കോഴഞ്ചേരി : മഹാമാരിയുടെ കാലത്ത് ജനത്തിരക്കൊഴിഞ്ഞ അന്തരീക്ഷത്തിൽ കാട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് ആചാരങ്ങൾ പാലിച്ച് തിരുവോണത്തോണി ഉത്രാട നാളിൽ വൈകിട്ട് പുറപ്പെട്ടു.
ഭക്തരെക്കൊണ്ട് നിറയുന്ന കാട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ഇത്തവണ ഭക്തർക്ക് പ്രവേശനത്തിന് നിയന്ത്രണമുണ്ടായിരുന്നു. അഞ്ച് മണിയോടെ ഗരുഡവാഹനത്തിലേക്ക് ഭഗവാന്റെ തിടമ്പ് എഴുന്നെള്ളിച്ച ശേഷം ഓണവിഭവങ്ങൾ കാഴ്ചയായി സമർപ്പിച്ചു. തുടർന്ന് നാദസ്വരത്തിന്റെയും തകിലിന്റെയും മേളത്തിൽ ഭക്തിമുഖരിതമായ അന്തരീക്ഷത്തിൽ തിരുവോണത്തോണിയിൽ കൊണ്ടു പോകുന്നതിനുള്ള ദീപനാളം കാട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് പകർന്ന് നൽകി. മങ്ങാട്ടില്ലത്ത് എം.ആർ.രവീന്ദ്രബാബു ഭട്ടതിരിയുടെ നായകത്വത്തിൽ അവകാശികളായ 18 നായർ കുടുംബങ്ങളുടെ പ്രതിനിധികൾ ദീപവും വിഭവങ്ങളുമായി തോണിയിൽ പ്രവേശിച്ചു. ആവണപ്പലകയിട്ട് തിരുവോണത്തോണിയിലെ മണ്ഡപത്തിൽ മങ്ങാട്ട് ഭട്ടതിരി ഇരുന്ന ശേഷം അവകാശ കുടുംബ പ്രതിനിധികളും തോണിയിൽ കയറി. ഹരിയോ ഹര... മുഴങ്ങിയ അന്തരീക്ഷത്തിൽ തിരുവോണത്തോണി മൂന്ന് വളളപ്പാട് കിഴക്കോട്ട് തുഴഞ്ഞ് നീങ്ങിയ ശേഷം ഇടത്തോട്ട് തിരിച്ച് വലത്ത് തിരിഞ്ഞ് പടിഞ്ഞാറ് ആറന്മുള ലക്ഷ്യമാക്കി തുഴഞ്ഞ് നീങ്ങി. പമ്പാനദിയിൽ ജലനിരപ്പ് കുറവായതിനാൽ അകമ്പടി സേവിക്കാനുള്ള കോഴഞ്ചേരി, മാരാമൺ, കീഴ്‌വന്മഴി പള്ളിയോടങ്ങൾ കോഴഞ്ചേരി പാലത്തിന് സമീപത്തുനിന്ന് തിരുവോണത്തോണിക്കൊപ്പം ചേർന്നു. കാട്ടൂരിൽ നിന്ന് തിരിച്ച തോണി അയിരൂർ മഠത്തിലെ വിശ്രമത്തിന് ശേഷം രാത്രിയോടെ വെച്ചൂർ മനയിലെത്തി. പാർത്ഥസാരഥി ക്ഷേത്രത്തിലെത്തുന്നതിന് മുമ്പ് നിക്ഷേപമാലിയിലും പരപ്പുഴക്കടവിലും തോണി കുറച്ചു സമയം നിറുത്തി. തിരുവോണനാളായ ഇന്ന് പുലർച്ചെ ആറൻമുള ക്ഷേത്രക്കടവിലെത്തുന്ന തോണിയെ ദേവസ്വം ബോർഡ് അധികൃതരും ഉപദേശക സമിതി,പളളിയോട സേവാസംഘം ഭാരവാഹികളും ചേർന്ന് സ്വീകരിക്കും. മങ്ങാട്ട് ഭട്ടതിരി ക്ഷേത്രത്തിൽ പ്രവേശിച്ച് കെടാവിളക്കിലേക്കുളള ദീപം മേൽശാന്തിക്ക് കൈമാറിയശേഷം പുറത്തിറങ്ങും. തുടർന്ന് തിരുവോണസദ്യക്കുളള ഒരുക്കങ്ങൾ ആരംഭിക്കും. ഭഗവാനൊപ്പം തിരുവോണസദ്യ കഴിക്കുന്ന ഭട്ടതിരി വൈകിട്ട് ദീപാരാധന തൊഴുതുശേഷം ദേവസ്വം ബോർഡ് നൽകുന്ന പണക്കിഴി സ്വീകരിച്ച് ഇത് ഭഗവാന് സമർപ്പിച്ച് അടുത്ത വർഷവും പാർത്ഥസാരഥിയെ വണങ്ങാൻ അവസരം ഒരുക്കണമേയെന്ന് പ്രാർത്ഥിച്ച് തിരികെ കുമാരനല്ലൂരിന് മടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |