വാക്സിനേഷനും പരിശോധനകളും വർദ്ധിപ്പിക്കും
കൊല്ലം: സംസ്ഥാനത്ത് വരുന്ന നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി നിർദ്ദേശിച്ചതിനു പിന്നാലെ, ജില്ലയിൽ വാക്സിനേഷനും പരിശോധനകളും വർദ്ധിപ്പിക്കാനും നിയന്ത്രണങ്ങൾ കടുപ്പിക്കാനും കളക്ടറുടെ നിർദ്ദേശം. കളക്ടർ ബി. അബ്‌ദുൽ നാസറിന്റെ നേതൃത്വത്തിൽ സബ് കളക്ടർ ചേതൻ കുമാർ മീണ, അസി. കളക്ടർ ഡോ. അരുൺ എസ്.നായർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. ശ്രീലത എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
വീടുകളിൽ സൗകര്യമില്ലാത്ത കൊവിഡ് രോഗികളെ ഗൃഹവാസ പരിചരണ കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന പ്രവർത്തനങ്ങൾ അടിയന്തര പ്രധാന്യത്തോടെ ഏകോപിപ്പിക്കും. ഇന്ന് രാവിലെ തിരുവനന്തപുരത്ത് ആരോഗ്യവകുപ്പിന്റെ അടിയന്തര അവലോകന യോഗം നടക്കുന്നുണ്ട്. ഇതിലെ തീരുമാനങ്ങൾ കൂടി പരിഗണിച്ചായിരിക്കും നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്.
# മൂന്നാംതരംഗം ഭീഷണി
മൂന്നാംതരംഗം മുന്നിൽ കണ്ട് ആരോഗ്യവകുപ്പ് മുന്നൊരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ആശുപത്രികളിൽ ഓക്‌സിജൻ കിടക്കകളും ഐ.സി.യുവും വെന്റിലേറ്ററുകളും കൂട്ടാനുള്ള നടപടികൾ സ്വീകരിച്ചു. ജീവനും ജീവിതോപാധിയും ഒരുപോലെ സംരക്ഷിക്കാണമെന്ന സർക്കാർ നിർദേശം ഉള്ളതിനാലാണ് കടകൾക്കും കച്ചവട സ്ഥാപനങ്ങൾക്കും നിയന്ത്രണങ്ങൾ കുറച്ചതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. എന്നാൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുംവിധം ആൾത്തിരക്കുണ്ടായി. അതീവ വ്യാപനശേഷിയുള്ള ഡെൽറ്റ വൈറസിന്റെ ഭീഷണിക്കു പിന്നാലെ മൂന്നാം തരംഗവും ഭയക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ നിയന്ത്രണം അനിവാര്യമാണെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും.
# കരുതലുണ്ടാവണം
കുട്ടികൾക്ക് രോഗം ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം
വീട്ടിൽ ഒരാൾക്ക് രോഗം വന്നാൽ മറ്റുള്ളവരിലേക്ക് വ്യാപിക്കും
ക്വാറന്റൈൻ വ്യവസ്ഥകൾ നിർബന്ധമായും പാലിക്കണം
വയോജനങ്ങളിലും രോഗമുള്ളവരിലും കൊവിഡ് മൂർച്ഛിക്കാൻ സാദ്ധ്യത
അടച്ചിട്ട സ്ഥലങ്ങൾ കോവിഡ് വ്യാപനത്തിന് കാരണമാകും
സ്ഥാപനങ്ങളും ഓഫീസുകളും ജാഗ്രത പാലിക്കണം
ചുമ, തൊണ്ടവേദന, പനി, ജലദോഷം, ശരീര വേദന, തലവേദന എന്നിവ ലക്ഷണങ്ങൾ
മൂക്കും വായും ശരിയായി മൂടത്തക്ക വിധം ഇരട്ട മാസ്‌കോ എൻ 95 മാസ്‌കോ ധരിക്കണം
വാക്‌സിൻ എടുത്തിട്ടുണ്ടെങ്കിലും ജാഗ്രത കൈവിടരുത്
വാക്‌സിൻ എടുത്തവരെയും ഡെൽറ്റ വകഭേദം ബാധിക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |