കാസർകോട്: നൽകിയ പണം വീണ്ടെടുക്കാനും നീതിക്കുമായി റിയൽ എസ്റ്റേറ്റുകാരന്റെ വീടിനു മുന്നിൽ വീട്ടമ്മയുടെ നിൽപ്പുസമരം. കാസർകോട് നായന്മാർമൂലയിലെ ബീഫാത്തിമയാണ് തന്റെ പക്കൽ നിന്ന് 20 ലക്ഷം രൂപ വാങ്ങി പണവും വീടും തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന ആരോപണവുമായി ചൂരിയിലെ സത്താറിന്റെ വീടിന് പുറത്ത് നിൽപ്പുസമരം നടത്തിയത്.
പരിഹാരമായില്ലെങ്കിൽ നിൽപ്പുസമരം വീടിനകത്തുള്ള കഞ്ഞിവെപ്പിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ബീഫാത്തിമ. ആരോഗ്യ പ്രശ്നങ്ങളുടെ നടുവിലും വെയിലും മഴയും കൊണ്ടാണ് നീതിക്കായുള്ള വീട്ടമ്മയുടെ പോരാട്ടം. ബീഫാത്തിമയ്ക്ക് പിന്തുണയുമായി ജനകീയ ആക്ഷൻ കമ്മിറ്റിയും രംഗത്തുണ്ട്. നായന്മാർമൂല ബാഫഖിനഗറിലെ വീട് ബ്രോക്കർ മൊയ്തുവും ചൂരിയിലെ സത്താറും ചേർന്നാണ് വീട് കാണിച്ച് 28 ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചത്. മകളുടെ വിവാഹ ആവശ്യത്തിന് പണം പെട്ടെന്ന് വേണമെന്ന് പറഞ്ഞ് സത്താർ ബീഫാത്തിമയോട് ഇരുപത് ലക്ഷം മുൻകൂർ വാങ്ങുകയായിരുന്നത്രെ. ബീഫാത്തിമയും ഗർഭിണിയായ മകളും കുഞ്ഞുമാണ് വീട്ടിൽ താമസിച്ചത്. ഒരു വർഷം മുമ്പാണ് ബ്രോക്കറെ മുന്നിൽ നിർത്തി സത്താർ നായന്മാർമൂലയിലെ ഒരു വീടും പറമ്പും വീട്ടമ്മയ്ക്ക് കാണിച്ചുകൊടുത്തത്. മറ്റൊരാളുടെ പേരിലുള്ള വീട് തന്റെ വീടാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സത്താർ കച്ചവടം നടത്തിയതെന്ന് ബീഫാത്തിമ പറയുന്നു. ലോക്ക് ഡൗൺ സമയമായതിനാൽ മുദ്രപത്രം കിട്ടാനില്ലെന്ന് പറഞ്ഞ് എഗ്രിമെന്റ് പോലും ഉണ്ടാക്കാതെയാണ് പണം വാങ്ങിയത്.
എന്നാൽ സത്താറിന്റെ പാർട്ണർ നൗഷാദിന്റെയും ഭാര്യയുടെയും പേരിലാണ് ആധാരമെന്നും വീട്ടിൽ നിന്ന് ഇറങ്ങണമെന്നുമാണ് ആവശ്യപ്പെടുന്നത്. പലതവണ റിയൽ എസ്റ്റേറ്റ് മാഫിയ സംഘത്തിൽ നിന്ന് തനിക്ക് ഭീഷണി നേരിടേണ്ടിവന്നതായി ബീഫാത്തിമ പറയുന്നു. കാസർകോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ.ആലിക്കുട്ടി മുസ്ല്യാരടക്കമുള്ളവർ ഇടപെട്ടിട്ടും വീടോ,പണമോ നൽകാൻ റിയൽ എസ്റ്റേറ്റ് സംഘാംഗങ്ങൾ തയാറായില്ലെന്നാണ് ബീഫാത്തിമയുടെ പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |