മലയാലപ്പുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള കടമുറികൾ വാടകയ്ക്ക് കൊടുത്ത ഇനത്തിൽ ബോർഡിന് കിട്ടാനുള്ളത് രണ്ടു കോടി രൂപ. ദേവസ്വം ബോർഡിന്റെ കെട്ടിടങ്ങൾ വാടകയ്ക്ക് കൊടുക്കുന്ന ചുമതല അസിസ്റ്റന്റ് കമ്മിഷണർമാർക്കാണുള്ളത്. കരാർ വയ്ക്കുന്നതും വാടക പിരിച്ചെടുക്കുന്നതും ഇവരുടെ ചുമതലയിലാണ്. അർദ്ധസർക്കാർ സ്ഥാപനങ്ങളും ബാങ്കുകളും സ്വകാര്യ വ്യക്തികളുമാണ് കടമുറികൾ വാടകയ്‌ക്കെടുത്തിരിക്കുന്നത്.വർഷങ്ങളായി വാടകയ്‌ക്കെടുത്തിരിക്കുന്ന പലരും ആദ്യകാലത്തെ വാടകയാണ് ഇപ്പോഴും നൽകുന്നത്. കെട്ടിട വാടക പുതുക്കൽ ചട്ടപ്രകരം ഇടക്കാലത്തു ദേവസ്വം ബോർഡ് വാടക പുതുക്കി നിശ്ചയിക്കുമായിരുന്നു. ഇതിനെതിരെ വാടകക്കാരിൽ പലരും കേസുകളും തർക്കങ്ങളുമായി രംഗത്തുണ്ട്. വ്യക്തികളെ പോലെ പൊതുമേഖലാ സ്ഥാപനങ്ങളും വാടക കുടിശിക വരുത്തിയിട്ടുണ്ട്. വരുമാനത്തിൽ പിന്നാക്കം നിൽക്കുന്ന ദേവസ്വം ബോർഡ് വാടക കുടിശിക പിരിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണിപ്പോൾ ഇതിനായി ബോർഡ് വാടകക്കാരുടെ യോഗങ്ങളും വിളിച്ചു ചേർക്കുന്നുണ്ട്. കരുനാഗപ്പള്ളിയിൽ 175 മുറികളാണ് വാടകയ്ക്ക് കൊടുത്തിരിക്കുന്നത്. 50 ലക്ഷം രൂപയ്ക്ക് മുകളിലാണ് ഇവിടെ കുടിശിക ഇനത്തിൽ കിട്ടാനുള്ളത്. മറ്റു പലസ്ഥലങ്ങളിലും ലക്ഷങ്ങൾ കുടിശികയിനത്തിൽ കിട്ടാനുണ്ട്. കഴിഞ്ഞ ദിവസം മലയാലപ്പുഴയിൽ വാടക കുടിശിക വരുത്തിയ കടയുടമയ്‌ക്കെതിരെ ജപ്തി നടപടികളിലേക്ക് നീങ്ങിയിരുന്നു. ഇത് തർക്കത്തിൽ കലാശിക്കുകയായിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ 12 അസിസ്റ്റന്റ് കമ്മfഷണർമാരോടും വാടക കുടിശിക സംബന്ധിച്ച റിപ്പോർട്ട് നൽകാൻ ബോർഡ് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |