ന്യൂഡൽഹി: സംസ്ഥാനങ്ങളിൽ ഭരണകക്ഷിയോട് ചേർന്ന് നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ ഭരണം മാറുമ്പോൾ വേട്ടയാടപ്പെടുന്നത് മോശം പ്രവണതയാണെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ.
തനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതിരെ ഛത്തീസ്ഗഢ് മുൻ ഡി.ജി.പി ഗുർജീന്ദർപാൽ സിംഗ് നൽകിയ ഹർജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് പൊലീസുകാരുടെ രാഷ്ട്രീയ പക്ഷം ചേരലിനെയും തുടർന്നുള്ള വേട്ടയാടലിനെയും വിമർശിച്ചത്.
'രാജ്യത്തെ സ്ഥിതി വളരെ മോശമാണ്. ഒരു പ്രത്യേക രാഷ്ട്രീയ കക്ഷി അധികാരത്തിൽ എത്തുമ്പോൾ പൊലീസ് ഓഫീസർമാർ അവരുടെ പക്ഷം ചേർന്നു നിൽക്കുന്നു. ഭരിക്കുന്ന പാർട്ടിയുടെ പ്രീതി നേടാൻ എതിർകക്ഷിക്കാരെ നിയമം ദുരുപയോഗം ചെയ്ത് ഉപദ്രവിക്കുന്നു. അടുത്ത തവണ അധികാരം മാറി മറ്റൊരു രാഷ്ട്രീയ പാർട്ടി ഭരണത്തിലെത്തുമ്പോൾ ഈ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസുകളെടുക്കുന്നു. ഇത്തരം അലോസരപ്പെടുത്തുന്ന പ്രവണത അവസാനിപ്പിക്കേണ്ടതാണ്. പൊലീസുകാർ വിചാരിച്ചാൽ മാത്രമേ ഇത് അവസാനിപ്പിക്കാൻ പറ്റുകയുള്ളൂ. '- ചീഫ് ജസ്റ്റിസ് വാക്കാൽ നിരീക്ഷിച്ചു.
സിംഗിന്റെ പരാതിയിൽ ഛത്തീസ്ഗഢ് സർക്കാരിന് സുപ്രീംകോടതി നോട്ടീസയച്ചു. നാലാഴ്ചത്തേക്ക് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്നും ജസ്റ്റിസ് സൂര്യകാന്ത് ഉൾപ്പെട്ട ബെഞ്ച് നിർദ്ദേശിച്ചു.
1994 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ഗുർജീന്ദർ പാൽ സിംഗ്. താൻ ബി.ജെ.പി അനുഭാവിയാണെന്ന് കണ്ട് ഛത്തീസ്ഗഢിലെ കോൺഗ്രസ് സർക്കാർ പകപോക്കുന്നുവെന്നാണ് ഗുർജീന്ദറിന്റെ ആരോപണം. രാജ്യദ്രോഹക്കുറ്റം, അഴിമതി നിരോധന നിയമം ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് ആന്റി കറപ്ഷൻ ബ്യൂറോയും ഇക്കണോമിക്സ് ഒഫൻസ് വിംഗും ഗുർജീന്ദറിനെതിരെ കേസെടുത്തിരിക്കുന്നത്. ഛത്തീസ്ഗഢ് ഹൈക്കോടതി ഇദ്ദേഹത്തിന്റെ ഹർജി നേരത്തെ തള്ളിയിരുന്നു. മുതിർന്ന അഭിഭാഷകൻ ഫാലി എസ്. നരിമാനാണ് സിംഗിന് വേണ്ടി ഹാജരായത്. ഛത്തീസ്ഗഢ് സർക്കാരിനായി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്‌ത്തഗി ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |