻ ഇവിടെയും മെഡൽ പട്ടികയിൽ ഇടംപിടിച്ചു.
ഇതോടെ, ടോക്കിയോയിൽ ഇന്ത്യയുടെ മെഡൽ നേട്ടം രണ്ടു വെള്ളിയും മൂന്നു വെങ്കലവും സഹിതം അഞ്ചിൽത്തന്നെ തുടരും. ഭാരോദ്വഹനത്തിൽ മീരാബായ് ചാനു, ഗുസ്തിയിൽ രവികുമാർ ദാഹിയ എന്നിവർ വെള്ളിയും ബാഡ്മിന്റൻ സിംഗിൾസിൽ പി.വി. സിന്ധു, ബോക്‌സിംഗിൽ ലവ്‌ലിന ബോർഗോഹെയ്ൻ, പുരുഷ ഹോക്കി ടീം എന്നിവർ വെങ്കലവും നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |