കോഴിക്കോട്: കൺസ്യൂമർ ഫെഡ് ഓണം-മുഹറം വിപണന മേള 11 മുതൽ 20 വരെ നടക്കും. സംസ്ഥാനതല ഉദ്ഘാടനം 11ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബും മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ. സനിലും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്ത് 2000 ഓണം-മുഹറം വിപണികളാണ് ആരംഭിക്കുക. 13 ഇനം സാധനങ്ങൾ സബ്‌സിഡി നിരക്കിൽ ലഭിക്കും. ജയ, കുറുവ അരിക്ക് കിലോ -25 രൂപ, കുത്തരി -24, പച്ചരി- 23 രൂപ എന്ന നിരക്കിലാണ് വില. പഞ്ചസാര -22, വെളിച്ചെണ്ണ- 92, ചെറുപയർ -74, വൻകടല -43, ഉഴുന്ന് ബാൾ -66, വൻപയർ- 45, തുവരപ്പരിപ്പ് -65 , മുളക് ഗുണ്ടൂർ- 75, മല്ലി -79 എന്നിങ്ങനെയാണ് ഓണവിപണി വില.
ജയ, കുറുവ, കുത്തരി എന്നിവ അഞ്ചു കിലോ വീതവും പച്ചരി രണ്ടു കിലോയും പഞ്ചസാര ഒരു കിലോയും ലഭിക്കും. ബാക്കി സാധനങ്ങൾ 500 ഗ്രാം വീതം ലഭിക്കും. 30 ലക്ഷം കുടുംബങ്ങളിലേക്ക് ഇതിന്റെ ആനുകൂല്യം എത്തിച്ചേരും. റേഷൻ കാർഡിന്റെ അടിസ്ഥാനത്തിലാണ് സാധനങ്ങൾ നൽകുന്നത്. സബ്‌സിഡി ഉല്പന്നങ്ങൾക്കു പുറമെ കോസ്‌മെറ്റിക്‌സ്-ഹൗസ്‌ഹോൾഡ് ഉല്പന്നങ്ങൾക്ക് 15 മുതൽ 30 ശതമാനം വരെ വിലക്കുറവുണ്ട്. ഉപഭോക്താൾക്കൾക്ക് ആവശ്യമായ ഉല്പന്നങ്ങളെല്ലാം ഓണ വിപണിയിൽ ലഭ്യമാക്കും. നഷ്ടത്തിൽ പ്രവർത്തിച്ചു വന്നിരുന്ന കൺസ്യൂമർ ഫെഡിനെ കഴിഞ്ഞ നാലു വർഷം തുടർച്ചയായി ലാഭത്തിൽ കൊണ്ടുപോകാൻ കഴിഞ്ഞുവെന്ന് ചെയർമാൻ പറഞ്ഞു. കൺസ്യൂമർ ഫെഡ് റീജിയണൽ മാനേജർ സി. സുരേഷ് ബാബു, അസി.റീജിയണൽ മാനേജർ വൈ.എം. പ്രവീൺ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |