മാൻകൊമ്പ് വനംവകുപ്പ് ഏറ്റെടുത്തു
കൊച്ചി: കാക്കനാട്ടെ ഫ്ളാറ്റിൽ നിന്ന് എം.ഡി.എം.എ പിടികൂടിയ കേസിൽ ഗുരതരവീഴ്‌ച സംഭവിച്ചെന്ന ആരോപണത്തിൽ എക്സൈസ് അന്വേഷണം തുടങ്ങി. എക്സൈസ് അഡിഷണൽ കമ്മിഷണർ (എൻഫോഴ്സ്‌മെന്റ്) അബ്‌ദുൾ റാഷിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
കേസിൽ എഫ്.ഐ.ആർ തയ്യാറാക്കിയതിലെ പരിചയക്കുറവും വീഴ്‌ചയുമാണ് പ്രധാനമായും പരിശോധിക്കുക. കസ്റ്റഡിയിലെടുത്ത രണ്ടുപേരെ വിട്ടയച്ചതിലും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നതിലും അന്വേഷണ സംഘത്തിന് പിഴവ് പറ്റിയിട്ടുണ്ടോയെന്നും പരിശോധിക്കും.
പിടിച്ചെടുത്ത മയക്കുമരുന്നിന്റെ അളവ് കുറച്ചുകാട്ടിയെന്നും പിടികൂടിയ ഒരു യുവതി ഉൾപ്പെടെ രണ്ടുപേരെ അറസ്റ്റിൽ നിന്ന് ഒഴിവാക്കിയെന്നുമാണ് ആരോപണം. ഫ്ളാറ്റിൽ നിന്ന് പിടിച്ചെടുത്ത മാൻകൊമ്പ് മഹസറിൽ രേഖപ്പെടുത്തി വനം വകുപ്പിന് കൈമാറാത്തതും വിവാദമായിരുന്നു.
അന്വേഷണ റിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറുമെന്ന് അബ്ദുൾ റാഷി പറഞ്ഞു. മയക്കുമരുന്ന് കേസിൽ അട്ടിമറി നടന്നിട്ടില്ലെന്നും നടപടി ക്രമങ്ങളിലെ കാലതാമസമാണ് ഉണ്ടായിട്ടുള്ളതെന്നുമാണ് എക്സൈസ് നിലപാട്.
പ്രതികളിൽ നിന്ന് എക്സൈസ് പിടിച്ചെടുത്ത 39 സെന്റീമീറ്റർ നീളമുള്ള മാൻകൊമ്പ് വനം വകുപ്പ് ഏറ്റുവാങ്ങി. കോടനാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജി. ധനിക് ലാലിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘമാണ് പരിശോധനയ്‌ക്കെത്തിയത്. മാൻകൊമ്പ് ഇന്ന് പെരുമ്പാവൂർ എഫ്.സി.ജെ.എം കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |