@ഒരാഴ്ചയ്ക്കുള്ളിൽ അഫ്ഗാൻ കീഴടക്കുമെന്ന് താലിബാൻ
കാബൂള്‍: രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാർ പിടിച്ചെടുത്ത് താലിബാൻ ഭീകരർ. ഇതിനെ തുടർന്ന് അഫ്ഗാൻ സർക്കാർ സൈന്യത്തെ നഗരത്തിന് പുറത്തുളള സൈനിക കേന്ദ്രത്തിലേക്ക് പിൻവലിച്ചു. ഇന്നലെ അഫ്ഗാൻ സേനയും ഭീകരരും തമ്മിൽ നടന്ന പോരാട്ടത്തിൽ ലോഗർ പ്രവിശ്യയും താലിബാൻ പിടിച്ചടക്കി. കാബൂളിന് വെറും 50 കിലോമീറ്റർ അകലെയാണ് ലോഗർ. രാജ്യത്തിനിന്റെ 90 ശതമാനം പ്രദേശങ്ങളും പിടിച്ചടക്കിയെന്ന് അവകാശപ്പെടുന്ന താലിബാൻ ഏഴു ദിവസത്തിനകം കാബൂൾ പിടിച്ചടക്കി രാജ്യത്തിന്റെ ഭരണം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. രാജ്യത്തെ സ്ഥിതി ഗതികൾ രൂക്ഷമായി തുടരുന്നതിനിടെ പ്രസിഡന്റ് അഷ്റഫ് ഘാനി എത്രയും പെട്ടെന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് റിപ്പോർട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ പ്രധാനപ്പെട്ട പന്ത്രണ്ട് പ്രവിശ്യാ തലസ്ഥാനങ്ങളാണ് താലിബാൻ നിയന്ത്രണത്തിലാക്കിയത്. നിലവിൽ 34 പ്രവിശ്യാ തലസ്ഥാനങ്ങളിൽ മൂന്നിലൊന്നും അതിർത്തികളിൽ തൊണ്ണൂറു ശതമാനവും താലിബാൻ നിയന്ത്രണത്തിലാണ്. രാജ്യത്തെ വടക്ക്, പടിഞ്ഞാറ് പ്രദേശങ്ങളിൽ സർക്കാരിന്റെ സ്വാധീനം പൂർണമായും നഷ്ടപ്പെട്ടതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേ സമയം വ്യാപകമായ ആക്രമണങ്ങളിൽ താൽപര്യമില്ലെന്നും രാജ്യത്ത് പ്രവർത്തിക്കുന്ന വിദേശ്യ ദൗത്യ സംഘങ്ങളേയും എൻജിഒകളേയും ആക്രമിക്കില്ലെന്നും താലിബാൻ പ്രതിനിധി അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ എഞ്ചിനീയർമാരെ എയർലിഫ്റ്റ് ചെയ്ത് സൈന്യം കാബൂൾ: താലിബാൻ അധീനതയിലുള്ള പ്രദേശത്തെ അണക്കെട്ടിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ എഞ്ചിനീയർമാരെ ഹെലികോപ്റ്ററിലെത്തി അതിസാഹസികമായി രക്ഷപെടുത്തി അഫ്ഗാൻ സൈന്യം. പ്രദേശത്ത് നിന്ന് 3 എഞ്ചിനീയർമാരെ രക്ഷപ്പെടുത്തിയതായി കാബൂളിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു.അഫ്ഗാനിൽ താലിബാൻ മുന്നേറ്റം തുടരുന്നതിനിടെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കായി എംബസി കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്തുള്ള മുഴുവൻ ഇന്ത്യൻ പൗരന്മാരും വാണിജ്യ വിമാന സർവീസുകൾ നിർത്തലാക്കുന്നതിന് മുമ്പായി നാട്ടിലേക്ക് മടങ്ങിയെത്തണമെന്നും രാജ്യത്തുള്ള ഇന്ത്യൻ മാധ്യമപ്രവർത്തകർ കൂടുതൽ സുരക്ഷാ മുൻകരുതൽ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
സ്ത്രീകളെ നിർബന്ധിത വിവാഹത്തിന് പ്രേരിപ്പിച്ച് താലിബാൻ
രാജ്യത്ത് താലിബാൻ മുന്നേറ്റം നടത്തുന്ന പ്രദേശങ്ങളിൽ കടുത്ത മനുഷ്യാവകാശ ലംഘനം നടക്കുന്നതായി റിപ്പോർട്ട്. അഫ്ഗാനിലെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാർ കീഴടക്കിയതിന് പിന്നാലെ രാജ്യത്തെ സ്ത്രീകൾ ഭീകരരെ വിവാഹം ചെയ്യണമെന്നാണ് പുതിയ ആവശ്യം.
ഇതുകൂടാതെ സൈന്യത്തിൽ നിന്ന് പിടിച്ചെടുത്ത പ്രദേശങ്ങളിലെ ജനങ്ങളെ കൊള്ളയടിക്കുകയും കീഴടങ്ങിയ സൈനിക ഉദ്യോഗസ്ഥരെ ബന്ധികളാക്കിയ ശേഷം ക്രൂരമായി കൊലപ്പെടുത്തിയും നരനായാട്ട് തുടരുകയാണ് ഭീകരർ.
രാജ്യത്തിന്റെ വിവിധയിടങ്ങളിൽ താലിബാൻ ഭീകരർക്കെതിരെ കനത്ത പോരാട്ടം സൈന്യം നടത്തുന്നുണ്ട്. പലയിടത്തും ആക്രമണം നടത്താനുള്ള ഭീകരരുടെ പദ്ധതി അഫ്ഗാൻ സൈന്യം തടയുന്നുണ്ട്.
അഫ്ഗാനിൽ നിന്ന് ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാൻ സൈന്യത്തെ അയച്ച് യു.എസും ബ്രിട്ടനും
അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിമുറുക്കുന്നതിനിടെ തങ്ങളുടെ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ സൈന്യത്തെ അയച്ച് അമേരിക്കയും ബ്രിട്ടനും. എംബസി ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാനാണ് സൈന്യത്തെ അയയ്ക്കുന്നത്. മൂവായിരത്തോളം അമേരിക്കൻ സൈനികർ അഫ്ഗാനിലെത്തുന്നത്. ബ്രിട്ടീഷ് പൗരന്മാരെ സഹായിക്കാനായി അറുനൂറോളം ബ്രിട്ടീഷ് സൈനികർ അഫ്ഗാനിലേക്ക് ഇതിനോടകം തിരിച്ചിട്ടുണ്ട്. താലിബാനെതിരെ അഫ്ഗാൻ സർക്കാരിന്റെ യുദ്ധത്തിൽ പങ്കു ചേരാനല്ല പുതിയ സൈന്യത്തെ അയയ്ക്കുന്നതെന്ന് പെന്റഗൺ ഔദ്യോഗിക വക്താവ് ജോൺ കിർബി വ്യക്തമാക്കി. അഫ്ഗാനിലേക്ക് അയച്ച സൈനികരെ കൂടാതെ എന്തെങ്കിലും അടിയന്തിര ആവശ്യമുണ്ടായാൽ അയയ്ക്കാനായി നാലായിരത്തോളം അമേരിക്കൻ സൈനികരെ കുവൈറ്റിലുമെത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |