കൊച്ചി: നഴ്സുമാർ മാത്രമല്ല, കൊവിഡിന്റെ മറപിടിച്ചുള്ള ജോലി തട്ടിപ്പിൽ വീണ് ടെക്കികളും ! പ്രതിവാരം കൊച്ചി സിറ്രി സൈബർ പൊലീസിൽ എത്തുന്നത് 10ലധികം കേസുകളാണ്. മികച്ച ജോലി വാഗ്ദാനം ചെയ്താണ് ടെക്കികളെ കെണിയിൽ വീഴ്ത്തുന്നത്. തട്ടിപ്പിനായി ഇന്റർവ്യൂ വരെ നടത്തുന്നുണ്ട്. ജോലി തട്ടിപ്പിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്.
ഓഫറിൽ വീഴല്ലേ
വർക്ക് ഫ്രം ഹോം ആയതൊഴിച്ചാൽ മറ്റ് തൊഴിൽമേഖലയെ പോലെ കാര്യമായ തിരിച്ചടികളൊന്നും കൊവിഡ് കാലത്ത് ഐ.ടിയിൽ ഉണ്ടായിട്ടില്ല. എന്നാൽ പലയിടത്തും ജീവനക്കാരെ കുറച്ചിരുന്നു. ഇങ്ങനെ തൊഴിൽ നഷ്ടപ്പെട്ടവരാണ് ജോലിതട്ടിപ്പിൽ ഇരയായവരിൽ അധികവും. പ്രമുഖ കമ്പനികളിൽ ഉയർന്ന ശമ്പളത്തോടെയാണ് ജോലി വാഗ്ദാനം. ഓൺലൈനും അല്ലാതെയുമാണ് ഇന്റർവ്യൂ നടത്തുന്നത്. ജോലിയുമായി ബന്ധപ്പെട്ട രേഖകൾ തയ്യാറാക്കുന്നതിന് പണം ആവശ്യപ്പെടുകയും ഇതു നൽകിയാൽ പിന്നെ മുങ്ങുന്നതുമാണ് രീതി. 50,000 മുതൽ ഒരു ലക്ഷം വരെ നഷ്ടപ്പെട്ടവരും പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്. കൊച്ചി സ്വദേശിയെ തട്ടിപ്പിന് ഇരയാക്കിയ സംഭവത്തിൽ ഹൈദരാബാദ് പൊലീസ് അടുത്തിടെ ഒരു കേസ് എടുത്തിട്ടുണ്ട്.
വാർത്ത ശ്രദ്ധിക്കൂ
കംപ്യൂട്ടറിന് മുന്നിലാണ് മുഴുവൻ സമയമെങ്കിലും ടെക്കികൾ പത്രദൃശ്യമാദ്ധങ്ങൾ ശ്രദ്ധിക്കുന്നത് കുറവാണ്. തട്ടിപ്പിൽ വീണവരിൽ അധികവും വാർത്തകളോട് മുഖം തിരിച്ചവരാണ്. ഇത്തരം വാർത്തകളും മുന്നറിയിപ്പുകളും ശ്രദ്ധിച്ചിരുന്നെങ്കിൽ പലരും ഒരു പക്ഷേ കെണിയിൽ വീഴില്ലായിരുന്നുവെന്നാണ് സൈബർ വിദഗ്ദ്ധരുടെ വിലയിരുത്തൽ.
ഉറപ്പാക്കണം
ഡ്യൂപ്ലിക്കേറ്രല്ലെന്ന്
1.രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളുടെ ഇ-മെയിൽ ഐ.ഡിയുമായി സാദൃശ്യമുള്ളവയും വ്യാജ തൊഴിലവസരങ്ങളുടെ പോർട്ടലുകളും നിർമ്മിക്കുകയാണ് ഇവർ ആദ്യം ചെയ്യുന്നത്.
2.മികച്ച ജോലി സാദ്ധ്യതകൾ തേടി ടെക്കികൾ ഇത്തരം പോർട്ടലുകളിൽ പേരുവിവരങ്ങൾ നൽകുന്നത് സാധാരണമാണ്. ഇതിൽ നിന്ന് വിവരങ്ങളെടുത്ത് വ്യാജ ഇ-മെയിൽ ഐ.ഡിയിൽ നിന്ന് മികച്ച ഓഫർ നൽകി മെസേജ് അയക്കുന്നതാണ് രണ്ടാം ഘട്ടം.
3.മെയിൽ പരിശോധിക്കുന്ന ഉദ്യോഗാർത്ഥികൾ യഥാർത്ഥ കമ്പനികളെന്ന് ധരിച്ച് ഇന്റർവ്യൂവിനടക്കം പങ്കെടുക്കും. ഇതിന് ശേഷമാണ് ജോലി ഉറപ്പാക്കാനുള്ള രേഖകൾ തയ്യാറാക്കുന്നതിന് പണം ആവശ്യപ്പെടുന്നത്.
4.ഗൂഗിൽ പേ വഴിയും ബാങ്കിൽ നിക്ഷേപിക്കാനുമാണ് ഇവശ്യപ്പെടുക.
തട്ടിപ്പ് കേന്ദ്രങ്ങൾ
1. രാജസ്ഥാൻ
2. നോയിഡ
3. പശ്ചിമബംഗാൾ
4.ഡൽഹി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |