കോട്ടയം: വാഹനാപകടത്തിന്റെ പേരിൽ റിട്ട.പ്രൊഫസറിൽ നിന്ന് 4.20 ലക്ഷം രൂപ തട്ടിയെടുക്കുകയും, ഭീഷണിപ്പെടുത്തി ഇദ്ദേഹത്തിന്റെ വീട്ടിൽ ഒളിവിൽ താമസിക്കുകയും ചെയ്ത ക്വട്ടേഷൻ സംഘാംഗങ്ങളായ നാലു പ്രതികളെ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു.
കടപ്പൂർ തോട്ടത്തിൽ വീട്ടിൽ ടി.അഖിൽ (25), അയ്മനം കോട്ടമല വീട്ടിൽ റോജൻ മാത്യു (34) ചങ്ങനാശേരി പായിപ്പാട് കൊച്ചുപള്ളിഭാഗത്ത് പള്ളിക്കൽച്ചിറയിൽ കൊച്ചുപറമ്പിൽ വീട്ടിൽ പ്രമോദ് പ്രസന്നൻ (23), കണ്ണൂർ തിരുമേനി മരുതുംപടി കുന്നിൽ വീട്ടിൽ മുഹമ്മദ് ഫൈസൽ (22) എന്നിവരെയാണ് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ രാജേഷ് കുമാർ, എസ്.ഐ ടി.എസ് റെനീഷ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. ജൂലായ് ആദ്യമായിരുന്നു കേസിനാസ്പദമായ സംഭവം.
ഒരു ക്വട്ടേഷനുശേഷം മദ്യം വാങ്ങാനായി പോകുകയായിരുന്ന ഗുണ്ടാ സംഘത്തിലെ രണ്ടു പേരുടെ വാഹനം കുടമാളൂർ ഭാഗത്തു വച്ച് മാന്നാനം കെ.ഇ കോളേജിലെ റിട്ട.പ്രൊഫസറുടെ വാഹനത്തിൽ ഇടിച്ചു. അപകടവിവരമറിഞ്ഞ് റോജന്റെ നേതൃത്വത്തിലുള്ള സംഘം മറ്റൊരു കാറിൽ സ്ഥലത്തെത്തി.
തുടർന്ന് പ്രൊഫസറെയും ഭാര്യയെയും കാറിൽ കയറ്റി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു കൊണ്ടുപോയി.
ക്വട്ടേഷനു ശേഷം മടങ്ങുകയായിരുന്ന സംഘം പൊലീസ് പിടിക്കാതിരിക്കാനായി അന്ന് പ്രൊഫസറുടെ വീട്ടിലെ രണ്ടാം നിലയിലാണ് രാത്രി ഒളിച്ചിരുന്നത്.
പിറ്റേന്ന് രാവിലെ അപകടത്തിന്റെ നഷ്ടപരിഹാരമെന്ന പേരിൽ ഭീഷണിപ്പെടുത്തി നാലു ലക്ഷം രൂപ അഖിലിന്റെ അക്കൗണ്ടിൽ വാങ്ങിയെടുത്തു.ഇതുകഴിഞ്ഞ് വീണ്ടും ഭീഷണിപ്പെടുത്തി 20000 രൂപ കൂടി വാങ്ങി. വീണ്ടും ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി തുടർന്നതോടെയാണ് പ്രൊഫസർ ജില്ലാ പൊലീസ് മേധാവി ഡി.ശില്പയ്ക്ക് പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |