ന്യൂഡൽഹി: ഇന്ത്യയിലെ പൗരന്മാരുടെ ഭരണഘടനാ അവകാശങ്ങൾ ഉറപ്പാക്കുന്ന ഒരുപിടി ചരിത്ര വിധികൾ പുറപ്പെടുവിച്ച ജസ്റ്റിസ് രോഹിൻടൺ ഫാലി നരിമാൻ സുപ്രീംകോടതിയുടെ പടിയിറങ്ങി. ഏഴ് വർഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം വിരമിക്കുന്നത്.
ശബരിമല യുവതി പ്രവേശം, ആർട്ടിക്കിൾ 66 എ റദ്ദാക്കൽ, മുത്തലാക്ക് , പൊലീസ് സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങൾ തടയാൻ സി.സി ടി.വികൾ സ്ഥാപിക്കണം തുടങ്ങിയ ചരിത്രവിധികളടക്കം 13,565 കേസുകളുടെ ഭാഗമായി.
രാഷ്ടീയത്തിലെ ക്രിമിനൽവത്കരണം അവസാനിപ്പിക്കാൻ വലിയ ശസ്ത്രക്രിയ തന്നെ നടത്തണമെന്ന് ഭരണനേതൃത്വത്തോട് അഭ്യർത്ഥിച്ചുകൊണ്ടാണ് നരിമാന്റെ പടിയിറക്കം. പാഴ്സി പുരോഗിതൻ കൂടിയായിരുന്ന അദ്ദേഹത്തിന് ചരിത്രം, തത്വജ്ഞാനം, സാഹിത്യം, ശാസ്ത്രം തുടങ്ങിയവയിൽ അപാരപാണ്ഡിത്യമുണ്ട്. പാശ്ചാത്യസംഗീതത്തിൽ തത്പരനായ അദ്ദേഹം പ്രകൃതി സ്നേഹിയുമാണ്.
സുപ്രീംകോടതിയുടെ കാവലാളായിരുന്ന ജസ്റ്റിസ് നരിമാൻ വിരമിക്കുമ്പോൾ നഷ്ടമാകുന്നത് ഇന്ത്യൻ ജുഡിഷ്യറിയിലെ സിംഹങ്ങളിലൊരാളെയാണ്. വർത്തമാന കാല നീതിന്യായ സംവിധാനത്തിന്റെ കരുത്തുറ്റ തൂണായിരുന്നു അദ്ദേഹം. ശരിയുടെ പക്ഷത്തു നിലയുറപ്പിച്ച ആശയ സമ്പുഷ്ടനായ മനുഷ്യൻ.
-എൻ.വി.രമണ, ചീഫ് ജസ്റ്റിസ്
ആർ.എഫ്.നരിമാൻ
സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകൻ ഫാലി സാം നരിമാന്റെയും ബാപ്സി നരിമാന്റെയും മകനായി 1956 ആഗസ്റ്റിൽ മുംബയിൽ ജനനം
ഡൽഹി ശ്രീരാം കോളേജ് ഒഫ് കൊമേഴ്സിൽ നിന്ന് ബി.കോം പാസായി.
ഡൽഹി ക്യാമ്പസ് ലാ സെന്ററിൽ നിന്ന് 2ാം റാങ്കോടെ എൽ.എൽ.ബി.
അമേരിക്കയിലെ ഹാർഡ്‌വാഡ് ലാ സ്‌കൂളിൽ നിന്ന് എൽ.എൽ.എം
1979 ൽ അഭിഭാഷകനായി.
37-ാം വയസിൽ സുപ്രീംകോടതി മുതിർന്ന അഭിഭാഷകനായി.
2011ൽ സോളിസിറ്റർ ജനറലായി. അന്നത്തെ നിയമമന്ത്രി അശ്വനികുമാറുമായുള്ള അഭിപ്രായവ്യത്യാസത്തിൽ 2013ൽ സ്ഥാനമൊഴിഞ്ഞു.
2014 ജൂലായ് 7ന് സുപ്രീംകോടതി ജഡ്ജിയായി.
അംഗസംഖ്യ 25ലേക്ക് ചുരുങ്ങുന്നു
ജസ്റ്റിസ് നരിമാൻ കൂടി വിരമിച്ചതോടെ സുപ്രീംകോടതിയെ ജഡ്ജിമാരുടെ അംഗസംഖ്യ 25 ആയി ചുരുങ്ങി. ജസ്റ്റിസ് നവീൻ സിൻഹ 18ന് വിരിക്കുന്നതോടെ അംഗസംഖ്യ 24ഉം ഒഴിവുകൾ 10 ഉം ആകും. കൊളീജിയത്തിലെ അഭിപ്രായവ്യത്യാസം കാരണം കഴിഞ്ഞ രണ്ട് വർഷമായി പുതിയ നിയനങ്ങൾ നടന്നിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |