വൈപ്പിൻ: മുനമ്പം, മുനമ്പം മിനി ഹാർബർ, മുരിക്കുംപാടം, കാളമുക്ക് ഹാർബറുകളിൽ മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചെത്തുന്ന ബോട്ടുകൾക്ക് മത്സ്യം ഇറക്കി വിൽക്കാൻ കൊവിഡ് നിയന്ത്രണങ്ങൾ മൂലം താമസം നേരിടുന്നു. മുനമ്പം മാതൃക ഹാർബറിൽ 40 ബോട്ടുകൾക്കും മിനി ഹാർബറിൽ 30 ബോട്ടുകൾക്കുമാണ് ചരക്ക് ഇറക്കാൻ അനുവാദമുള്ളത്. വൈപ്പിൻ ഹാർബറുകളിലും സമാനമായ നിയന്ത്രണമുണ്ട്. കടലിൽ കാറ്റും കോളും ഉണ്ടായതിനാൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ കടലിൽ ഉണ്ടായിരുന്ന എല്ലാ ബോട്ടുകളും ഒന്നിച്ച് മടങ്ങിയിരുന്നു. എന്നാൽ ഈ ബോട്ടുകൾക്ക് ചരക്ക് ഇറക്കാനുള്ള ഊഴവും കാത്ത് മൂന്നും നാലും ദിവസങ്ങൾ ഹാർബറുകളിൽ കാത്ത് കിടക്കേണ്ടി വന്നു. ചരക്ക് ഇറക്കുന്നതനുസരിച്ചേ ബോട്ടുകൾക്ക് വീണ്ടും കടലിലേക്ക് മടങ്ങാനാകൂ.
ട്രോളിംഗ് നിരോധനം കഴിഞ്ഞ് കടലിൽ പോയ ബോട്ടുകൾക്ക് സാമാന്യം ഭേദപ്പെട്ട രീതിയിൽ മത്സ്യം ലഭിച്ചു. കിളിമീൻ, കൂന്തൽ, കണവ, കരിക്കാടി ചെമ്മീൻ എന്നിവയാണ് പ്രധാനമായും ലഭിച്ചത്. ഇന്ധനവില വർദ്ധനവ് മൂലം ഭാരിച്ച ചെലവാണ് സഹിക്കേണ്ടി വരുന്നത്.
ബോട്ടുകളിൽ ശരാശരി10 തൊഴിലാളികളാണ് ഉള്ളതെങ്കിൽ വള്ളത്തിൽ നാല്പതോളം തൊഴിലാളികൾ ഉണ്ടാകും. ഒരു വള്ളം ഒരു ദിവസം മത്സ്യബന്ധനം നടത്തി മടങ്ങിയെത്തുമ്പോൾ 40000 രൂപയോളം ചെലവ് വരും. ഇതിനനുസൃതമായി മീൻ ലഭിച്ചില്ലെങ്കിൽ ഈ തൊഴിലാളികൾക്കെല്ലാം നഷ്ടകണക്കായിരിക്കും പറയാനുണ്ടാകുക. നിരോധന കാലത്തും വള്ളങ്ങൾക്ക് മത്സ്യബന്ധനത്തിന് അനുവാദമുണ്ട്. അതിനാൽ നിരോധന കാലത്താണ് വള്ളങ്ങൾക്ക് നല്ല തോതിൽ മീൻ ലഭിക്കാറ്. എന്നാൽ ഇത്തവണ നിരോധന കാലത്തും കാര്യമായി ചരക്ക് ലഭിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |