ആലപ്പുഴ : ഓണത്തോടനുബന്ധിച്ച് കയർമേഖലയുടെ വികസനത്തിനും ഉത്പാദനത്തിനുമായി 52.86 കോടി രൂപ ചെലവഴിക്കുമെന്ന് മന്ത്രി പി.രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കയറുത്പാദനം 30,000 ടണ്ണിലെത്തിക്കും. 2015-16 കാലത്ത് 11 ലക്ഷം തൊഴിൽ ദിനങ്ങൾ നൽകിയിരുന്ന സ്ഥാനത്ത് ഇപ്പോൾ കയർമേഖലയിൽ 53.91 ലക്ഷം തൊഴിൽ ദിനങ്ങളുണ്ട്. ഉത്പാദന മേഖലയിൽ 83 ശതമാനത്തിന്റെ വർദ്ധനവ് നേടാനായെന്നും മന്ത്രി പറഞ്ഞു.
ഭൂവസ്ത്ര വില്പനയുടെ കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി 120 കോടി രൂപയുടെ കരാർ ഏറ്റെടുത്തു. തൊഴിലുറപ്പ് പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ചാണിത്. സംഭരിച്ച കയർ വില മുഴുവൻ ഓണത്തിന് മുമ്പ് തന്നെ കൊടുത്തു തീർക്കാൻ കയർഫെഡിന് 10 കോടി രൂപ അനുവദിച്ചു. ഉത്പന്ന സംഭരണത്തിന് കയർ കോർപറേഷന് 15 കോടി രൂപയും നൽകി.
. ഇന്നവേഷൻ കൗൺസിലുമായി സഹകരിച്ച് കയർമേഖലയുടെ പുനരുദ്ധാരണത്തിന് പുതിയ ആശയങ്ങൾ രൂപവത്കരിക്കുമെന്നും മന്ത്രി പറഞ്ഞു. കയർ മേഖലയിലെ വികസന ക്ഷേമ ആനുകൂല്യങ്ങളുടെ വിതരണം ചുങ്കം കയർമെഷീനറി ഫാക്ടറി ആഡിറ്റോറിയത്തിൽ മന്ത്രി നിർവ്വഹിച്ചു. കയർ ഫെഡ് പ്രസിഡന്റ് അഡ്വ.എൻ.സായികുമാർ അദ്ധ്യക്ഷത വഹിച്ചു. കയർ ഫെഡിന്റെ ഓണം പ്രത്യേക വിൽപ്പന പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ആഗസ്റ്റ് രണ്ടു മുതൽ സെപ്തംബർ 30 വരെ കയർഫെഡ് മെത്തകൾക്ക് 20 മുതൽ 50 ശതമാനം വരെ ഡിസ്കൗണ്ടുണ്ടാകും. സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാർക്ക് പലിശ രഹിത തവണവ്യവസ്ഥയിൽ ഉത്പന്നങ്ങൾ വാങ്ങാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |