പ്രതീക്ഷയോടെ ഓണവിപണി
കൊല്ലം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കരുതലോടെ ഒാണം ആഘോഷിക്കാൻ കേരളീയർ ഒരുങ്ങിക്കഴിഞ്ഞു. ഉത്രാടനാളിൽ ഉച്ചതിരിയുമ്പോൾ മാത്രമാണ് മലയാളിക്ക് ഓണം തുടങ്ങുന്നത്. തിരുവോണത്തലേന്ന് വിപണിയിൽ തിരക്കും ആരവവും ഉണ്ടാകാറാണ് പതിവ്.
തിരുവോണത്തിനുള്ള ചിട്ടവട്ടങ്ങളൊരുക്കാൻ ഉത്രാടനാളിൽ ജനങ്ങൾ നഗരത്തിലിറങ്ങുന്ന പതിവ് ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ. ഇത്തവണ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുവേണം വ്യാപാര കേന്ദ്രങ്ങളിലെത്താൻ.
ഓണവിപണി ലക്ഷ്യമിട്ട് തമിഴ്‌നാട്ടിൽ നിന്ന് പച്ചക്കറി, പലവ്യഞ്ജനങ്ങൾ, പൂക്കൾ തുടങ്ങിയവ വിപണിയിലെത്തിയിട്ടുണ്ട്. വിലക്കുറവുള്ളതിനാൽ സർക്കാരിന്റെ ഓണച്ചന്തകളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുതലാണ്. ഗൃഹോപകരണ വിപണിയിലും മൊബൈൽ ഫോൺ മേഖലയിലും വില്പനയ്ക്ക് തിളക്കമേറിയിട്ടുണ്ട്. പുത്തൻ ഫീച്ചറുകളുമായെത്തുന്ന മൊബൈൽ ഫോണുകളോടുള്ള യുവതീ - യുവാക്കളുടെ കമ്പം ഓണവിപണിയിൽ പ്രതിഫലിക്കുന്നുണ്ട്. നേരത്തേയുള്ള ഓണക്കച്ചവടവുമായി താരതമ്യം ചെയ്യുമ്പോൾ വാഹനവിപണി അത്ര ഉഷാറല്ലെങ്കിലും ചെറുതല്ലാത്ത വില്പന നടന്നിട്ടുണ്ട്. ഇരുചക്രവാഹന വിപണിയാണ് അല്പമെങ്കിലും ഉണർന്നിട്ടുള്ളത്.
സർക്കാരിന്റെ ഓണച്ചന്തകളിലും പച്ചക്കറി, പൂ വിപണിയിലും നല്ല തിരക്കുണ്ട്. വസ്ത്ര വ്യപാര സ്ഥാപനങ്ങളിലും ആളുകൾ എത്തിത്തുടങ്ങി.
വ്യാപാര സ്ഥാപനങ്ങളിൽ ശ്രദ്ധിക്കണം
1. കൂട്ടം കൂടിയുള്ള സാധനം വാങ്ങലുകൾ ഒഴിവാക്കണം
2. കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണം
3. ഒരേസമയം ഉൾക്കൊള്ളാൻ കഴിയുന്നവരുടെ എണ്ണം പ്രദർശിപ്പിക്കണം
4. ആവശ്യമെങ്കിൽ ക്യൂ, ടോക്കൺ സംവിധാനങ്ങൾ ഏർപ്പെടുത്തണം
5. ജനങ്ങൾക്ക് അസൗകര്യമുണ്ടാകാതെ നിയന്ത്രണം ശക്തമാക്കണം
പൊലീസ് നിരീക്ഷണം ശക്തം
രാത്രികാലത്ത് ഉൾപ്പെടെ പൊതുനിരത്തുകളിൽ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തും. വ്യാപാര സ്ഥാപനങ്ങളിലും കൂട്ടംകൂടലുണ്ടാകാൻ സാദ്ധ്യതയുള്ള മറ്റ് സ്ഥലങ്ങളിലും പ്രത്യേക പരിശോധനകൾ നടത്തും. പ്രധാന കവലകളിലും ഇടറോഡുകളിലും പിങ്ക് പൊലീസ്, സി.ആർ.വി പട്രോളിംഗ് ശക്തമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |