പ്രൗഢി കുറയ്ക്കാതെ നഗരസഭയുടെ ഓണസമ്മാനം
കൊല്ലം: ജില്ലയുടെ തലയെടുപ്പിനും നഗരത്തിന്റെ പ്രൗഢിക്കും ഒട്ടും കുറവുവരുത്താതെ ചിന്നക്കടയിലെ മണിമേടയുടെ സൂചികൾ വീണ്ടും ചലിച്ചുതുടങ്ങി. രണ്ടുവർഷം മുമ്പ് പ്രവർത്തനം നിലച്ച് തെറ്റായ സമയം സൂചിപ്പിച്ചിരുന്ന മണിമേട ഇനി നഗരത്തിലെത്തുന്നവർക്ക് സമയസൂചികയാകും. തിരുവോണദിനത്തിൽ വീണ്ടും പ്രവർത്തിച്ച് തുടങ്ങി മണിമേടയിലെ ഘടികാരം അക്ഷാരാർത്ഥത്തിൽ നഗരസഭയുടെ ഓണസമ്മാനമായി മാറുകയായിരുന്നു. നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ ചെലവഴിച്ചാണ് ഘടികാരത്തിന്റെയും മണിമേടയുടെയും അറ്റകുറ്റപ്പണികൾ നടത്തിയത്.
സംസ്ഥാന സർക്കാർ ഔദ്യോഗിക കുറിപ്പുകളിലും പ്രസിദ്ധീകരണങ്ങളിലും ജില്ലയെ സൂചിപ്പിക്കാൻ ക്ളോക്ക് ടവറിന്റെ ചിത്രം ഉപയോഗിക്കുമ്പോഴും പരിപാലനത്തിൽ ആ പരിഗണന ലഭിക്കുന്നില്ലെന്ന് കൊല്ലത്തുകാർക്ക് പരാതിയുണ്ടായിരുന്നു. ക്ളോക്ക് ടവർ സ്ഥിതിചെയ്യുന്നത് മേയർ പ്രസന്ന ഏണസ്റ്റിന്റെ ഡിവിഷനിലായിട്ടും അർഹമായ പ്രാതിനിധ്യം ലഭിക്കാഞ്ഞത് പ്രതിഷേധത്തിനും ഇടയാക്കി. ഇടയ്ക്കിടെ നഗരസഭയുടെ മേൽനോട്ടത്തിൽ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നെങ്കിലും സമയം കൃത്യമാക്കാനോ പ്രവർത്തിപ്പിക്കാനോ അധികൃതർ തയ്യാറായിരുന്നില്ല.
ചൂണ്ടുവിരലായി കേരളകൗമുദി
'മണിമേട മയക്കത്തിൽ' എന്ന തലക്കെട്ടിൽ ജനുവരി 21നും 'സമയദോഷം മാറാതെ ക്ളോക്ക് ടവർ' എന്ന ശീർഷകത്തിൽ ജൂൺ 30നും കേരളകൗമുദി വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. ജില്ലയുടെ മുഖമുദ്റയും സാംസ്കാരിക ചിഹ്നവുമായ ക്ളോക്ക് ടവറിന്റെ പരിപാലനം കൃത്യമാക്കണമെന്ന് വാർത്തകളിലൂടെ ചൂണ്ടിക്കാട്ടി. ജനുവരിയിൽ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്ന് ക്ളോക്ക് ടവർ നവീകരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് നഗരസഭ അന്നുതന്നെ അറിയിച്ചിരുന്നു. നടപടി ഉണ്ടാകാതിരുന്നതിനെ തുടർന്ന് ജൂൺ 30ന് വാർത്ത പ്രസിദ്ധീകരിച്ചതോടെ തൊട്ടടുത്ത ദിവസം കൗൺസിലിൽ ചർച്ചയാവുകയും അടിയന്തര പ്രാധാന്യത്തോടെ ക്ളോക്ക് ടവർ നവീകരണം നടത്താൻ തീരുമാനമെടുക്കുകയുമായിരുന്നു.
ചിന്നക്കട ക്ളോക്ക് ടവർ
1. മുനിസിപ്പൽ ചെയർമാൻ (1932 - 1948) ഉണിച്ചക്കംവീട് കെ.ജി. പരമേശ്വരൻപിള്ളയോടുള്ള ആദരസൂചകം
2. ഗോപുര നിർമ്മാണം ആരംഭിച്ചത്: 1941ൽ
3. ക്ളോക്ക് ടവർ പൂർത്തീകരിച്ചത്: 1944ൽ
4. ക്ലോക്ക് ടവറിന്റെ വശങ്ങളിലുപയോഗിച്ച നാല് വലിയ ശിലകൾ കൊൽക്കത്തയിൽ നിന്നാണ് എത്തിച്ചത്.
5. കുമ്മായം, ഇഷ്ടിക എന്നിവ ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്
6. തിരുവിതാംകൂറിലെ ആദ്യകാല ക്ളോക്ക് ടവറുകളിൽ ഒന്ന്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |