അകാലത്തിൽ മാഞ്ഞുപോയിരിക്കുന്നു നടി ചിത്ര. ഉൾക്കനമുള്ള എത്രയോ കഥാപാത്രങ്ങളിലൂടെ എന്നും പ്രേക്ഷകരുടെ ഹൃദയത്തിലുണ്ടായിരുന്നു ചിത്ര. രണ്ടുവർഷം മുമ്പുള്ള ഒരു ഫെബ്രുവരി മാസത്തിലായിരുന്നു നടി ചിത്രയുമായി സംസാരിച്ചത്. ഏറെക്കാലത്തിനുശേഷം വളരെ വിശദമായി ജീവിതത്തെക്കുറിച്ച് അവർ സംസാരിച്ചു. നല്ല കഥാപാത്രങ്ങൾ ലഭിക്കുകയാണെങ്കിൽ മലയാളത്തിൽ അഭിനയിക്കാൻ അവർ കൊതിച്ചിരുന്നു. ചിത്ര പറഞ്ഞ ജീവിതയാത്രയിലൂടെ.
അഭിനയം അവിചാരിതം
അമ്മയും അച്ഛനും മൂന്നു പെൺമക്കളുമടങ്ങിയ കുടുംബമാണ് നമ്മുടേത്. അച്ഛൻ സതേൺ റെയിൽവേയിൽ ഉദ്യോഗസ്ഥനായിരുന്നു. മദ്രാസിൽ റെയിൽവേ ക്വാട്ടേഴ്സിലാണ് താമസം. ഒരിക്കൽ അച്ഛനൊപ്പം ഒരു കല്യാണത്തിന്റെ റിസപ്ഷനിൽ പങ്കെടുക്കുമ്പോൾ അവിചാരിതമായാണ് സിനിമയിലേക്ക് വിളി വന്നത്. അന്ന് ഒൻപത് വയസേയുള്ളൂ. അതൊരു മലയാള പടമായിരുന്നു. 'വളർത്തുമൃഗങ്ങൾ" എന്നാണ് പേര്. ഹരിഹരൻ സാറിനെയോ എം.ടി സാറിനെയോ അന്ന് അച്ഛന് അറിയില്ല. ചെന്നൈയിൽ തന്നെയുള്ള ലൊക്കേഷനിൽ ഒറ്റ സീനിൽ തലകാണിച്ച് വീട്ടിലേക്ക് മടങ്ങുമ്പോൾ അച്ഛൻ എന്റെ ചെവിയിൽ മന്ത്രിച്ചു 'ചിത്രാ നിന്നെ ഞാനൊരു സിനിമാനടിയാക്കും." അങ്ങനെ പറഞ്ഞെങ്കിലും ജോലിത്തിരക്കുകാരണം അതിനുള്ള ശ്രമങ്ങളൊന്നും അച്ഛൻ നടത്തിയില്ല. ഞങ്ങളുടെ കുടുംബസുഹൃത്താണ് സുഹാസിനി. ഓർക്കാപ്പുറത്തൊരു ദിവസം സുഹാസിനി വിളിച്ചു. കമലഹാസൻ സാറിന്റെ 'രാജ പാർവൈ"യിൽ ഒരനിയത്തി വേഷമുണ്ട് ചെയ്യാമോ എന്ന് ചോദിച്ചു. അന്ന് പത്താം ക്ലാസിലാണ് പഠിക്കുന്നത്. വെക്കേഷനായതിനാൽ അച്ഛനൊപ്പം രാജ പാർവൈയിൽ അഭിനയിക്കാൻ ചെന്നു. ആ സിനിമയുടെ ലൊക്കേഷനിൽ വച്ച് അഭിനേത്രിയാവണമെന്ന് ഞാനും ആഗ്രഹിച്ചുതുടങ്ങി. നായികയായുള്ള ഓഫർ ആദ്യം ലഭിച്ചത് മലയാളത്തിൽ നിന്നായിരുന്നു. ശശികുമാർ സാറിന്റെ ആട്ടക്കലാശത്തിൽ മോഹൻലാലിന്റെ നായിക മേരി എന്ന മുക്കുവ പെൺകുട്ടിയായി. ആലപ്പുഴ കടപ്പുറത്തായിരുന്നു ഷൂട്ടിംഗ്. 'നാണമാവുന്നു മേനി നോവുന്നു" എന്ന ഗാനം പൊരിവെയിലത്ത് ചിത്രീകരിച്ചതൊക്കെ ഇപ്പോഴും മനസിൽ പച്ചപിടിച്ചു നിൽക്കുന്നു. ആട്ടക്കലാശം സൂപ്പർ ഹിറ്റായതോടെ തുടർച്ചയായി ചിത്രങ്ങൾ ലഭിക്കാൻ തുടങ്ങി.
അമരം വഴിത്തിരിവ്
അമരത്തിൽ അഭിനയിച്ചതാണ് കരിയറിലെ വഴിത്തിരിവ്. ഒട്ടേറെ മുൻനിര നായികമാരെ ചന്ദ്രിയായി വേഷമിടുന്നതിന് ഭരതൻ സാർ ആലോചിച്ചിരുന്നു. അപ്പോൾ എന്തെങ്കിലുമൊരു പോരായ്മ ലോഹിതദാസ് ചൂണ്ടിക്കാണിക്കും. ചിന്തിച്ച് ചിന്തിച്ച് തലപുകച്ചുകൊണ്ടിരിക്കുമ്പോൾ ബോധോദയം പോലെ ലോഹി ഭരതൻ സാറിനോട് പറയുകയായിരുന്നത്രേ ചിത്തു (ലോഹി അങ്ങനെയാണ് എന്നെ വിളിക്കുക) കറക്ടായിരിക്കും. എന്റെ മാലയോഗത്തിലും മുക്തിയിലും ആ കുട്ടി വളരെ നന്നായി അഭിനയിച്ചിട്ടുണ്ടല്ലോ. അങ്ങനെയാണ് ചന്ദ്രിയാവാനുള്ള ഭാഗ്യം വന്നു ചേരുന്നത്. മീൻകാരിയാണ് ചന്ദ്രി. ഞാൻ മീൻ ചട്ടി വച്ചിരിക്കുന്നതിന്റെ നാലടി അപ്പുറത്തേ നിൽക്കൂ. സഹികെട്ട് ഭരതൻ സാർ എന്നെ കടപ്പുറത്ത് ഒരു മീൻമാർക്കറ്റിൽ കൊണ്ടു നിർത്തി പറഞ്ഞു, മീൻ വെട്ടാനും കഴുകാനും കറിവയ്ക്കാനുമൊക്കെ പഠിച്ചു കഴിഞ്ഞിട്ട് ലൊക്കേഷനിലേക്ക് എഴുന്നള്ളിയാൽ മതി. രണ്ടുദിവസം അവിടെ പരിശീലനം കിട്ടിയപ്പോഴേക്കും അസൽ മീൻകാരിയായി ഞാൻ മാറിയിരുന്നു. അമരത്തിലെ ചന്ദ്രി പ്രേക്ഷകരുടെ ഇഷ്ടകഥാപാത്രമായി.
ഞാൻ തടവറയിലെ
രാജകുമാരി
ആട്ടക്കലാശത്തിന്റെ ഷൂട്ടിംഗ് നടന്ന ആലപ്പുഴ കടപ്പുറത്ത് തന്നെയായിരുന്നു ശശികുമാർ സാറിന്റെ രാജവാഴ്ചയുടെ ഷൂട്ടിംഗും. ആ സമയത്താണ് അമ്മ ഞങ്ങളെ വിട്ടു പോയത്. അമ്മയുടെ മരണത്തിന് ശേഷം അച്ഛന്റെ കാർക്കശ്യം ഒന്നുകൂടി വർദ്ധിച്ചു. ലൊക്കേഷനിൽ വച്ച് ആരുമായും സംസാരിച്ചുകൂട. ഷൂട്ടിംഗ് തീർന്നാൽ നേരെ മുറിയിലെത്തണം. ലൊക്കേഷനിൽ ഇതരനടികളുമായി ബന്ധമുണ്ടാകരുത്. അച്ഛന്റെ നിബന്ധനകൾ എന്നെ ശ്വാസം മുട്ടിച്ചു. ശരിക്കും തടവറയിലടച്ച രാജകുമാരിയുടെ അവസ്ഥ. അമ്മയില്ലാതെ വളരുന്ന മൂന്ന് പെൺകുട്ടികളെക്കുറിച്ചുള്ള ഉത്കണ്ഠയായിരിക്കും അച്ഛനെ അക്കാലം ഭരിച്ചിരുന്നത്. നടിയായതുതന്നെ അച്ഛന്റെയോ അമ്മയുടെയോ ബന്ധുക്കൾക്ക് പിടിച്ചിട്ടില്ല. പിന്നെ പേരുദോഷം കേൾപ്പിച്ചാലുള്ള കാര്യം പറയേണ്ടതില്ലല്ലോ. മാത്രവുമല്ല അത്യാവശ്യം പേരും പ്രശസ്തിയുമുള്ള എന്റെ ജീവിതത്തിൽ എന്തെങ്കിലും പാളിച്ചകൾ സംഭവിച്ചാൽ അത് വലിയ വാർത്തയാകും. അതോടെ ചേച്ചിയുടെയും അനിയത്തിയുടെയും ഭാവിജീവിതവും അവതാളത്തിലാകും. ഇതെല്ലാമായിരിക്കണം അദ്ദേഹം ചിന്തിച്ചിട്ടുണ്ടാവുക. ഒപ്പം അഭിനയിക്കുന്ന വരൊക്കെ ഷോപ്പിംഗിന് പോകുന്നതും ഒക്കെ കാണുമ്പോൾ എന്റെ സങ്കടം വർദ്ധിക്കും. സീമചേച്ചിക്ക് പക്ഷേ അച്ഛന്റെ മനസ് വായിക്കാൻ കഴിഞ്ഞിരുന്നു. 'സ്നേഹം കൊണ്ടാ മോളേ അച്ഛൻ നിന്നെ പൊതിഞ്ഞുവച്ചിരിക്കുന്നത് "എന്നും പറഞ്ഞ് ചേച്ചി ആശ്വസിപ്പിക്കും.
പ്രതിഫലം കണക്കുപറഞ്ഞു വാങ്ങുന്ന കാര്യത്തിൽ അച്ഛൻ തികഞ്ഞ പരാജയമായിരുന്നു. ജോലിയുള്ളതിനാൽ മകളെ വച്ച് കാശ് സമ്പാദിക്കുന്നതിനെക്കുറിച്ച് അദ്ദേഹം ആലോചിച്ചിരുന്നില്ല. നല്ല കഥാപാത്രങ്ങളിലൂടെ എന്റെ കലാപരമായ സിദ്ധി വർദ്ധിപ്പിക്കാനായിരുന്നു അച്ഛൻ ശ്രമിച്ചത്. ആട്ടക്കലാശത്തിൽ അഭിനയിച്ചതിന് കിട്ടിയത് 5001രൂപയാണ്. കാശ് കിട്ടിയപാടേ എന്നെയും കൂട്ടി പോയി നല്ല കാഴ്ചയുള്ള ഒരു ജോടി ഇയർറിംഗ് വാങ്ങിതന്നു. വീട്ടിലെ പെൺകുട്ടികൾക്കെല്ലാം പട്ടുപാവാടയ്ക്കുള്ള തുണിയും എടുത്തു. ഏറ്റവും കൂടിയ പ്രതിഫലം വാങ്ങുന്നത് അമരത്തിലെ അഭിനയത്തിനാണ്. ഒരുലക്ഷം രൂപ. ബാക്കി സിനിമകൾക്കെല്ലാം കുറഞ്ഞ പ്രതിഫലമാണ് കിട്ടിയത്. തമിഴിൽ നിന്ന് കിട്ടിയ വണ്ടിച്ചെക്കുകൾക്ക് എണ്ണമില്ല. എങ്കിലും കിട്ടിയ കാശ് ധൂർത്തടിക്കാതെ കുടുംബത്തിന്റെ പുരോഗതിയ്ക്ക് ഉപയോഗിക്കുവാൻ അച്ഛൻ ശ്രദ്ധാലുവായിരുന്നു.
വിവാഹിതയാവാൻ ഇഷ്ടപ്പെട്ടില്ല
പക്ഷേ
രോഗം മൂർച്ഛിച്ചതോടെ അച്ഛന് ഞാൻ ഒറ്റയ്ക്കാവുമെന്ന ഭയം കൂടികൊണ്ടിരുന്നു. നടി സുനിതയുടെ കല്യാണത്തിൽ പങ്കെടുക്കവേയാണ് ചേട്ടന്റെ കാര്യം ആരോ അച്ഛനോട് സൂചിപ്പിക്കുന്നത്. നല്ല ഫാമിലിയാണ്, ചിത്രയെ പൊന്നുപോലെ നോക്കുമെന്നെല്ലാം കേട്ടപ്പോൾ അച്ഛൻ എന്റെ ജാതകം കൊടുത്തുവിടുകയും ചെയ്തു. വിജയരാഘവൻ ചേട്ടൻ എന്റെ സിനിമകളുടെ ആരാധകനായിരുന്നു. അദ്ദേഹത്തിന് ഒരു സഹോദരിയുണ്ട്. സെഫിൽ ഉയർന്ന ഉദ്യോഗസ്ഥയാണ്. മറ്റൊരാൾ അമേരിക്കൻ എംബസിയിലാണ്. കല്യാണം കഴിഞ്ഞ് ഈ നിമിഷംവരെ അവരുടെ സ്നേഹത്തിന് കുറവ് വന്നിട്ടില്ല, അഭിനയിക്കരുത് എന്നും പറഞ്ഞിട്ടില്ല. അച്ഛന്റെ രോഗം മൂലം സിനിമകൾ കുറയ്ക്കുകയായിരുന്നു. മകൾ ശ്രുതി ജനിച്ചതോടെ അവൾ വളർന്നിട്ടാകാം അഭിനയം എന്ന് വച്ചു. അവൾ ഇപ്പോൾ പ്ലസ് വണ്ണിലാണ്. ഡോക്ടറാവാനാണ് അവൾക്കിഷ്ടം. സിനിമ കാണുന്നതിൽ പോലും വലിയ കമ്പം അവൾ പ്രകടിപ്പിക്കാറില്ല.
(2019 ഫെബ്രുവരി 13 ന് കേരളകൗമുദി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ നിന്ന് )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |