മാള: ഒന്നരപതിറ്റാണ്ടായിട്ടും, സൗജന്യമായി വിട്ടുകൊടുത്ത അഞ്ചേക്കർ ക്ഷേത്ര സ്ഥലം ഏറ്റെടുക്കാതെ കൊച്ചിൻ ദേവസ്വം ബോർഡ്. അഞ്ച് നൂറ്റാണ്ടോളം പഴക്കമുണ്ടെന്ന് കരുതുന്ന തൻകുളം മഹാദേവ ക്ഷേത്രം സ്ഥിതിചെയ്യുന്ന പൊയ്യ വില്ലേജിലെ സർവ്വേ 8/3 ൽ 4.85 ഏക്കർ സ്ഥലമാണ് ദേവസ്വം തീറെടുക്കാതെ ഇട്ടിരിക്കുന്നത്. ആറ് മനകളുടെ ഊരായ്മക്കാർക്കായിരുന്നു ക്ഷേത്രഭരണം. ദേവസ്വം ബോർഡിന് വിട്ടുകൊടുക്കാൻ 2006 ജൂൺ 20 നാണ് ആറ് ഊരായ്മക്കാരും ക്ഷേത്രം സംരക്ഷണ സമിതി പ്രസിഡന്റ് ടി.കെ. രവീന്ദ്രനും ചേർന്ന് സമ്മതപത്രം നൽകിയത്. ഒക്ടോബർ ആറിന് ഏറ്റെടുത്തു. അന്ന് ക്ഷേത്രം സ്ഥലത്ത് കായ്ച്ച 80 തെങ്ങുണ്ടായിരുന്നു.
സമ്മതപത്രത്തെ തുടർന്ന് ക്ഷേത്രവും സ്ഥലവും ദേവസ്വം ബോർഡ് ഏറ്റെടുത്തെങ്കിലും രേഖകൾ ശരിയാക്കിയിട്ടില്ലെന്ന് ഊരായ്മക്കാരനായ കിഴക്കിനിയേടത്ത് മേക്കാട്ട് ഗോദൻ നമ്പൂതിരി കേരള കൗമുദിയോട് പറഞ്ഞു. സമ്മത പത്രത്തിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ഭരണം. ഏതാനും വർഷം മുമ്പ് പച്ചക്കറികളും പൂക്കളും കൃഷി ചെയ്ത് പ്രശംസ നേടിയ ക്ഷേത്രത്തിലെ നാലേക്കറോളം സ്ഥലം കാടുകയറിയ നിലയിലാണ്. അക്കാലത്ത് ക്ഷേത്രത്തോടനുബന്ധിച്ച് വായനശാലയും പി.എസ്.സി പരീക്ഷാ പരിശീലന കേന്ദ്രവും പ്രവർത്തിച്ചിരുന്നു. ഇപ്പോൾ എല്ലാം കാടുകയറി. കൃഷിയും വൈവിദ്ധ്യങ്ങളും പഴങ്കഥയായി. മികച്ച കർഷകൻ കൂടിയായ മന്ത്രി കെ. രാധാകൃഷ്ണൻ നയിക്കുന്ന ദേവസ്വം ബോർഡിന്റെ തുടർനടപടികൾക്കായി കാത്തിരിക്കുകയാണ് നാട്ടുകാർ.
ക്ഷേത്രവും സ്ഥലവും ദേവസ്വത്തിന് വിട്ടുനൽകാൻ ഒപ്പിട്ടു നൽകിയിരുന്നു. ഒരുകാലത്ത് നല്ല വരുമാനമുണ്ടായിരുന്നു. ക്ഷേത്ര സ്ഥലം ദേവസ്വത്തിനാണെങ്കിലും തീറു നൽകാൻ ഒപ്പിട്ടു നൽകിയിട്ടില്ല. ദേവസ്വത്തിന്റെ ഭാഗത്ത് നിന്ന് അങ്ങനെ ഒരാവശ്യം ഉണ്ടായിട്ടില്ല'.
കിഴക്കിനിയേടത്ത് മേക്കാട്ട് ഗോദൻ നമ്പൂതിരി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |