# പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
കോഴിക്കോട്: ഓണം വിപണി കൊട്ടിക്കയറുമ്പോൾ മായം കണ്ടെത്താൻ പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വകുപ്പും. ജില്ലയിൽ മൂന്ന് സ്‌ക്വാഡുകളായി ഈ മാസം 22 വരെ പരിശോധന തുടരും. കായ വറുത്തത്, പലവ്യഞ്ജനങ്ങൾ, വെളിച്ചെണ്ണ, പായസക്കൂട്ട്, വെല്ലം, നെയ്യ്, പച്ചക്കറികൾ, ചായപ്പൊടി, പരിപ്പുവർഗങ്ങൾ, പഴങ്ങൾ തുടങ്ങി ഓണവിപണി ലക്ഷ്യമിട്ട് എത്തിക്കുന്ന ഉത്പന്നങ്ങളുടെ സാംപിളുകളാണ് പരിശോധനയ്ക്കായി ശേഖരിക്കുന്നത്. കടകളിലും ഹോട്ടലുകളിലുമടക്കം എഴുപതോളം പരിശോധനകൾ പൂർത്തിയാക്കി.
ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കുന്ന യൂണിറ്റുകൾ, കടകൾ, ഹോട്ടലുകൾ, മാർക്കറ്റുകൾ, തട്ടുകടകൾ എന്നിവിടങ്ങളിലായാണ് പരിശോധന. കൂടാതെ പരാതി ഉയർന്ന കടകളിൽ മിന്നൽ പരിശോധനയുമുണ്ട്. മത്സ്യത്തിൽ ഫോർമലിൻ, അമോണിയ എന്നിവ കലർത്തി വിൽപ്പനയ്ക്കെത്താൻ സാധ്യതയുളളതിനാൽ മത്സ്യ മാർക്കറ്റുകളിലും പരിശോധന ശക്തമാക്കും.
വിവിധ ഇടങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ലാബിൽ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. റിപ്പോർട്ടുകൾ ലഭിച്ചാൽ കടുത്ത നടപടിയുണ്ടാകും. നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാനാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ തീരുമാനം.
ഉപഭോക്താക്കൾക്ക് ഭക്ഷണത്തിൽ സംശയമുണ്ടെങ്കിൽ 18004251125 എന്ന നമ്പറിൽ അറിയിക്കാം. ലോക്ക്ഡൗൺ കാലത്ത് 105 പരിശോധനകൾ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയിരുന്നു. ഇതിൽ പതിനാല് സ്ഥാപനങ്ങൾക്ക് പിഴയിട്ടു. 50 കിലോഗ്രാം പഴകിയ മത്സ്യവും പിടിച്ചെടുത്തു.
''ഓണത്തോടനുബന്ധിച്ച് ഹോട്ടലുകളും ബേക്കറികളും മറ്റും കേന്ദ്രീകരിച്ച് പരിശോധന നടക്കുകയാണ്. ഭക്ഷ്യ സുരക്ഷാ ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കില്ല. വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കും. എം.ടി ബേബിച്ചൻ, ഫുഡ് സേഫ്റ്റി അസി.കമ്മിഷണർ, കോഴിക്കോട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |