റായ്‌പൂർ: പുരുഷൻ നിയമപരമായി വിവാഹം ചെയ്ത തന്റെ ഭാര്യയുമായി ബലപ്രയോഗത്തിലൂടെ ലൈംഗികബന്ധത്തിലേർപ്പെടുന്നതിനെ ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. ഭാര്യയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ ഭർത്താവിനെ വെറുതേവിട്ടുകൊണ്ടാണ് കോടതിയുടെ ഉത്തരവ്.
നിയമപരമായി വിവാഹിതരായ സ്ത്രീയും പുരുഷനും തമ്മിൽ ബലപ്രയോഗത്തിലൂടെയോ ഭാര്യയുടെ ആഗ്രഹത്തിന് എതിരായോ ലൈംഗികബന്ധത്തിലേർപ്പെട്ടാലും അത് ബലാത്സംഗമല്ലെന്നാണ് ഛത്തീസ്ഗഢ് ഹൈക്കോടതി വിധിച്ചത്.
'ഈ കേസിലെ പരാതിക്കാരി ആരോപണവിധേയന്റെ നിയമപരമായ ഭാര്യയാണെന്നും 18 വയസ് തികഞ്ഞതാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാൽ, നിർബന്ധിച്ചുള്ള ലൈംഗികബന്ധമോ ഏതെങ്കിലും തരത്തിലുള്ള ലൈംഗിക ചേഷ്ടയോ ബലാത്സംഗത്തിന്റെ പരിധിയിൽ വരുന്നതല്ല. ഭാര്യയുടെ താത്പര്യത്തിന് വിരുദ്ധമാണെങ്കിൽപ്പോലും അതിനെ ബലാത്സംഗമായി കാണാനാവില്ല.' ഹൈക്കോടതി ഉത്തരവിൽ പറയുന്നു. ഭർത്താവ് ചെയ്തത് നിയമവിരുദ്ധമായ കാര്യമായി കാണാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
കഴിഞ്ഞ വർഷം നവംബർ 22 നാണ് യുവതി വിവാഹിതയായത്. വിവാഹത്തിന് ശേഷം ഭർത്താവും കുടുംബവും അവളുടെ മേൽ പല തരത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അവളെ പരിഹസിക്കാനും അധിക്ഷേപിക്കാനും പണം ആവശ്യപ്പെടാനും തുടങ്ങി. അതിനിടെ ദമ്പതിമാർ ജനുവരി രണ്ടിന് മുംബയ്ക്ക് അടുത്തുള്ള മഹാബലേശ്വറിലേക്ക് പോയി. അവിടെവച്ച് യുവതിയെ ഭർത്താവ് ബലാത്സംഗം ചെയ്യുകയായിരുന്നു.
ഇതേത്തുടർന്ന് വലിയ ആരോഗ്യപ്രശ്നങ്ങളും അവർ നേരിട്ടു. ഇതിനുശേഷമാണ് യുവതി ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |