തിരുവല്ല: കൈയിൽ അമ്മ നൽകിയ നൂറ് രൂപയുമായി കാശ്മീരിലെത്താനുള്ള അതിമോഹവുമായി പുറപ്പെട്ടിരിക്കുകയാണ് എടത്വ പച്ച ചെക്കിടിക്കാട് പരുത്തിപ്പറമ്പിൽ കൃഷ്ണകുമാർ (25) എന്ന മാജിക്കുകാരൻ. രാജ്യം മുഴുവൻ കറങ്ങിനടന്നു കാണുകയെന്ന സ്വപ്നവുമായി വീട്ടിൽ നിന്ന് തിങ്കളാഴ്ച യാത്ര തുടങ്ങി. കേരള ടു കാശ്‌മീർ എന്ന് ഇംഗ്ലീഷിൽ എഴുതിയ പ്ലക്കാർഡുമേന്തി ആലപ്പുഴയിൽ നിന്ന് തിരുവല്ലയിലെത്തിയ കൃഷ്ണകുമാറിന് വാഹന യാത്രക്കാരുടെ സഹായത്താൽ രണ്ടുദിവസം കൊണ്ട് മലപ്പുറത്ത് എത്താനായി. ബി.കോം ബിരുദധാരിയായ കൃഷ്ണകുമാർ ചെറിയ ജോലികൾ ചെയ്തിരുന്നെങ്കിലും അതെല്ലാം ഉപേക്ഷിച്ചാണ് രാജ്യത്തെ അറിയാനായി ഇറങ്ങിത്തിരിച്ചത്. അമ്മ വിജയമ്മ നൽകിയ നൂറ് രൂപ കൂടാതെ അത്യാവശ്യം വസ്ത്രങ്ങൾ, ടെന്റ്, ഡ്രൈ ഫ്രൂട്ട്സ്, മെഡിസിൻസ്, മാജിക്കിനുള്ള ചില സാമഗ്രികൾ, ഫോൺ എന്നിവ മാത്രമാണ് കൈയിൽ കരുതിയിട്ടുള്ളത്. യാത്ര ചെയ്യുന്ന സ്ഥലങ്ങളിൽ മാജിക് അവതരിപ്പിക്കും. നാനാത്വത്തിൽ ഏകത്വം എന്ന ആശയമാണ് മാജിക്കിന്റെ പ്രമേയം. യാത്രയ്ക്ക് അവശ്യം വേണ്ടിവരുന്ന പണമൊക്കെ മാജിക്കിലൂടെ നേടി കാശ്മീരിൽ എത്താമെന്ന ആത്മവിശ്വാസം ഈ യുവാവിനുണ്ട്. രാത്രി പെട്രോൾ പമ്പുകളിൽ താവളമാക്കും. എല്ലാ സംസ്ഥാനങ്ങളിലൂടെയും സഞ്ചരിച്ച് കാശ്മീർ യാത്ര സഫലമാക്കാനാണ് തീരുമാനം. മാതൃഭാഷ കൂടാതെ തമിഴും ഹിന്ദിയും ഇംഗ്ളീഷുമൊക്കെ അത്യാവശ്യം അറിയാവുന്ന കൃഷ്ണകുമാർ, നൂറുദിവസം കൊണ്ട് കാശ്‌മീരിൽ എത്തിച്ചേരാനാകുമെന്ന് വിശ്വസിക്കുന്നു. ടാക്സി ഡ്രൈവറായ കിഷോറും ബാങ്കിൽ ജോലിയുള്ള കിരണും സഹോദരങ്ങളാണ്.
പിതാവിന്റെ പ്രേരണ
ആർ.പി.എഫ് ഉദ്യോഗസ്ഥനായിരിക്കെ എട്ടുവർഷം മുമ്പ് മരിച്ച പിതാവ് ചന്ദ്രനാണ് കൃഷ്ണകുമാറിന്റെ കാശ്മീർ യാത്രയ്ക്ക് പ്രേരണ. കാശ്മീരിൽ ജോലി ചെയ്യുമ്പോൾ പിതാവ് അവിടെനിന്നും ആപ്പിൾ നാട്ടിലേക്ക് അയച്ചുനൽകിയിരുന്നത് കുട്ടിയായിരുന്ന കൃഷ്ണകുമാറിന്റെ മനസ്സിൽ ഇന്നുമുണ്ട്. അവിടെ നേരിട്ട് പോയി ആപ്പിൾ കഴിക്കണമെന്ന മോഹം അന്നേ മനസിലുദിച്ചതാണ്. കേരള, കർണ്ണാടക അതിർത്തികളിലൊക്കെ തനിയെ സഞ്ചരിച്ചിട്ടുണ്ട്. മാജിക് പഠിപ്പിച്ചതും പിതാവാണ്. പഠിച്ചതിൽ കൂടുതൽ അറിവും കഴിവുകളും യാത്രയിലൂടെ നേടിയെടുക്കാമെന്ന് കൃഷ്ണകുമാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |