ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്റിന്റെ പ്രവർത്തനത്തെ ശക്തമായി വിമർശിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ജസ്റ്റീസ് എൻ വി രമണ. പാർലമെന്റിൽ ക്രിയാത്മക ചർച്ചകൾ നടക്കുന്നില്ല. അവ്യക്തമായ നിയമനിർമ്മാണങ്ങൾ ജനങ്ങളെയും കോടതികളിയേയും ബുദ്ധിമുട്ടിലാക്കുന്നുവെന്നും സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സുപ്രീംകോടതിയിൽ സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
വിവാദങ്ങളിലേക്കും, കോടതിവ്യവഹാരങ്ങളിലേക്കും വഴിവയ്ക്കാനല്ലാതെ എന്തിനാണ് ഇത്തരം നിയമങ്ങളെന്നു പോലും അറിയില്ല. സ്വാതന്ത്ര്യസമര കാലം മുതൽ സഭകളിൽ കരുത്തുറ്റ ചർച്ചകൾ നടന്നിരുന്നു.എന്നാൽ ഇന്നത് നഷ്ടപ്പെട്ടിരിക്കുന്നു.ശരിയായ രീതിയിലുള്ള സംവാദങ്ങൾ നടക്കാത്തതിനാൽ, പല നിയമങ്ങളുടെയും ആവശ്യകതയും ലക്ഷ്യവും കോടതിക്ക് തിരിച്ചറിയാനാവുന്നില്ല. പാർലമെന്റിൽ നിയമ വിദഗ്ധരുടെ അസാന്നിധ്യമാണ് ഒരു കാരണം. നിയമവിദഗ്ദർ കോടതി വ്യവഹാരങ്ങളിലും വീടുകളിലുമായി ഒതുങ്ങുന്നു.മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്രുവുമടക്കം അഭിഭാഷകരായിരുന്നു. അവരെല്ലാം കുടുംബവും ഉദ്യോഗവുമെല്ലാം സ്വാതന്ത്ര്യത്തിനായി ത്വജിച്ചവരാണ്. അഭിഭാഷകർ നിയമ നടപടികളിൽ മാത്രമായി ചുരുങ്ങരുത്. നിങ്ങളുടെ അറിവും ജ്ഞാനവും രാജ്യത്തിന്റെ പുരോഗതിക്കായിക്കൂടി ഉപയോഗിക്കുക- അദ്ദേഹം പറഞ്ഞു.
ഫിലിം സെർട്ടിഫിക്കറ്റ് അപ്പലേറ്റ് ട്രൈബ്യൂണൽ അടക്കം ഒൻപതോളം ട്രിബ്യൂണലുകളുടെ പ്രവർത്തനം റദ്ദാക്കുന്ന ട്രൈബ്യൂണൽ ഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം . ട്രൈബ്യൂണൽ അംഗങ്ങളുടെ കാലാവധി സംബന്ധിച്ച് സുപ്രീംകോടതിറദ്ദാക്കിയ കാര്യങ്ങളും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമനിർമ്മാണ സഭ ജുഡീഷ്യറിയുടെ അധികാരങ്ങളിൽ കൈകടത്തുന്നുവെന്ന് പ്രതിപക്ഷം വിമർശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |