ന്യൂഡൽഹി: ഇന്ത്യയുടെ ഐക്യത്തിന് അടിവരയിടുന്നതിൽ വിശ്വാസത്തിന്റെ പങ്ക് ഏറെയാണെന്ന് സോമനാഥ് ക്ഷേത്രത്തിലെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സങ്കീർണമായ പ്രശ്‌നങ്ങളിൽ സൗഹാർദ്ദപരമായ പരിഹാരങ്ങളുണ്ടായെന്നും അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെ സൂചിപ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു.
രാമായണ സർക്യൂട്ടും, ബുദ്ധ സർക്യൂട്ടും ആത്മീയ ടൂറിസത്തിന്റെ ദേശീയ- അന്തർദേശീയ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുകയാണ്. അവഗണിക്കപ്പെട്ട 15 പ്രദേശങ്ങളിൽ വിനോദ സഞ്ചാരത്തിനുള്ള അവസരങ്ങൾ ലക്ഷ്യമിട്ട് ,സ്വദേശ് ദർശൻ പദ്ധതിക്ക് കീഴിൽ ടൂറിസ്റ്റ് സർക്യൂട്ടുകൾ വികസിപ്പിക്കുന്നു. പ്രസാദ് പദ്ധതി പ്രകാരം15 തീർത്ഥാടന കേന്ദ്രങ്ങൾ വികസിപ്പിച്ചു.
സോമനാഥ ക്ഷേത്രത്തിൽ തീർത്ഥാടകരുടെ സുരക്ഷയ്ക്കായി പുനഃനിർമ്മിച്ച പഴയ ക്ഷേത്ര സമുച്ചയം, പ്രസാദ് പദ്ധതിയുടെ കീഴിൽ 47 കോടി രൂപ ചെലവിൽ വികസിപ്പിച്ച ഉല്ലാസ നടപ്പാത, പഴയ സോമനാഥ ക്ഷേത്രത്തിന്റെ പൊളിച്ചു മാറ്റിയ ഭാഗങ്ങളും നാഗർ ശൈലി ക്ഷേത്ര ശില്പങ്ങളും പ്രദർശിപ്പിക്കുന്ന സോമനാഥ് പ്രദർശന നഗരി, 3.5 കോടി രൂപ ചെലവിട്ട് പുതുക്കിപ്പണിത അഹല്യാഭായ് ക്ഷേത്രം എന്നിവയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു. 30 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ശ്രീ പാർവതി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനവും നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |