ഇതുവരെ മരിച്ചത് എട്ടുപേർ
കോഴിക്കോട്: ജീവിതത്തിന്റെ താളവും വെളിച്ചവും നിലച്ചതോടെ ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിൽ ആത്മഹത്യ തുടർക്കഥയാവുന്നു. തൊഴിലാളികളും ഉടമകളുമായി എട്ടു പേരാണ് സംസ്ഥാനത്ത് ഇതുവരെ ആത്മഹത്യ ചെയ്തത്. എന്നാൽ മരിച്ചവരുടെ ആശ്രിതർക്ക് ഒരു സഹായവും സർക്കാർ നൽകിയിട്ടില്ല. ആദ്യ ലോക്ക്ഡൗണിൽ ഈ മേഖലയിലുളളവർക്ക് 2000 രൂപ സഹായധനം അനുവദിച്ചിരുന്നെങ്കിലും പിന്നീട് അതും ഉണ്ടായില്ല. മാസങ്ങളോളം കടകൾ പൂട്ടിയിടേണ്ടി വന്നതിനാൽ ലക്ഷങ്ങളുടെ ബാദ്ധ്യതയാണ് ഉടമകൾക്ക് വന്നിരിക്കുന്നത്. ബാങ്ക് വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ പലരും കടുത്ത പ്രതിസന്ധിയിലാണ്. കട വാടകയും മാസങ്ങളായി മുടങ്ങി കിടക്കുന്നു. തുറക്കാത്ത കടയ്ക്കുള്ളിൽ ലക്ഷങ്ങൾ വിലവരുന്ന ജനറേറ്ററുകൾ, ഇലക്ട്രോണിക്സ് സാധനങ്ങൾ, പന്തൽ, പാത്രങ്ങൾ, കസേരകൾ, മേശകൾ എന്നിവയെല്ലാം നശിക്കുകയാണ്. വിവാഹങ്ങൾക്കും മറ്റ് ചടങ്ങുകൾക്കും പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയതോടെ മിക്കവരും ശബ്ദ-വെളിച്ച സംവിധാനങ്ങൾ ഉപേക്ഷിച്ചതാണ് ഈ മേഖലയെ പ്രതിസന്ധിയിലാക്കിയത്. കഴിഞ്ഞ രണ്ട് വർഷത്തെയും പെരുന്നാൾ, ഓണം, വിഷു ആഘോഷങ്ങൾ, വിവാഹങ്ങൾ, സമ്മേളനങ്ങൾ, ഈസ്റ്റർ, പ്രദർശന മേളകൾ തുടങ്ങിയവയെല്ലാം കൊവിഡ് കൊണ്ടുപോയി.
സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കുക, പലിശ രഹിത വായ്പകൾ അനുവദിക്കുക, ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ ആത്മഹത്യാ സമരവും റിലേ നിരാഹാര സത്യാഗ്രഹവുമടക്കം നടത്തിയിട്ടും സർക്കാർ തിരിഞ്ഞുനോക്കിയില്ല. നിവേദനങ്ങളുമായി നിരവധി തവണ മന്ത്രിമാരുടെ വാതിലുകളിൽ മുട്ടിയെങ്കിലും ഫലമുണ്ടായില്ലെന്ന് ഇവർ പറയുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരിൽകണ്ട് പരാതി നൽകിയിട്ടുണ്ട്.
ലോക്ക്ഡൗണിൽ തൊഴിലില്ലാതായെങ്കിലും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഈ മേഖലയിലുള്ളവർ പങ്കാളികളായിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് നിയന്ത്രണങ്ങളിൽ ലഭിച്ച ഇളവ് മേഖലയ്ക്ക് ആശ്വാസമായിരുന്നു. എന്നാൽ തുടർന്നുള്ള മാസങ്ങളിലെ അടച്ചിടൽ പ്രതിസന്ധി രൂക്ഷമാക്കി.
തൊഴിലാളികളിലെ ആത്മഹത്യാ പ്രവണത കുറയ്ക്കാനായി മേഖല കമ്മിറ്റികൾ മുഖേനെ പ്രവർത്തനങ്ങൾ നടത്തുകയാണ് അസോസിയേഷൻ.
അടച്ചിടൽ തുടരുന്നതിനാൽ ലക്ഷങ്ങളുടെ സാമ്പത്തിക ബാദ്ധ്യയതയാണ് സ്ഥാപന ഉടമകൾക്കുണ്ടാകുന്നത്. കടക്കെണി മൂലം പലരും ആത്മഹത്യയുടെ വക്കിലാണ്. അതുകൊണ്ടു തന്നെ ശക്തമായ സരമ പരിപാടികളുമായി മുന്നോട്ട് പോകാനാണ് അസോസിയേഷൻ തീരുമാനം -
യാസിർ മൂഴിക്കൽ, ജില്ലാ സെക്രട്ടറി
ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |