കണ്ണൂർ: സ്‌പൈനൽ മസ്‌കൂലർ അട്രോഫി എന്ന അപൂർവ്വ ജനിതകരോഗം ബാധിച്ച മുഴപ്പിലങ്ങാട്ടെ ഏഴുമാസം പ്രായമുള്ള ഇറാന മോളുടെ കുടുംബവും സുമനസ്സുകളുടെ സഹായം തേടുന്നു. കുഞ്ഞിനെ രക്ഷിക്കാൻ 18 കോടിയുടെ സോൾജെൻസെമയാണ് വേണ്ടത്. മാട്ടൂലിലെ മുഹമ്മദിന്റെ ചികിത്സയ്ക്കായി ഒരുമിച്ച സമൂഹത്തിന്റെ കാരുണ്യം തങ്ങളെയും തുണയ്ക്കുമെന്ന പ്രതീക്ഷയാണ് ഇറാനയുടെ രക്ഷിതാക്കൾക്കുള്ളത്.
മുഴപ്പിലങ്ങാട് കെട്ടിനകത്തെ മുഹമ്മദ് റാഷിദ്, ഫാത്തിമ ഹിസാന ദമ്പതികളുടെ മകൾ ഇറാന മറിയത്തിന് ജനിച്ച് ആറുമാസം കഴിഞ്ഞതിന് ശേഷമാണ് അസുഖ ലക്ഷണങ്ങൾ പ്രകടമായത്. വിദഗ്ധ ഡോക്ടർമാരുടെ കണ്ടെത്തലിനു മുമ്പിൽ പകച്ചുനിൽക്കുകയാണ് ദിവസക്കൂലിക്കാരനായ പിതാവും കുടുംബവും.
കുട്ടിയുടെ ചികിത്സയ്ക്കായി സർവ്വകക്ഷി കൂട്ടായ്മ രൂപീകരിച്ചു. കെ.സുധാകരൻ എം.പി, മുഖ്യമന്ത്രി മണ്ഡലം പ്രതിനിധി പി. ബാലൻ, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. ബിജു, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ കെ.ടി. ഫർസാന, വാർഡ് മെമ്പർ ഫർസീന നിബ്രാസ് എന്നിവർ രക്ഷാധികാരികളായാണ് ചികിത്സാസമിതി. ഫണ്ട് ശേഖരണാർത്ഥം സ്റ്റേറ്റ് ബാങ്ക് കാടാച്ചിറ ശാഖയിലും (അക്കൗണ്ട് നമ്പർ-40344199787,എെ.എഫ്.എസ്.സി കോഡ്-എസ്.ബി.എെ.എൻ 0071263), കേരള ഗ്രാമീൺ ബാങ്ക് എടക്കാട് ശാഖയിലും (അക്കൗണ്ട് നമ്പർ-40502101030248 എെ.എഫ്.എസ്.സി കോഡ്-കെ.എൽ.ജി.ബി 0040502) ജോയിന്റ് സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾ തുറന്നിട്ടുണ്ട്. ഗൂഗിൾപേ 9744918645 ഹാഷിം ബപ്പൻ (ട്രഷറർ), 8590508864 കെ.ടി.ഫർസാന ( രക്ഷാധികാരി).
വാർത്താസമ്മേളനത്തിൽ മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ചികിത്സാ സമിതി ചെയർപേഴ്‌സണുമായ ടി .സജിത, ജനറൽ കൺവീനർ പി. ഹമീദ്, ട്രഷറർ ഹാഷിം ബപ്പൻ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |