അടൂർ : ആർഭാടരഹിതമായി അഗതികളുടെ സാന്നിദ്ധ്യത്തിൽ ഒരു വിവാഹം. മിത്രപുരം കസ്തൂർബാ ഗാന്ധിഭവനായിരുന്നു വേദി. പൊതുപ്രവർത്തകനും മിത്രപുരം കസ്തൂർബ ഗാന്ധിഭവൻ ഉപദേശക സമിതി സെക്രട്ടറിയും റിട്ട.ഐ. ഒ. ബി ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജരുമായ കുടശനാട് മുരളിയുടെ മകൾ നീതുവിന്റെ വിവാഹമാണ് വേറിട്ട വേദിയിൽ നടന്നത്. മാരൂർ കിസാൻ ഭവനിൽ വിദ്യാധരന്റെയും വിലാസിനിയുടെയും മകൻ വി.വിനീഷായിരുന്നു വരൻ. എസ്.എൻ കോളേജിലെ കെമിസ്ട്രി വിഭാഗം മേധാവിയായി വിരമിച്ച കെ.സരോജനിയാണ് നീതുവിന്റെ മാതാവ്. മകളുടെ വിവാഹം കെങ്കേമമാക്കാൻ കഴിയുന്ന ഈ കുടുംബം വിവാഹ ആർഭാടം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ആർഭാടം ഒഴിവാക്കിയതുവഴിയുള്ള തുക പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജന് വിവാഹവേദിയിൽ വച്ച് കൈമാറി. ആദ്യമായാണ് മിത്രപുരം കസ്തൂർബാ ഗാന്ധിഭവനിൽ അന്തേവാസികളുടെ സാന്നിദ്ധ്യത്തിൽ വിവാഹ ചടങ്ങ് നടന്നത്. ശിവഗിരി മഠത്തിലെ സന്യാസിയും കുന്നുംപാറ ക്ഷേത്രത്തിലെ മഠാധിപതിയുമായ ബോധിതീർത്ഥ സ്വാമിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. ഗാന്ധിവഭൻ സെക്രട്ടറി പുനലൂർ സോമരാജനും പത്നി പ്രസന്ന സോമരാജനും വധൂവരൻന്മാർക്ക് ആശംസ അർപ്പിച്ചു. ഗാന്ധിഭവന്റെ ഉപഹാരവും സമർപ്പിച്ചു. കസ്തൂർബാ ഗാന്ധിഭവൻ ഉപദേശക സമിതി ചെയർമാൻ പഴകുളം ശിവദാസൻ, പറക്കോട് ബ്ളോക്ക് പഞ്ചായത്ത് മെമ്പർ എ.പി.സന്തോഷ് ,അടൂർ പ്രസ് ക്ളബ് പ്രസിഡന്റ് അടൂർ പ്രദീപ് കുമാർ, കസ്തൂർബ ഗാന്ധിഭവൻ ഭാരവാഹികളായ എം.ആർ.ജയപ്രസാദ്, ആർ.രാജേന്ദ്രൻ, അനിൽ തടാലിൽ, രാജൻ മുടിയൂർകോണം, മീരാസാഹിബ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |