തിരുവനന്തപുരം: ആധുനിക ശാസ്ത്ര സമൂഹബോധത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് സ്കൂൾ പാഠ്യപദ്ധതി പരിഷ്‌കരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. 2022 ജനുവരിക്ക് മുമ്പ് പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരട് തയാറാക്കും. സാങ്കേതിക വിദ്യ, പ്രകൃതിദുരന്തങ്ങളെ അഭിമുഖീകരിക്കാൻ തയാറെടുക്കൽ, മാലിന്യനിർമാർജനം, കുടിവെള്ള സംരക്ഷണം, ഊർജ സംരക്ഷണം, ലിംഗ സമത്വം, ലിംഗ തുല്യത, ലിംഗാവബോധം എന്നിവയെല്ലാം പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ നടപടി ഉണ്ടാകും. 2013 ലാണ് അവസാനമായി പാഠ്യപദ്ധതി പരിഷ്‌കരിച്ചത്. സഭയിൽ ധനാഭ്യർത്ഥന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
പ്രീ സ്‌കൂൾ മുതൽ ഹയർസെക്കൻഡറി തലം വരെ സ്‌കൂൾ സംവിധാനങ്ങൾ ഏകീകരിക്കാനുള്ള പ്രവർത്തനം ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടരും. സ്‌കൂളുകളുടെ ഭൗതിക സൗകര്യ വികസനരംഗത്ത് പ്രത്യേകം ശ്രദ്ധ ചെലുത്തും. കെട്ടിടങ്ങൾ നവീകരിക്കാനുള്ള പ്രവർത്തനങ്ങൾക്കാകും ഊന്നൽ. ഫർണിച്ചറുകൾ നവീകരിക്കുന്നതിന് സമഗ്രമായ പദ്ധതിക്ക് രൂപം നൽകും. സ്‌കൂളുകളിൽ സൗരോർജം പ്രയോജനപ്പെടുത്തുന്നതിന് മുൻഗണന നൽകും. അദ്ധ്യാപകർക്ക് കൂടുതൽ പരിശീലനം നൽകി പ്രൊഫഷണലിസം വർദ്ധിപ്പിക്കും. പ്രീ പ്രൈമറി രംഗത്ത് ക്‌ളസ്റ്റർ അധിഷ്ഠിത ഇടപെടൽ നടത്തും. ഓൺലൈൻ ക്ലാസുകൾ ഫലപ്രദമായി ആവിഷ്‌കരിച്ച് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
പ്ലസ് വൺ പ്രവേശനം
അപേക്ഷ 16 മുതൽ
......................................
മോഡൽ പരീക്ഷ ആലോചനയിൽ
സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് ഈ മാസം 16 മുതൽ അപേക്ഷ നൽകാമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. നിലവിലെ പ്ലസ് വൺ ബാച്ചുകാർക്കുള്ള അന്തിമ പരീക്ഷയ്ക്ക് മുൻപ് ഒരു മോഡൽ പരീക്ഷ നടത്താൻ ആലോചിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |