ന്യൂഡൽഹി: പ്രമുഖ മരുന്ന് കമ്പനിയായ സൈഡസ് കാഡിലയുടെ മൂന്ന് ഡോസുള്ള സൈക്കോവ് ഡി കൊവിഡ് വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി നൽകാൻ ഡ്രഗ്സ് കൺട്രോളറുടെ കീഴിലുള്ള വിദഗ്ദ്ധ സമിതി ശുപാർശ നൽകി. സൈക്കോവ് ഡിയുടെ രണ്ടാം ഡോസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ കൈമാറാൻ സൈഡസ് കാഡിലയോട് വിദഗ്ദ്ധ സമിതി നിർദ്ദേശിച്ചു.
28,000 പേരിൽ നടത്തിയ അവസാനഘട്ട പരീക്ഷണത്തിൽ 66.6 ശതമാനം ഫലപ്രാപ്തിയാണ് സൈക്കോവ് ഡി കാണിച്ചത്. ഡ്രഗ്സ് കൺട്രോളറുടെ അംഗീകാരം ലഭിച്ചാൽ രാജ്യത്ത് വാക്സിൻ വിതരണത്തിന് അനുമതി ലഭിക്കുന്ന ആറാമത്തെ വാക്സിനാവുമിത്. നിലവിൽ കൊവാക്സിൻ, കൊവിഷീൽഡ്, മോഡേണ, സ്‌പുട്നിക് , ജോൺസൺ ആൻഡ് ജോൺസൺ എന്നീ വാക്സിനുകൾക്കാണ് അംഗീകാരമുള്ളത്.
കൗമാരക്കാരിൽ ഒറ്റഡോസ് വാക്സിൻ പരീക്ഷിക്കാൻ
അനുമതി തേടി ജോൺസൺ ആൻഡ് ജോൺസൻ
കൊവിഡ് ഒറ്റ ഡോസ് വാക്സിൻ 12 മുതൽ 17 വയസുള്ളവരിൽ പരീക്ഷിക്കാൻ അനുമതി തേടി ജോൺസൺ ആൻഡ് ജോൺസൺ. 18 വയസിന് മുകളിലുള്ളവരിൽ ഉപയോഗിക്കാൻ അനുമതി ലഭിച്ചതിന് പിന്നാലെയാണ് കുട്ടികളിലെ പരീക്ഷണത്തിന് അനുവാദം തേടിയത്. കൊവിഡ് ബാധിതരിൽ 85 ശതമാനം ഫലപ്രാപ്തി തെളിയിച്ച വാക്സിന് രാജ്യത്ത് നേരത്തെ അനുമതി ലഭിച്ചതാണ്. ആഗസ്റ്റിലാണ് ജോൺസൺ ആൻഡ് ജോൺസൺ സിംഗിൾ ഡോസ് കൊവിഡ് വാക്സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗ അനുമതി നൽകിയത്. .
36,571 പേർക്ക് കൂടി കൊവിഡ്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 36,571 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 540 പേർ മരിച്ചു. സജീവ കേസുകൾ 3,63,605 ആയി.150 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. രോഗമുക്തി നിരക്ക് 97.54 ശതമാനമായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |