തിരുവനന്തപുരം: വൻ തുകയുടെ വ്യാജ നിക്ഷേപവുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലുള്ള മലപ്പുറം എ.ആർ നഗർ സഹകരണ ബാങ്കിൽ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് 300 കോടിയിലധികം രൂപയുടെ കള്ളപ്പണമുണ്ടെന്ന് ഡോ.കെ.ടി. ജലീൽ എം.എൽ.എ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ബാങ്ക് മുൻ സെക്രട്ടറിയും ഇപ്പോഴത്തെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഹരികുമാറിന്റെ ഒത്താശയോടെയാണ് കുഞ്ഞാലിക്കുട്ടി കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിക്കുന്നത്. കുഞ്ഞാലിക്കുട്ടിയുടെ വരുതിയിൽ നിൽക്കുന്നവർ മാത്രം കൈയാളുന്നതാണ് ആ ബാങ്ക്. അന്വേഷണം പൂർത്തിയാകുന്നതോടെ,കള്ളപ്പണം 600 കോടിക്കു മേലാകുമെന്നാണ് ആദായവകുപ്പിന്റെ നിഗമനം. ആദായ നികുതി വകുപ്പ് കണ്ടെത്തിയ ആളുകളില്ലാത്ത നിക്ഷേപം മുഴുവൻ. കുഞ്ഞാലിക്കുട്ടി മന്ത്രിയായിരുന്ന സമയത്ത് ഉണ്ടാക്കിയതാണ്. ബാങ്കിൽ നിന്ന് സെക്രട്ടറി പദവിയിൽ വിരമിച്ച ഹരികുമാർ പിറ്റേന്ന് തന്നെ ഡയറക്ടറായി ചുമതലയേറ്റെടുത്തതോടെയാണ് സാമ്പത്തിക ക്രമക്കേടുകൾ ആരംഭിച്ചതെന്നാണ് ആദായ നികുതി വകുപ്പിന്റെ താത്കാലിക റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
കണ്ണമംഗലത്തെ അങ്കണവാടി ടീച്ചറായ എം. ദേവിയുടെ അക്കൗണ്ടിൽ അവരറിയാതെ 80 ലക്ഷം രൂപ നിക്ഷേപിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ദേവിയെ ചോദ്യം ചെയ്തിരുന്നു. അങ്കണവാടിയുടെ നിർമ്മാണപ്രവൃത്തികൾക്കായി 25000 രൂപയുടെ ഇടപാട് നടത്തിയതൊഴിച്ചാൽ മറ്റിടപാടുകൾ നടത്തിയിട്ടില്ലെന്നാണ് ദേവി അറിയിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അവർ തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഇടപാടുകാരറിയാതെ നിരവധി അക്കൗണ്ടുകളിൽ വൻ തുകകൾ നിക്ഷേപിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് ബാങ്കിലെ 110 കോടിയോളം രൂപയുടെ നിക്ഷേപം ആദായനികുതി വകുപ്പ് മരവിപ്പിച്ചതായും ജലീൽ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |